ജയന്‍ മരിച്ചതോടെ സുകുമാരന്‍ ആ സിനിമയിൽ നായകനായി! അന്ന് പുതുമുഖമായിരുന്ന മമ്മൂട്ടി രണ്ടാം ഹീറോയും
നടന്‍ ജയന്റെ മരണം കേരളത്തിലുണ്ടാക്കിയത് വലിയ വിവാദങ്ങളായിരുന്നു. കോളിളക്കം എന്ന സിനിമയുടെ ക്ലൈമാക്‌സ് ഷൂട്ടിങ്ങിനിടെ ഉണ്ടായ അപകടത്തിലായിരുന്നു ജയന്‍ കൊല്ലപ്പെടുന്നത്. ജയനെ കൊന്നതാണെന്ന് അക്കാലത്ത് വ്യാപകമായി പ്രചരിച്ചിരുന്നു. ഇന്നും താരത്തിന്റെ മരണത്തെ കുറിച്ച് ലൊക്കേഷനില്‍ ഉള്ളവര്‍ പറയുന്ന അറിവ് മാത്രമേയുള്ളു.
എങ്കിലും ജയനെ കുറിച്ചോ അദ്ദേഹത്തിന്റെ മരണത്തെ കുറിച്ചോ ഉള്ള പഴയ കാര്യങ്ങള്‍ കേള്‍ക്കാനും അറിയാനും എല്ലാവര്‍ക്കും പ്രത്യേക താല്‍പര്യമാണ്. കഴിഞ്ഞ ദിവസം ബാലന്‍ കെ നായരുടെ മകനും നടനുമായ മേഘനാഥന്‍ ജയന്റെ മരണത്തെ കുറിച്ച് സംസാരിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും ചില റിപ്പോര്‍ട്ടുകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.

1970 കളില്‍ സിനിമയിലെത്തിയ ജയന്‍ പത്ത് വര്‍ഷത്തില്‍ താഴെയെ അഭിനയിച്ചിട്ടുള്ളു. ഈ കാലയളവില്‍ 124 സിനിമകളോളം ജയന്റേതായി തിയറ്ററുകളിലേക്ക് എത്തി. താരമൂല്യത്തിന്റെ അത്യുന്നതങ്ങളില്‍ നില്‍ക്കുമ്പോഴായിപുന്നു മരണം ജയനെ തട്ടിയെടുക്കുന്നത്. കോളിളക്കത്തിന് ശേഷം രണ്ട് വലിയ പ്രോജക്ടുകളായിരുന്നു ജയന്‍ അഭിനയിക്കാന്‍ വേണ്ടി കാത്തിരുന്നത്. ഐവി ശശി സംവിധാനം ചെയ്ത തുഷാരം, പിജി വിശ്വംഭരന്റെ സ്‌ഫോടനം എന്നീ സിനിമകളായിരുന്നു അത്. അപ്രതീക്ഷിതമായിട്ടുള്ള ജയന്റെ മരണം ഈ സിനിമകള്‍ മറ്റുള്ള താരങ്ങളിലേക്ക് എത്തിച്ചു.

ജയന് പകരം തുഷാരത്തില്‍ രതീഷിനെയാണ് ഐവി ശശി നായകനാക്കിയത്. സ്‌ഫോടനത്തില്‍ നടന്‍ സുകുമാരന്‍ ജയന് പകരം നായകനായി. ഈ സിനിമയില്‍ മറ്റൊരു വേഷത്തില്‍ സുകുമാരന്‍ അഭിനയിക്കാനിരുന്നതാണ്. നായകനായി മാറിയതോടെ സുകുമാരന് വേണ്ടി തീരുമാനിച്ചിരുന്ന കഥാപാത്രത്തില്‍ അന്ന് പുതുമുഖമായിരുന്ന സജിന്‍ അഭിനിച്ചു. മേള എന്ന സിനിമയില്‍ അഭിനയിച്ച് ശ്രദ്ധിക്കപ്പെട്ട് നില്‍ക്കുകയായിരുന്നു സജിന്‍ എന്ന താരം.

രസകരമായ മറ്റൊരു കാര്യം അന്ന് സജിന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നത് ഇന്നത്തെ മെഗാസ്റ്റാര്‍ മമ്മൂട്ടി ആണെന്നുള്ളതാണ്. കരിയറിന്റെ തുടക്ക കാലത്ത് മമ്മൂട്ടി സജിന്‍ എന്ന പേരിലായിരുന്നു അറിയപ്പെട്ടത്. പിന്നീടാണ് മമ്മൂട്ടി എന്ന പേര് വരുന്നത്. മമ്മൂട്ടിയൂടെ സിനിമാ ജീവിതത്തില്‍ വലിയൊരു നാഴികകല്ലായി സ്‌ഫേടനം എന്ന സിനിമ മാറി. 1981 ലാണ് പിജി വിശ്വംഭരന്റെ സംവിധാനത്തില്‍ സ്‌ഫോടനം തിയറ്ററുകളിലേക്ക് എത്തുന്നത്. അങ്ങനെ ജയന്‍ അവതരിപ്പിക്കേണ്ടിയിരുന്ന സിനിമകളുടെ നഷ്ടം മറ്റ് താരങ്ങളിലൂടെ നികത്തുകയായിരുന്നു.

എല്ലാ കാലത്തും കേരളം ഏറ്റവുമധികം ചര്‍ച്ച ചെയ്തിട്ടുള്ള അപകട മരണമായിരുന്നു ജയന്റേത്. കോളിളക്കം എന്ന സിനിമയുടെ ഷൂട്ടിനിടെ ഹെലികോപ്ടറിന്റെ മുകളില്‍ നിന്നും വീണിട്ടായിരുന്നു മരണം. ജയന്റെ മരണവുമായി ബന്ധപ്പെട്ട് അക്കാലത്ത് പല അഭ്യൂഹങ്ങളും പരന്നിരുന്നു. ജയന്‍ മരിച്ചിട്ട് നാല്‍പത് വര്‍ഷങ്ങളായിട്ടും ഇന്നും മരണത്തിലെ ദൂരുഹത മാറിയിട്ടില്ല. ജയനൊപ്പം ഹെലികോപ്ടറില്‍ ഉണ്ടായിരുന്ന നടന്‍ ബാലന്‍ കെ നായരുടെ പേരിലായിരുന്നു പല ആരോപണങ്ങളും. സ്ഥിരമായി വില്ലന്‍ വേഷം അവതരിപ്പിച്ചിരുന്ന ബാലന്‍ കെ നായരെ എല്ലാവരും കുറ്റക്കാരനാക്കുകയും ചെയ്തു. എന്നാല്‍ അച്ഛന്റെ യഥാര്‍ഥ ജീവിതത്തെ കുറിച്ച് അടുത്തിടെ മകന്‍ മേഘനാഥന്‍ പറഞ്ഞത് വളരെ ശ്രദ്ധേയമായിരുന്നു.


Click it and Unblock the Notifications