ചുംബന രംഗത്തിൽ അഭിനയിക്കാൻ പറഞ്ഞപ്പോൾ എനിക്ക് അറിയില്ല, അമ്മ വഴക്ക് പറയുമെന്ന് അതിഥി പറഞ്ഞു; സുരാജ്
മിമിക്രിയിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മലയാളികളുടെ മനസ്സിൽ കയറിപ്പറ്റിയ താരമാണ് സുരാജ് വെഞ്ഞാറമൂട്. സിനിമയിലേക്ക് കിടന്നപ്പോഴും സുരാജിന്റെ തമാശകൾക്ക് ആസ്വാദകർ ഏറെയായിരുന്നു. സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഒപ്പം ഉള്ളവരോട് തമാശ പറയാനും പൊട്ടിചിരിപ്പിക്കാനും സുരാജ് ശ്രമിക്കാറുണ്ട്.
കോമഡി കഥാപാത്രങ്ങൾ വിട്ട് ക്യാരക്ടർ റോളുകൾ ചെയ്യുമ്പോഴും സെറ്റിൽ താരം എപ്പോഴും തമാശകൾ പറയാനും സഹപ്രവർത്തകരെ കളിയാക്കാനും ചിരിപ്പിക്കാനുമൊക്കെ ശ്രമിക്കാറുണ്ട്. ജന ഗണ മനയുടെ സെറ്റിൽ താരം ഒഴിവ് സമയങ്ങളിൽ മിമിക്രിയും ബീറ്റ് ബോക്സിങ്ങും ചെയ്യാറുണ്ടായിരുന്നുവെന്നു ധ്രുവൻ അടുത്തിടെ പറയുകയുണ്ടായി.
ഇപ്പോഴിതാ പത്താം വളവിന്റെ ചിത്രീകരണ വേളയിൽ സുരാജ് വെഞ്ഞാറമൂടും സംവിധായകൻ എം പത്മകുമാറും ചേർന്ന് അതിഥി രവിയെ പറ്റിച്ച കഥയാണ് പുറത്ത് വരുന്നത്. അതിഥിയെപറ്റിക്കുക മാത്രമല്ല കരയിക്കുകയും ചെയ്തുവെന്നും അടുത്തിടെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സുരാജും അതിഥിയും പറഞ്ഞു.

"ഇതില്‍ ഒരു സീനിന്റെ ആവശ്യമുണ്ടോ എന്ന് സംവിധായകന്‍ എന്നോട് ചോദിച്ചിരുന്നു. ഈ സീന്‍ ആവശ്യമില്ല സാര്‍ എന്ന് ഞാനും പറഞ്ഞു.
ഇപ്പോള്‍ ഇത് പറയരുത്, അതിഥിയെ വിളിച്ച് റിഹേഴ്‌സല്‍ ചെയ്യിപ്പിക്കാം, ആ സമയം ഞാന്‍ എന്തെങ്കിലും പറഞ്ഞ് ഉടക്കി പോകാം അപ്പോള്‍ സാര്‍ പാക്കപ്പ് വിളിക്കണം, പിന്നീട് നമുക്ക് വെളിപ്പെടുത്താം എന്ന് ഞാന്‍ സംവിധായകനോട് പറഞ്ഞു. അതിഥി ഉച്ച മുതല്‍ റെഡിയായി നില്‍ക്കുകയായിരുന്നു.
അതിഥി വന്ന് ഏയ്, എന്താ ഒരു മൂഡ് ഔട്ട് എന്ന് ചോദിക്കുന്നതായിരുന്നു ആ സീന്‍. അങ്ങനെ ആ സീന്‍ റിഹേഴ്‌സല്‍ ചെയ്ത് തുടങ്ങി.
എനിക്ക് മനസ്സില്‍ ചിരി വരുന്നുണ്ടായിരുന്നു. അതിഥി വന്ന് ഡയലോഗ് പറഞ്ഞപ്പോള്‍ ആ സീന്‍ ശരിയായില്ല, ഒന്ന് കൂടെ എന്ന് ഡയറക്ടര്‍ പറഞ്ഞു.
ഞാനും അതിഥിയോട് അത് കറക്ടായിട്ട് ചെയ്യണം എന്ന് പറഞ്ഞു.അതിഥി എന്നോട് പതുക്കെ എങ്ങനെയാ ചെയ്യേണ്ടത് എന്നൊക്കെ ചോദിച്ചു.
രണ്ടാമതും റിഹേഴ്‌സല്‍ ചെയ്തു. ആ സമയം 'അതിഥീ പ്ലീസ്' എന്ന് സംവിധായകന്‍ പറഞ്ഞു. വീണ്ടും മൂന്നാമത്തെ റിഹേഴ്‌സല്‍ ചെയ്യാന്‍ വന്നപ്പോള്‍, എന്റെ അതിഥി ഒന്ന് ശ്രദ്ധിച്ച് ചെയ്യ്, നിന്റെ ശ്രദ്ധ എവിടെയാണ് എന്നൊക്കെ അതിഥിയോട് ഞാന്‍ ചോദിച്ചു.
ഇത് ശരിയാക്കിയിട്ട് എന്നെ വിളിച്ചാല്‍ മതി സാര്‍ എന്ന് പറഞ്ഞ് ഞാന്‍ എഴുന്നേറ്റ് പോയി. ഉടനെ സംവിധായകന്‍ പാക്കപ്പ് എന്നും വിളിച്ചു.
അതിഥിയും അവരുടെ ചേച്ചിയുമെല്ലാം കരച്ചിലായി. രണ്ട് പേരും നന്നായി കരഞ്ഞു," സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.

ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തെ മറ്റൊരു രസകരമായ അനുഭവവും സുരാജ് പറയുകയുണ്ടായി.
ഇന്റിമേറ്റ് സീൻ അഭിനയിക്കുമ്പോൾ നാണമാകാറുണ്ടോ എന്ന അവതാരികയുടെ ചോദ്യത്തിനാണ് അതിഥിക്ക് നാണം ഉണ്ടായിരുന്നുവെന്ന് സുരാജ് പറഞ്ഞത്.
ചിത്രത്തിൽ ചുംബന രംഗത്തിൽ അഭിനയിക്കാൻ അഥിതിയോട് പറഞ്ഞപ്പോൾ എനിക്ക് അറിയില്ല, അമ്മ വഴക്ക് പറയുമെന്ന് അഥിതി പറഞ്ഞതായി സുരാജ് വ്യക്തമാക്കി.
"അടുത്തേക്ക് വരുമ്പോൾ... അയ്യോ ഇത്ര അടുത്തേക്ക് വരണ്ട കട്ട് പറയ് ഇല്ലെങ്കിൽ അമ്മ വഴക്ക് പറയും " എന്ന് താൻ പറഞ്ഞുവെന്ന് അതിഥിയും സമ്മതിച്ചു.

സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും കേന്ദ്രകഥാപാത്രങ്ങളാവുന്ന 'പത്താംവളവ്' മെയ് 13ന് തീയറ്ററുകളിൽ എത്തും.
എം.പത്മകുമാറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ അതിഥി രവിയും സ്വാസികയുമാണ് നായികമാരായി എത്തുന്നത്. അഭിലാഷ് പിള്ളയാണ് പത്താംവളവിന്റെ തിരക്കഥ ഒരുക്കിയത്.
യു.ജി.എം. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രന്‍, ജിജോ കാവനാല്‍, പ്രിന്‍സ് പോള്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് രതീഷ് റാം ആണ്. രഞ്ജിന്‍ രാജാണ് സംഗീതമൊരുക്കുന്നത്.
ചിത്രത്തില്‍ അജ്മല്‍ അമീര്‍, അനീഷ് ജി. മേനോന്‍, സുധീര്‍ കരമന, സോഹന്‍ സീനു ലാല്‍, മേജര്‍ രവി, രാജേഷ് ശര്‍മ്മ, ഇടവേള ബാബു, നന്ദന്‍ ഉണ്ണി, ജയകൃഷ്ണന്‍, ഷാജു ശ്രീധര്‍, നിസ്താര്‍ അഹമ്മദ്, തുഷാര പിള്ള, അമ്പിളി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications











