'ഹൻസിക കൂടി ജനിച്ച ശേഷം അച്ഛൻ നേരിട്ട ചോദ്യം'; അച്ഛനും ഞാനും രണ്ട് വ്യക്തികളാണ്; അഹാന
വിഷുവിന് നിരവധി മലയാള സിനിമകൾ തിയറ്ററുകളിലെത്തിയെങ്കിലും ഇതിൽ ഏറ്റവും ശ്രദ്ധ പിടിച്ച് പറ്റിയത് അടി എന്ന കൊച്ചു സിനിമയാണ്. ഷെൻ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവരുടെ തകർപ്പൻ പ്രകടനവും പ്രശോഭ് വിജയന്റെ സംവിധാനവും ഒത്തു ചേർന്നതോടെ മികച്ചൊരു സിനിമ തന്നെ പ്രേക്ഷകർക്ക് മുന്നിലെത്തി. സിനിമയിൽ ഏവരും എടുത്ത് പറയുന്നത് അഹാന കൃഷ്ണയുടെ പ്രകടനം തന്നെയാണ്. അഹാനയെ അധികം സിനിമകളിൽ കാണാത്തതിനാൽ തന്നെ വലിയ പ്രതീക്ഷ മിക്കവരും വെച്ചിരുന്നില്ല.
എന്നാൽ റിലീസിന് ശേഷം ഏവരും അഹാനയെ പുകഴ്ത്തുകയാണ്. നടിയുടെ കരിയറിൽ നാഴികക്കലായി സിനിമ മാറുമെന്ന് ആരാധകർ പറയുന്നു. സിനിമാ നടി എന്നതിനപ്പുറം അഹാന ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും കൂടിയാണ്. യൂട്യൂബ് ചാനലിലൂടെ തരംഗം സൃഷ്ടിച്ച മലയാളത്തിലെ ആദ്യ സെലിബ്രറ്റികളിലൊരാൾ. സിനിമകളില്ലാതിരുന്ന സമയത്തും സോഷ്യൽ മീഡിയ വഴി അഹാനയ്ക്ക് സാന്നിധ്യം അറിയിക്കാനായി.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം നേരംപോക്കിനപ്പുറം ഇന്ന് തന്റെ പ്രധാന വരുമാന മാർഗമാണെന്ന് അഹാനയും സമ്മതിക്കുന്നു. അഹാനയുടെ കുടുംബത്തിലെ മിക്കവർക്കും യൂട്യൂബ് ചാനലുണ്ട്. നടിയുടെ മൂന്ന് സഹോദരിമാരും സോഷ്യൽ മീഡിയയിലെ താരങ്ങളാണ്. റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ അഹാന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അടിയുടെ വിജയത്തിൽ സന്തോഷമുണ്ടെന്നും പ്രേക്ഷക പ്രശംസ ഒരുപാട് ലഭിക്കുന്നുണ്ടെന്നും അഹാന വ്യക്തമാക്കി. തന്റെ കുടുംബത്തെക്കുറിച്ചും അഹാന സംസാരിച്ചു.

അച്ഛന്റെ രാഷ്ട്രീയ നിലപാടുകൾ തന്റെ കരിയറിനെ ബാധിച്ചിട്ടില്ലെന്ന് വിശ്വസിക്കാനാണിഷ്ടമെന്നും അഹാന വ്യക്തമാക്കി. 'അച്ഛൻ രാഷ്ട്രീയത്തിൽ ആക്ടീവാണെങ്കിൽ അത് അദ്ദേഹത്തിന്റെ കരിയറും ചോയ്സുമാണ്. ഇതെന്റെ ജീവിതം അത് അച്ഛന്റെ ജീവിതം. അച്ഛന്റെ ജീവിതത്തിൽ അച്ഛൻ എന്ത് പറയുന്നു വിശ്വസിക്കുന്നു എന്നുള്ളത് എന്നെ ബാധിക്കേണ്ടതില്ല'
'അച്ഛനും ഞാനും രണ്ട് വ്യക്തികളാണ്. അച്ഛന്റെ പേരിൽ എന്നെ ജഡ്ജ് ചെയ്യില്ല എന്ന് വിശ്വസിക്കാനാണിഷ്ടം. എനിക്കും സഹോദരിമാർക്കും അധികം പാെളിറ്റിക്സ് അറിയില്ല. നമുക്ക് ഇഷ്ടമുള്ള വിഷയങ്ങൾ മറ്റ് പലതുമാണ്. അതിനാൽ തന്നെ വീട്ടിൽ രാഷ്ട്രീയ സംസാരങ്ങൾ ഉണ്ടാവാറില്ല,' അഹാന പറഞ്ഞു.
തന്നെയും അനിയത്തിമാരെയും മാതാപിതാക്കൾ വളർത്തിയ രീതിയെക്കുറിച്ചും അഹാന സംസാരിച്ചു. 'ഞങ്ങൾ വളരെ കോൺഫിഡന്റായ വ്യക്തികളായി. നമ്മുടെ വീട്ടിൽ പെൺകുട്ടിയായത് കൊണ്ട് ഇത് ചെയ്യരുത്, അത് ചെയ്യണം എന്നാെരു സംസാരം വന്നിട്ടില്ല. എന്നെക്കൊണ്ട് എല്ലാം ചെയ്യാൻ പറ്റുമെന്നാണ് ഞാൻ സ്വയം വിശ്വസിക്കുന്നത്. അനിയത്തിമാരും അങ്ങനെയാണ്'

'എനിക്ക് 27 വയസ്സായി. എന്നോട് രണ്ട് പേരും നീയെപ്പോഴാണ് ഒരു കല്യാണം കഴിക്കുക എന്ന് ചോദിച്ചിട്ടില്ല. ജൻമത്ത് ചോദിക്കുമെന്ന് തോന്നുന്നുമില്ല. പിള്ളേരെ കല്യാണം കഴിപ്പിച്ച് വിടുന്നത് അവരുടെയൊരു ടാസ്കാണെന്ന് വിചാരിച്ചിട്ടില്ല. ജീവിത കാലം മുഴുവൻ വീട്ടിൽ തന്നെ നിൽക്കാനാണ് ആഗ്രഹമെങ്കിലും അത് ചെയ്യാൻ പറയും,' അഹാന പറയുന്നു.
നാല് മക്കൾ ജനിച്ച ശേഷം അച്ഛൻ കൃഷ്ണ കുമാർ നേരിട്ട ചോദ്യത്തെക്കുറിച്ചും അഹാന സംസാരിച്ചു. ഹൻസിക കൂടി ജനിച്ച് നാല് പിള്ളേരാണെന്ന് പുറത്തറിഞ്ഞ സമയത്ത് ആൾക്കാർ ചോദിക്കും നാല് പെൺകുട്ടികളാണല്ലേയെന്ന്. അതെയെന്ന് അച്ഛൻ പറയും. ജോലിയിത്തിരി കുറവാണല്ലേയെന്ന് അടുത്ത ചോദ്യം. അതെയെന്ന് അച്ഛനും. പിന്നെ എന്ത് ചോദിക്കണമെന്ന് അവർക്കും അറിയില്ല.
പെൺകുട്ടികളാവുമ്പോൾ ടെൻഷനല്ലേ, ഇവരെ കെട്ടിക്കണ്ടേ എന്നാണിവർ ചോദിക്കുന്നതെന്നും അഹാന ചൂണ്ടിക്കാട്ടി. അടി പ്രേക്ഷക പ്രശംസ നേടുന്ന സാഹചര്യത്തിൽ അഹാനയെ തേടി ഇനിയും നല്ല അവസരങ്ങൾ വരുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications