പെട്ടന്നുണ്ടായ സ്ട്രോക്ക്, ഷുക്കൂർ വക്കീലിന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം; പ്രാർത്ഥനകൾ ആവശ്യപ്പെട്ട് സഹോദരൻ
രതീഷ് ബാലകൃഷ്ണ പൊതുവാൾ കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധാനം ചെയ്ത ന്നാ താൻ കേസ് കൊട് എന്ന സിനിമയുടെ ഭാഗമായതിലൂടെ ജീവിതം മാറിയ ഒരുപാട് മനുഷ്യരുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് ഹിറ്റ് ചിത്രത്തിൽ അഡ്വ. ഷുക്കൂര്‍ തന്നെയായി അഭിനയിച്ച് പ്രേക്ഷകരുടെ മനം കവർന്ന കാസർഗോഡുകാരൻ ഷുക്കൂർ വക്കീൽ. സിനിമയിൽ മാത്രമല്ല യഥാർത്ഥ ജീവിതത്തിലും ഷുക്കൂർ തിരക്കുള്ള വക്കീലാണ്.
ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും നായികയും ഒഴിച്ച് മറ്റ് അഭിനേതാക്കളെല്ലാം കാസർകോട് ജില്ലക്കാരായിരുന്നു. ഇപ്പോഴിതാ താരവുമായി ബന്ധപ്പെട്ട് അത്ര സുഖകരമല്ലാത്ത ഒരു വാർത്ത പുറത്ത് വന്നിരിക്കുന്നു. സ്ട്രോക്ക് മൂലം നടിനിപ്പോൾ ചികിത്സയിലാണ്. ഷുക്കൂറിന്റെ സഹോദരൻ മുനീർ അൽവഫയാണ് ജേഷ്ഠനെ കുറിച്ചുള്ള പുതിയ വിവരം പ്രേക്ഷകരിലേക്ക് എത്തിച്ചത്.

വേഗം സുഖം പ്രാപിച്ച് ഷുക്കൂർ പൂർവസ്ഥിതിയിലേക്ക് എത്താൻ എല്ലാവരുടേയും പ്രാർത്ഥന സഹായവും മുനീർ ആവശ്യപ്പെട്ടു. പ്രിയമുള്ളവരെ... എന്റെ ജേഷ്ഠൻ ഷുക്കൂർ വക്കീലിനെ നിങ്ങൾ എല്ലാവർക്കും അറിയാമെന്ന് കരുതുന്നു. ഇക്കഴിഞ്ഞ ജനുവരി 26ന് പെട്ടന്നുണ്ടായ ഒരു സ്ട്രോക്ക് മൂലം കാസർഗോഡുള്ള ആസ്റ്റർ മിംസിൽ ചികിത്സയിലാണ്.
പടച്ചവന്റെ അനുഗ്രഹം കൊണ്ട് അദ്ദേഹത്തിന് വളരെ പെട്ടന്ന് ചികിത്സ ലഭ്യമായതുകൊണ്ട് അദ്ദേഹത്തിന് ജീവൻ തിരിച്ച് കിട്ടി. ഇപ്പോൾ അദ്ദേഹം സുഖം പ്രാപിച്ച് വരികയാണ്. സംസാരിക്കുകയും ഭക്ഷണം കഴിക്കുകയും എല്ലാം ചെയ്യുന്നുണ്ട്. പക്ഷെ ഇടത് ഭാഗത്ത് ഇപ്പോഴും ചെറിയ ബുദ്ധിമുട്ടുകളുണ്ട്. എന്റെ പ്രിയപ്പെട്ട സഹോദരങ്ങളോട് എനിക്ക് പറയാനുള്ളത്... നിങ്ങൾ എല്ലാവരും എന്റെ ജേഷ്ഠന് വേണ്ടി പ്രാർത്ഥിക്കണം എന്നുള്ളതാണ്.
എന്റെ നാട്ടുകാർ, സുഹൃത്തുക്കൾ, ഷുക്കൂറിന്റെ സുഹൃത്തുക്കൾ, നാട്ടുകാർ, ബന്ധുക്കൾ അവനെ അറിയുന്ന എല്ലാവരോടും അപേക്ഷിക്കാനുള്ളത‍് എന്റെ ജേഷ്ഠൻ പെട്ടന്ന് സുഖം പ്രാപിച്ച് പൂർവ സ്ഥിതിയിലേക്ക് വരാനായി എല്ലാവരും പ്രാർത്ഥിക്കുക എന്നത് മാത്രമാണ്. അദ്ദേഹത്തിന്റെ എഴുത്തുകൊണ്ടോ വാക്കുകൾകൊണ്ടോ പ്രവൃത്തികൊണ്ടോ നിങ്ങൾക്ക് ചിലപ്പോൾ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടാകാം.
അങ്ങനെ ആർക്കെങ്കിലും മനസിൽ ഒരു വിഷമം തോന്നുന്നുണ്ടെങ്കിൽ അത് പൊറുത്ത് കൊടുക്കണമെന്ന് കൂടി ഈ സാഹചര്യത്തിൽ ഞാൻ അപേക്ഷിക്കുന്നു. സുഖം പ്രാപിച്ച് പൂർവ സ്ഥിതിയിലേക്ക് വരാനായി എല്ലാവരും പ്രാർത്ഥിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് നിർത്തുന്നു എന്നാണ് സോഷ്യൽമീഡിയിയൽ പങ്കിട്ട വീഡിയോയിൽ മുനീർ പറഞ്ഞത്.

പടച്ചവൻ പെട്ടന്ന് അസുഖം ബേധമാക്കി കൊടുക്കട്ടെ. എത്രയും പെട്ടന്ന് പൊതു വേദിയിൽ കാണുവാൻ സാധിക്കട്ടെ. ഷുക്കൂർ വക്കീലിന്റ രാഷ്ട്രീയത്തോടും നിലപാടിനോടും വിയോജിപ്പ് ഉണ്ടങ്കിലും അദ്ദേഹത്തെ ഇഷ്ടമാണ് ആയുസ് നൽകട്ടെ എന്നിങ്ങനെയാണ് വീഡിയോയ്ക്ക് ലഭിച്ച പ്രതികരണങ്ങൾ. കണ്ണൂർ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ ലോ വിഭാഗം മേധാവിയും കണ്ണൂർ യൂണിവേഴ്സിറ്റിയുടെ മഞ്ചേശ്വരം ക്യാപംസ് ഡയറക്ടറുമായ അഡ്വ. ഷീനാ ഷുക്കൂറാണ് നടന്റെ ഭാര്യ.
സുപ്രീം കോടതിയിൽ ജസ്റ്റിസ് രാമസുബ്രഹ്മണ്യത്തിന്റെ ലോ ക്ലാർക്ക് ജാസ്മിൻ, ഇംഗ്ലീഷ് ലിറ്ററേച്ചർ, മാസ് കമ്യൂണിക്കേഷൻ ആന്റ് ജേണലിസം പൂർത്തിയാക്കിയ ജെബിൻ, ഒമ്പതാം ക്ലാസ് വിദ്യാർഥി ജെസാഹ് എന്നിവരാണ് മക്കൾ. ന്നാ താൻ കേസ് കൊട് സിനിമ ഹിറ്റായ സമയത്ത് ജോഷി സിനിമകളിൽ അഭിനയിക്കാനുള്ള മോഹം ഷുക്കൂർ പ്രകടിപ്പിച്ചിരുന്നു.
കാഞ്ഞങ്ങാട് ഹൊസ് ദുർഗ് ബാറിലെ അഭിഭാഷകനാണ് ഷുക്കൂർ. പാതിരാത്രി എന്ന സിനിമയിലും താരം ഒരു വേഷം ചെയ്തിരുന്നു. സ്വന്തം ഭാര്യയെ 28 വർഷങ്ങൾക്ക് ശേഷം ഷുക്കൂർ വീണ്ടും വിവാഹം കഴിച്ചത് ഒരിടയ്ക്ക് വിവാദമായിരുന്നു. മുസ്ലീം പിന്തുടർച്ചവകാശ നിയമപ്രകാരം പെൺമക്കൾക്ക് പൂർണ സ്വത്തവകാശം കിട്ടണമെന്ന നിലപാടിന്റെ ഭാഗമായിട്ടായിരുന്നു നടൻ അങ്ങനെ ചെയ്തത്.


Click it and Unblock the Notifications











