'എനിക്ക് ഇനിയും സര്‍ജറിയുണ്ട്, അത് കഴിയുന്നത് വരെ കാത്തിരിക്കാനാവില്ല'; കോമഡി ഉത്സവത്തിൽ മഹേഷ് കുഞ്ഞുമോന്‍!
വലിയൊരു അപകടത്തിൽ നിന്നും കരകയറി വന്ന് കൈവിട്ട് പോകുമെന്ന് കരുതിയ ജീവിതം തിരികെ പിടിക്കുകയാണ് മിമിക്രി, ഡബ്ബിങ് ആർട്ടിസ്റ്റായ മഹേഷ് കുഞ്ഞുമോൻ. അടുത്ത കാലത്ത് മലയാളികളെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയിട്ടുള്ള കലാകാരനാണ് മഹേഷ് കുഞ്ഞുമോൻ.
അനുകരണ കലയിൽ മഹേഷ് കുഞ്ഞുമോൻ ചെയ്യുന്നത് പോലെ പെർഫെക്ഷനിൽ ചെയ്യുന്ന മറ്റേതെങ്കിലും ആളുകൾക്ക് ഉണ്ടോയെന്ന് ചോദിച്ചാൽ ഒരു ഉത്തരം പറയാൻ ബുദ്ധിമുട്ടായിരിക്കും. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് മഹേഷ് കുഞ്ഞുമോൻ മലയാളികളുടെ ഹൃദയങ്ങൾ കീഴടക്കിയത്.
കൊല്ലം സുധിയെന്ന പ്രതിഭയുടെ മരണത്തിന് ഇടയാക്കിയ കാർ അപകടത്തിൽ ഉൾപ്പെട്ടവരിൽ മഹേഷ് കുഞ്ഞുമോനാണ് ഗുരുതരമായി പരിക്കേറ്റവരിൽ ഒരാൾ. മുഖത്ത് ഒരുപാട് പരിക്കേറ്റിരുന്നു. മുൻനിരയിലെ പല്ലുകൾ പോലും നഷ്ടമായി. മിമിക്രി ജീവശ്വാസമായി കൊണ്ട് നടക്കുന്ന മഹേഷ് ഇനി പഴയത് പോലെ വേദികളിൽ സജീവമാകുമോ എന്നതായിരുന്നു അപകട വാർത്ത അറിഞ്ഞപ്പോൾ എല്ലാവരുടെയും മനസിലേക്ക് ആദ്യം ഓടി എത്തിയ ചോദ്യം.

കാരണം ഏറ്റവും വ്യത്യസ്തമായി വളരെ മനോഹരമായി മിമിക്രി ചെയ്യാൻ മഹേഷിനോളം സാധിക്കുന്ന മറ്റൊരാൾ ഇല്ലെന്നത് തന്നെയാണ്. നടനും സംവിധായകനുമെല്ലാമായ വിനീത് ശ്രീനിവാസന്റെ ശബ്ദം അനുകരിച്ചത് മുതലാണ് മഹേഷ് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. ഇപ്പോൾ നിലവിലുള്ള മിമിക്രി കലാകാരന്മാരിൽ വിനീത് ശ്രീനിവാസനെ ഏറ്റവും പെർഫക്ടായി അവതരിപ്പിക്കുന്നത് മഹേഷ് കുഞ്ഞുമോനാണ്.
കോമഡി ഉത്സവത്തിൽ ചേട്ടനൊപ്പം സ്പോട്ട് ഡബ്ബ് ചെയ്യാൻ എത്തിയതോടെയാണ് മലയാളികൾ മഹേഷിനെ കൂടുതൽ സ്നേഹിച്ച് തുടങ്ങിയത്. ചേട്ടനൊപ്പം ആദ്യമായി കോമഡി ഉത്സവത്തിന്റെ വേദിയിൽ പ്രകടനം കാഴ്ചവെച്ച ശേഷം ഒട്ടനവധി സ്റ്റേജ് ഷോകൾ നിരന്തരമായി മഹേഷ് ചെയ്യുമായിരുന്നു.
അതുപോലെ കോഴിക്കോട് 24 ന്യൂസിന്റെയും ഫ്ലവേഴ്സിന്റെയും ഒരു ഷോയിൽ പങ്കെടുത്ത് മടങ്ങവെയാണ് മഹേഷ് അപകടത്തിൽപ്പെട്ടത്. ഇപ്പോഴിതാ തന്റെ കരിയറിൽ തന്നെ വലിയ ബ്രേക്ക് നൽകിയ കോമഡി ഉത്സവത്തിന്റെ വേദിയിലേക്ക് അപകടത്തിന് ശേഷം പൂർവാധികം ശക്തിയോടെ വീണ്ടും എത്തിയിരിക്കുകയാണ് മഹേഷ് കുഞ്ഞുമോൻ.
മാസങ്ങൾക്ക് ശേഷം പൂർണ ആരോഗ്യവാനായി കോമഡി ഉത്സവത്തിന്റെ വേദിയിൽ മഹേഷ് എത്തിയത് സോഷ്യൽമീഡിയയും ആഘോഷിക്കുകയാണ് ഇപ്പോൾ. 'ഞങ്ങളെന്നും നേട്ടമായി കാണുന്ന പരിചയപ്പെടുത്തലാണ് മഹേഷിന്റേത്. അപകടം സംഭവിച്ച അന്ന് മുതല്‍ എത്രയും വേഗം അവന്‍ തിരിച്ചുവരണമെന്നാണ് എല്ലാവരും പ്രാര്‍ത്ഥിച്ചത്.'

'ഇന്ന് നമ്മള്‍ അവന്റെ തിരിച്ചുവരവ് ആഘോഷിക്കുകയാണെന്ന് പറഞ്ഞായിരുന്നു മഹേഷിനെ മിഥുന്‍ കോമഡി ഉത്സവത്തിന്റെ വേദിയിലേക്ക് സ്വാഗതം ചെയ്തത്. വിഷമത്തോടെയാണ് നമ്മളെല്ലാം മഹേഷിന്റെ വീട്ടിലേക്ക് പോയത്. അവിടെ ചെന്നപ്പോള്‍ മഹേഷും അമ്മയും ഫുള്‍ പോസിറ്റീവായാണ് എല്ലാവരെയും വരവേറ്റത്.'
'പല്ലൊക്കെ പോയിട്ടും ചിരിച്ച് നില്‍ക്കുകയായിരുന്നു മഹേഷ്. ഇവരുടെ പോസിറ്റിവിറ്റി തന്നെയാണ് ഈ തിരിച്ചുവരവിന് പിന്നില്‍. നിനക്ക് ഒന്നുമില്ലെടാ എന്ന് ആരോ മഹേഷിനോട് പറഞ്ഞിരുന്നു. ചേട്ടനത് പറയാം... എനിക്കല്ലേ പറ്റിയതെന്നായിരുന്നു ഇവന്റെ കൗണ്ടര്‍. വിഷമത്തോടെയാണ് പോയതെങ്കിലും ചിരിച്ച് മറിഞ്ഞാണ് ഞങ്ങള്‍ തിരിച്ചുവന്നത്', എന്നാണ് മിഥുൻ രമേശ് മഹേഷിനെ കുറിച്ച് സംസാരിച്ച് പറഞ്ഞത്.
'എന്നെ ഇത്രയും പേര്‍ സപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ഞാന്‍ മനസിലാക്കിയത് ഇപ്പോഴാണ്. മൂന്ന് മാസത്തിന് ശേഷമാണ് ഞാന്‍ ഈ മൈക്ക് ഇങ്ങനെ മുറുക്കിപ്പിടിക്കുന്നത്. തുടക്കം കുറിച്ച കുടുംബത്തിലേക്ക് തന്നെ തിരിച്ചെത്താന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട്. ഭയങ്കര നാണക്കാരനായി സംസാരിക്കാനൊക്കെ മടിച്ചാണ് ഞാന്‍ ഇങ്ങോട്ടേക്ക് വന്നത്. അപകടത്തില്‍പ്പെട്ടപ്പോഴും എങ്ങനെയെങ്കിലും തിരിച്ചുവരണമെന്നാണ് ആഗ്രഹിച്ചത്.'
'ഇനി എനിക്ക് സര്‍ജറിയുണ്ട്. അതെല്ലാം കഴിയുന്നത് വരെ എനിക്ക് വെയ്റ്റ് ചെയ്യാന്‍ പറ്റത്തില്ല. അതുകൊണ്ട് എന്റെ സന്തോഷത്തിന് വേണ്ടിയാണ് ഞാന്‍ ജയിലര്‍ താരങ്ങളെ അനുകരിച്ചുള്ള വീഡിയോ ചെയ്തത്. വീഡിയോ കണ്ട് പുതിയ ബുക്കിങിക്കെ വന്നിട്ടുണ്ടായിരുന്നു. പൂര്‍ണ്ണമായും ഓക്കെയായിട്ടില്ല ഓക്കെയായിട്ട് ഞാന്‍ വരുമെന്നായിരുന്നു', മഹേഷ് തനിക്ക് വേണ്ടി പ്രാർത്ഥിച്ചവർക്കുള്ള നന്ദി അറിയിച്ച് പറഞ്ഞത്.


Click it and Unblock the Notifications











