കെ.ടി ജീവിച്ചിരിപ്പില്ലാത്തതിനാല്‍ അക്കാര്യങ്ങള്‍ പറയുന്നതില്‍ അര്‍ഥമില്ല, വിവാഹമോചനത്തെ കുറിച്ച് സീനത്ത്...
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രിയാണ് സീനത്ത്. 90 കളില്‍ സിനിമയില്‍ എത്തിയ നടി നാടകത്തിലൂടെയായിരുന്നു തുടക്കം. 2007ല്‍ പുറത്ത് വന്ന പരദേശി എന്ന ചിത്രത്തിലൂടെ മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചിരുന്നു. സഹനടിയായിട്ടാണ് കരിയര്‍ ആരംഭിച്ചതെങ്കിലും പിന്നീട് നെഗറ്റീവ് വേഷങ്ങളില്‍ തിളങ്ങാന്‍ താരത്തിന് കഴിഞ്ഞിരുന്നു. സീരിയലിലും സജീവമാണ് സീനത്ത്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനത്തില്‍ ഒരു പ്രധാന വേഷത്തില്‍ നടി എത്തിയിരുന്നു. നെഗറ്റീവ് കഥാപാത്രമായിരുന്നു അത്.

മലയാളനാടക സംവിധായകനും നിര്‍മ്മാതാവുമായ കെ. ടി. മുഹമ്മദ് ആയിരുന്നു സീനത്തിന്റെ ആദ്യ ഭര്‍ത്താവ്. 1981 ല്‍ വിവാഹിതരായ ഇവര്‍ 1993 ല്‍ ബന്ധം വേര്‍പിരിയുകയായിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് തന്റെ മുന്‍ഭര്‍ത്താവ് കെടി മുഹമ്മദിനെ കുറിച്ച് സീനത്ത് പറഞ്ഞ വാക്കുകളാണ്. മാത്യഭൂമിഡോട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് കെ.ടിയെ കുറിച്ചും വിവാഹമോചനത്തെ കുറിച്ചുമൊക്കെ സീനത്ത് മനസ്സ് തുറന്നത്. ജീവിത പങ്കാളി എന്നതില്‍ ഉപരി തന്റെ മനസ്സില്‍ ഗുരു തന്നെ ആയിരുന്നു കെ ടി'.
'വിവാഹമോചനത്തെ കുറിച്ച് വീണ്ടും പറയുന്നതില്‍ അര്‍ത്ഥമില്ല. മാത്രമല്ല മറുപടി പറയാന്‍ ഇന്ന് കെ.ടിജീവിച്ചിരിപ്പില്ല. ഞാന്‍ എന്റേതായ വഴി തിരഞ്ഞെടുക്കുകയും ചെയ്തു. ഒന്ന് മാത്രം പറയാം ജീവിക്കാന്‍ മറന്നുപോയ-കുടുംബത്തെ ഒരു പാട് സ്‌നേഹിച്ച, അനുജനെ സഹോദരിമാരെ, അവരുടെ മക്കളെ എല്ലാവരെയും ഒരുപാട് സ്‌നേഹിച്ച, കള്ളത്തരങ്ങളും കപടതയും ഇല്ലാത്ത,സാധാരണക്കാരോട് കൂട്ടുകൂടാന്‍ ഇഷ്ട്ടമുള്ള കുട്ടികളുടെ മനസ്സുള്ള ഒരു വലിയ കലാകാരന്‍; നാടകാചര്യന്‍, അതായിരുന്നു കെ ടി'.
ജീവിതത്തേക്കാള്‍ നാടകത്തെ സ്‌നേഹിച്ച ആള്‍ ആയിരുന്നു കെടി. അഭിമാനി കൂടിയായിരുന്നു .ആരോടും കണക്കു പറഞ്ഞു കാശുപോലും വാങ്ങിയിരുന്നില്ല. അതുകൊണ്ട് തന്നെ കെ.ടി യെ പലരും ഉപയോഗിച്ചിട്ടിട്ടുണ്ട്. അവസാനനാളുകളില്‍ ശാരീരികമായും സാമ്പത്തികമായും ബുദ്ധിമുട്ടിയപ്പോള്‍ പോലും അഭിമാനം വിട്ടില്ല. ആരോടും സഹായം ചോദിച്ചില്ല. അഭിമാനത്തോടെ തന്നെ ഈ ലോകത്തു നിന്നും അദ്ദേഹം യാത്രയായി.
'അവസാന നാളുകളില്‍ ഒറ്റപ്പെട്ടുപോയ കെ ടിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ നല്ല വിഷമം ഉണ്ട്. ജീവിതമല്ലേ ആര്‍ക്കും അത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ഒരുമിച്ചു ജീവിക്കാന്‍ പറ്റാത്തവര്‍ പിരിയും. കാര്യം അറിയാതെ കുറ്റം പറയുന്നവര്‍ ധാരാളം ഉണ്ടാകും. അതിനൊന്നും ഞാന്‍ ഉത്തരം പറയാറില്ല. പക്ഷേ സഹോദരിയുടെ മരണം ശരിക്കും കെ. ടിയെ തളര്‍ത്തിയിരുന്നു. എന്നാല്‍ മോന്‍ അവന്‍ അവന്റെ ഉപ്പച്ചിയെ കുഞ്ഞുങ്ങളെപ്പോലെ നോക്കി. ആ ഭാഗ്യം കെ ടിയ്ക്കു കിട്ടി' .
'വിഷമം തോന്നിയെങ്കിലും കെ.ടി.യുടെ ജീവിതത്തിലേയ്ക്ക് തിരികെ വരാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ എന്റെ മകനിലൂടെ ഞാന്‍ കൂടെത്തന്നെ ഉണ്ടായിരുന്നു. അവനിലൂടെ എല്ലാം ഞാന്‍ അറിയുന്നുണ്ടായിരുന്നു. എന്നും എപ്പോഴും അവനു ഒരു ശക്തിയായി കൂടെ നില്‍ക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്'.
'കെ ടിയോട് കടപ്പാട് തനിക്ക് പറയുന്നുണ്ട്. കലയെ ഇത്രയും ഗൗരവത്തോടെ കാണാന്‍ കഴിയുന്നത് തുടക്കം കെ.ടി യുടെ കൂടെ ഉള്ള ജീവിതം തന്നെയാണ്. എന്റെ കലാജീവിതത്തിലെ അടുക്കും ചിട്ടയും അതുതന്നെയാണ്. ആരുടെ മുന്നിലും തലകുനിക്കാനുള്ളതല്ല നമ്മുടെ ജീവിതം എന്ന് തിരിച്ചറിഞ്ഞ് ആര്‍ക്കും വിട്ടുകൊടുക്കാതെ ഞാന്‍ ജീവിക്കുന്നതും അതുതന്നെ ആവാം' സീനത്ത് പറഞ്ഞ് അവസാനിപ്പിക്കുന്നു.


Click it and Unblock the Notifications











