ഈ പീറ പെണ്ണാണോ എന്റെ അമ്മയെന്ന് സത്യൻ സാർ, സീനിനിടയിൽ ഞാൻ അടിച്ചു, കവിളത്ത് നീര് വന്നു; അടൂർ ഭവാനി
അടൂരിന്റെ പെരുമ വാനോളം ഉയർത്തുകയും അമ്മ, മുത്തശ്ശി വേഷങ്ങളിൽ മലയാള സിനിമയിൽ തിളങ്ങുകയും ചെയ്ത അഭിനേത്രിയാണ് അടൂർ ഭവാനി. അമ്മ വേഷങ്ങളായിരുന്നു ഏറെയും അവതരിപ്പിച്ചിരുന്നതെങ്കിലും അവയിൽ ഒന്ന് പോലും ആവർത്തന വിരസതയുള്ളതായിരുന്നില്ല. നെഗറ്റീവ് ഷേഡുള്ളതും നർമ്മം കലർന്നതും സ്നേഹനിധിയായ അമ്മയായുമെല്ലാം അടൂർ ഭവാനി അഭിനയിച്ചിട്ടുണ്ട്. അടൂർ ഭവാനിയെന്ന പേര് കേൾക്കുമ്പോൾ നയന്റീസ് കിഡ്സിന് ഓർമ വരിക മീനത്തിൽ താലികെട്ട് സിനിമയിലെ ബീഡി വലിക്കുന്ന മുത്തശ്ശിയെയാണ്.
2009ൽ വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് എൺപത്തിരണ്ടാം വയസിലായിരുന്നു മരണം. ഇപ്പോഴിതാ വർഷങ്ങൾക്ക് മുമ്പ് കൈരളി ടിവിക്ക് അടൂർ ഭവാനി നൽകിയ അഭിമുഖമാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. സിനിമയിലേക്ക് വന്ന കഥയും പഴയ തലമുറയ്ക്കൊപ്പവും പുതിയ തലമുറയ്ക്കൊപ്പവും ജോലി ചെയ്യുമ്പോൾ അനുഭവപ്പെട്ടിട്ടുള്ള വ്യത്യാസത്തെ കുറിച്ചുമെല്ലാം പ്രിയ കലാകാരി മനസ് തുറന്നു.

നസീർ സാറിനൊപ്പം അഭിനയിക്കുന്നതിനൊന്നും ഒരു പ്രശ്നവുമില്ല. ഇപ്പോൾ ഉള്ളവരുടെ കൂടെ അഭിനയിക്കുന്നതാണ് വലിയ പ്രശ്നം. കാരണം ഞാനാണ് വലിയ നടൻ, ഞാനാണ് വലിയ നടി എന്നൊക്കെയുള്ള അഹംഭാവമാണ്. നസീർ സാറിനും സത്യൻ സാറിനുമൊന്നും അഹങ്കാരമില്ല. സത്യൻ മാഷൊക്കെ എന്നേക്കാൾ പ്രായം കൂടിയയാളാണ്. അവരുടെ അമ്മയായി അഭിനയിക്കുന്നതിന് പ്രശ്നം തോന്നിയിട്ടില്ല. നമുക്ക് ജോലി ചെയ്യുന്നതിന് എന്താണ് പ്രശ്നം.
അവരുടെ പ്രായം പരിഗണിക്കേണ്ടതില്ലല്ലോ. തലമുടി നരപ്പിച്ച് അഭിനയിക്കുന്നതിലും വിഷമം തോന്നിയിട്ടില്ല. വേഷം കിട്ടുന്നത് തന്നെ വലിയ കാര്യം. ഇത്തരത്തിലൊക്കെ പറഞ്ഞാൽ മൂന്ന്, നാല് പടം കഴിയുമ്പോൾ പ്രൊഡ്യൂസർ പറയും ഇവളെ കട്ട് ചെയ്തേക്കാൻ. ഇന്ന വേഷം വേണം, ഇന്നത് പോലെ കിട്ടണം എന്നുള്ള നിർബന്ധമൊന്നും എനിക്കില്ല.
അവർ പറയുന്നതും തരുന്നതും ഞാൻ ചെയ്യുന്നു. ചെമ്മീനിലെ കഥാപാത്രത്തിന് അവാർഡൊന്നും കിട്ടിയില്ല. കടപ്പുറമോ മരക്കാൻ മാരേയോ ഞാൻ കണ്ടിട്ടില്ല. മുടിയനായ പുത്രനിൽ ഞാൻ നന്നായി അഭിനയിച്ചുവെന്ന് പറഞ്ഞ് രാമു കാര്യട്ട് സാർ വീട്ടിൽ വന്ന് വിളിച്ചോണ്ട് പോവുകയായിരുന്നു. എല്ലാം തലയിൽ എഴുത്താണെന്ന് അടൂർ ഭവാനി പറയുന്നു. സത്യൻ മാഷിനൊപ്പം അഭിനയിച്ചപ്പോഴുള്ള രസകരമായ അനുഭവവും നടി പങ്കുവെച്ചു.
മുടിനായ പുത്രനാണ് ഞാൻ ആദ്യം അഭിനയിച്ച സിനിമ. സത്യൻ സാറിനെ സിനിമയിൽ വരുംമുമ്പ് പോലീസ് സ്റ്റേഷനിൽ വെച്ച് കണ്ടിട്ടുണ്ട്. സ്റ്റേഷന്റെ പരിസരത്തെ കണ്ണിമാങ്ങ പെറുക്കാൻ ഞാനും കൂട്ടുകാരും പോകാറുണ്ടായിരുന്നു. അദ്ദേഹം സിനിമയിൽ അഭിനയിക്കുമെന്ന് അന്ന് അറിയില്ലായിരുന്നു. ആദ്യം അദ്ദേഹത്തിന്റെ അമ്മയായാണ് ഞാൻ അഭിനയിച്ചത്. അന്ന് എനിക്ക് പൊക്ക കുറവാണ്.

ഞാനാണ് അമ്മയായി അഭിനയിക്കുന്നതെന്ന് അറിഞ്ഞപ്പോൾ വാട്ട് ഈസ് ദിസ്..? എന്റെ അമ്മ ഈ പീറ പെണ്ണാണോ എന്നാണ് സത്യൻ മാഷ് ചോദിച്ചത്. ഞാൻ അടിക്കുന്ന ഒരു സീനുണ്ട്. ചേട്ടനും അനിയനും വഴക്ക് കൂടുമ്പോഴുള്ള സീനാണത്. പീറപ്പെണ്ണാണോ എന്റെ കൈയ്ക്ക് ബലമുണ്ടോ ഇല്ലോയെന്ന് മനസിലാക്കി കൊടുക്കാൻ വെച്ച് താങ്ങി രണ്ടെണ്ണം ഞാൻ കൊടുത്തു. പിന്നെ എനിക്ക് അഭിനയിച്ചില്ലെങ്കിലും സങ്കടമില്ല.
നമ്മൾ ഒരിടത്ത് ചെന്ന് കഴിഞ്ഞിട്ട് ചോറുണ്ണാൻ ഇലയിട്ടിട്ട് ചോറില്ലെന്ന് പറയുമ്പോഴുള്ള ദുഖമില്ലേ അതുണ്ടായിരുന്നു എനിക്ക്. ഞാൻ അടികൊടുത്ത് കുറച്ച് സമയം കഴിഞ്ഞപ്പോൾ കവിൾ വീർത്തു. ഞാൻ ചെറുപ്പക്കാരിയും സത്യൻ മാഷ് പ്രായമായ ആളുമായിരുന്നുവല്ലോ. നിങ്ങൾ എന്നെ തല്ലിയല്ലേ എന്ന് സത്യൻ മാഷ് ചോദിച്ചു. ഞാൻ ഒന്നും മറുപടി പറയാൻ നിൽക്കാതെ മേക്കപ്പ് റൂമിലേക്ക് പോയി. ഞാൻ അടിച്ചത് അദ്ദേഹത്തിന് വേദനിച്ചു. മോനാന്നും പറഞ്ഞാണ് തല്ലിയത്.
ഞാൻ ചോറുണ്ണാനും പോയില്ല. സത്യൻ സാർ എന്നെ വന്ന് വിളിക്കാൻ വന്നു. എന്തിനാണ് പിണങ്ങി ഇരിക്കുന്നത്?. നന്നായി അഭിനയിച്ചുവെന്ന് പറഞ്ഞു. നാടകത്തിൽ അഭിനയിച്ചിട്ടുണ്ടോയെന്ന് ചോദിച്ചതോടെ ഞാൻ കരഞ്ഞു. എന്നും എന്റെ അമ്മ തന്നെയാണ് എന്നായിരുന്നു സത്യൻ സാറിന്റെ മറുപടി. മരിക്കുന്നത് വരെ തൊഴിലുണ്ടെങ്കിൽ അത് ചെയ്യുമെന്നുമാണ് അടൂർ ഭവാനി പറഞ്ഞത്.


Click it and Unblock the Notifications