സിനിമാ കുടുംബത്തിലെ പ്രമുഖ നടനും ഭാര്യയും ലഹരിയുപയോഗിക്കുന്നു; ഷെെൻ തുറന്ന് പറഞ്ഞപ്പോൾ: ബെെജു കൊട്ടാരക്കര
ലഹരിക്കേസിൽ അകപ്പെട്ട് മലയാള സിനിമയിലെ പ്രമുഖർ. സംവിധായകരായ ഖാലിദ് റഹ്മാനെയും അഷറഫ് ഹംസയെയുമാണ് ഇന്ന് പുലർച്ചെ കഞ്ചാവുമായി ഫ്ലാറ്റിൽ നിന്നും എക്സെെസ് സംഘം പിടികൂടിയത്. ഷെെൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി തുടങ്ങിയവർക്ക് നേരെ അന്വേഷണം പുരോഗമിക്കവെയാണ് രണ്ട് പ്രമുഖ സംവിധായകരും അറസ്റ്റിലായത്. ഇരുവരെയും ജാമ്യത്തിൽ വിട്ടു. മലയാള സിനിമാ ലോകം ലഹരിയുടെ പിടിയിലായെന്ന വിമർശനം വ്യാപകമായി വരുന്നുണ്ട്. ഇതേക്കുറിച്ച് സംവിധായകൻ ബെെജു കൊട്ടാരക്കര പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
സിനിമാ മേഖലയിൽ എല്ലായിടത്തും ഇതുണ്ടെന്ന് എത്രയോ നാളായി പറയുന്നതാണ്. ഷെെൻ ടോം ചാക്കോ തന്നെ എക്സെെസിനോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് പറയുന്നത്. പേരുകൾ അയാൾ തന്നെ പറഞ്ഞു. സിനിമാ കുടുംബത്തിലെ പ്രമുഖ നടനും അയാളുടെ ഭാര്യയും ഇതുപയോഗിക്കുന്നുണ്ടെന്നാണ് പറയുന്നത്. അപ്പോൾ ഇതിന്റെ ആഴം എത്രത്തോളം ഉണ്ടെന്ന് വ്യക്തമായി അറിയാം. ഷെെൻ ടോം ചാക്കോ ഇത് പറഞ്ഞപ്പോൾ തന്നെ ഷെെനിനെയും ശ്രീനാഥ് ഭാസിയെയും വെറുതെ വിടുന്ന ലെെനിലേക്ക് വന്നു.

പ്രൊഡ്യൂേസർസ് അസോസിയേഷനും ചേംമ്പറുമൊക്കെ രണ്ടായെന്നും ബെെജു കൊട്ടാരക്കര പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് പ്രതികരണം. ഖാലിദ് റഹ്മാനും അഷറഫ് ഹംസയ്ക്കും നേരെ സിനിമാ സംഘടനകളിൽ നിന്നും ഒരു നടപടിയും ഉണ്ടാകില്ലെന്നും ബെെജു കൊട്ടാരക്കര പറയുന്നു. ആശാൻ ക്ഷമിക്കും. ശിഷ്യൻമാർ ഇത് ഉപയോഗിച്ച് കൊണ്ടിരിക്കും. സെറ്റുകളിൽ പരിശോധന നടത്തുമെന്ന് കുറേക്കാലമായി കേൾക്കുന്നു. അതിനെ ആദ്യം എതിർത്തത് ഫെഫ്ക എന്ന സംഘടനയാണ്.
അതിന് ശേഷം പ്രൊഡ്യൂസേർസ് എതിർത്തു. ഇപ്പോൾ പറയുന്നു സെറ്റുകളിൽ പരിശോധിച്ചോട്ടെയെന്ന്. അന്ന് മുളയിലേ നുള്ളിയിരുന്നെങ്കിൽ ഇത്രയും വ്യാപകമാകുമായിരുന്നോ. സ്റ്റീം എഞ്ചിനിൽ കയറുന്നതിലും കഷ്ടമാണ് ഓരോ കാരവാനിലും കയറുന്നതെന്നാണ് പറയുന്നത്. അത്രത്തോളമാണ് മലയാള സിനിമയിലെ ലഹരി ഉപയോഗമെന്ന് ബെെജു കൊട്ടാരക്കര പറയുന്നു. കുറേക്കാലം മുമ്പ് കഞ്ചാവിനെ വെച്ച് സിനിമ വരെ വന്നു.

അന്നും ആർക്കും ചോദ്യമുണ്ടായില്ല. ഇന്ന് എത്രയോ സംഘടനകളുടെ മറവിൽ വ്യാപകമായി ഉപയോഗിക്കുന്നു. ഷെെൻ ടോം ചാക്കോ ഉൾപ്പെടെ പത്ത് പേരെ സിനിമയിൽ നിന്ന് മാറ്റി നിർത്തിയാൽ പരിഹാരമുണ്ടാകുമെന്നും ബെെജു കൊട്ടാരക്കര അഭിപ്രായപ്പെട്ടു. ഖാലിദ് റഹ്മാൻ, അഷറഫ് ഹംസ, ഷാലിഹ് മുഹമ്മദ് എന്നിവരെയാണ് എക്സെെസ് സംഘം പിടികൂടിയത്. ഛായാഗ്രാഹകൻ സമീർ താഹിറിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ വെച്ചായിരുന്നു അറസ്റ്റ്.
ഫ്ലാറ്റിൽ സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന പലരും വരുന്നുണ്ടെന്നാണ് എക്സെെസ് സംഘത്തിന് കിട്ടിയ വിവരം. ഡിസ്കഷനെന്ന് പറഞ്ഞാണ് ആൾക്കാർ വരുന്നത്. പക്ഷെ ഈ പരിപാടിയെല്ലാം ഇതിനകത്ത് നടക്കുന്നുണ്ട്. ചോദ്യം ചെയ്യലിൽ ഇന്നയാളാണ് ലഹരി നൽകിയതെന്ന് പിടികൂടിയവരിൽ ഒരാൾ പറഞ്ഞിട്ടുണ്ടെന്നും എക്സെെസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഷെെൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർ ലഹരിക്കേസിൽ അകപ്പെട്ടതിന് ഇതിനോടകം വലിയ ചർച്ചയായിട്ടുണ്ട്.
നടി വിൻസി അലോഷ്യസ് ഷെെൻ ടോം സെറ്റിൽ മോശമായി പെരുമാറിയെന്ന് സിനിമാ സംഘടനകൾക്ക് മുമ്പിൽ പരാതിപ്പെടുകയും ചെയ്തു. ആലപ്പുഴ ഹെെബ്രിഡ് കഞ്ചാവ് കേസിലും ഷെെനിന്റെയും ശ്രീനാഥ് ഭാസിയുടെയും പേര് ഉയർന്ന് വന്നിരുന്നു. ഷെെനിനെ ചോദ്യം ചെയ്തപ്പോൾ മറ്റ് ചിലരുടെ വിവരങ്ങൾ ലഭിച്ചെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം ലഹരിക്കേസുമായി ബന്ധപ്പെട്ട് അനാവശ്യമായ താരങ്ങളുടെ പേര് സോഷ്യൽ മീഡിയയും ഓൺലെെൻ മാധ്യമങ്ങളും വലിച്ചിഴയ്ക്കുന്നുണ്ട്. ഇതിനെതിരെ നടി പ്രയാഗ മാർട്ടിൻ പ്രതികരിച്ചു. തന്നെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരെ നടപടി എടുക്കുമെന്ന് പ്രയാഗ മാർട്ടിൻ വ്യക്തമാക്കി. എന്റെ പേര് അടിസ്ഥാന രഹിതമായ ആരോപണങ്ങളുമായി കൂട്ടിച്ചേർക്കുന്നു. അവ സത്യമല്ല. അതിനാൽ വിവിധ മാധ്യമങ്ങളുടെ അശ്രദ്ധ കൊണ്ടോ മനപ്പൂർവം അവഗണിച്ചോ പ്രചരിപ്പിച്ച ആരോപണങ്ങളോട് പ്രതികരിക്കാൻ തീരുമാനിച്ചത്.
തെറ്റായ വിവരങ്ങൾ നിരന്തരം പ്രചരിപ്പിക്കുന്നത് കാണുന്നത് നിരാശജനകവും അസ്വസ്ഥത ഉളവാക്കുന്നതുമാണ്. അടിസ്ഥാന രഹിതവും തികച്ചും അപകീർത്തികരവുമായ കഥകൾ ഉത്തരവാദിത്വമില്ലാതെ പ്രചരിപ്പിക്കാൻ അനുവദിക്കുന്നു. ഇത് പൊതുമര്യാദയുടെയും മാന്യതയുടെയും പ്രത്യക്ഷമായ തകർച്ചയാണ്. ഈ സാഹചര്യം ആശങ്കാ ജനകമാണെന്നും പ്രയാഗ മാർട്ടിൻ തന്റെ പ്രസ്താവനയിൽ പറഞ്ഞു. ഇത് തടയുന്നത് അവഗണിച്ചാൽ മാധ്യമങ്ങളുടെ വിശ്വാസ്യതയെ ഗുരുതരമായി ദുർബലപ്പെടുത്തും.
എന്റെ യാത്രയിലുടനീളം പ്രൊഫഷണൽ ജീവിതത്തിൽ അന്തസ്, ഉത്തരവാദിത്വം, സത്യസന്ധത എന്നിവ ഉയർത്തിപ്പിടിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. കൂടുതൽ വിവേചന ബുദ്ധിയോടെയും സഹാനുഭൂതിയോടെയും ഇത്തരം കാര്യങ്ങളെ സമീപിക്കാൻ വിശാലമായ സമൂഹത്തോട് അഭ്യർത്ഥിക്കുന്നെന്നും പ്രയാഗ മാർട്ടിന്റെ തന്റെ പ്രസ്താവനയിൽ കുറിച്ചു.
സിനിമാ രംഗത്തെ കേന്ദ്രീകരിച്ച് ലഹരി അന്വേഷണം പുരോഗമിക്കുമ്പോൾ പല അഭിപ്രായങ്ങൾ പൊതു സമൂഹത്തിൽ നിന്ന് വരുന്നുണ്ട്. മലയാള സിനിമാ ലോകത്തെ ഇന്നത്തെ അരക്ഷിതാവസ്ഥയെക്കുറിച്ച് ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർ പരസ്യമായി സംസാരിച്ചു. സംവിധായകൻ വിനയനും വിഷയത്തിൽ പ്രതികരിക്കുകയുണ്ടായി. അന്തരിച്ച നടൻ തിലകനെ പ്രബല സിനിമാ സംഘടനകൾ ചേർന്ന് വിലക്കിയ കാര്യവും വിനയൻ ചൂണ്ടിക്കാട്ടുകയുണ്ടായി.
'2010 മുതൽ മഹാനടൻ തിലകനെ സിനിമയിൽ നിന്നും വിലക്കി മാറ്റി നിർത്തിയത് മയക്കുമരന്നുപയോഗിച്ചതിനല്ല.. കൂടെ അഭിനയിക്കുന്ന നടിയോട് മോശമായി പെരുമാറിയതിനുമല്ല. "ചില സിനിമാ സംഘടനകൾ മാഫിയകളെ പോലെ പെരുമാറുന്നു" എന്നു പറഞ്ഞതിനാണ് ആ മനുഷ്യനെ നമ്മുടെ സിനിമാ സംഘടനകൾ ആത്മരോഷത്തോടെയും ആവേശത്തോടെയും ശിക്ഷിച്ചത്. നാടു മുടിഞ്ഞു പോകുന്നതും മലയാള സിനിമയെ നശിപ്പിക്കുന്നതുമായ ക്രിമിനൽ പ്രവർത്തിയാണല്ലോ തിലകൻ ചേട്ടൻ അന്നു ചെയ്തത്.. അല്ലേ...?'
'ആ വിലക്കിന്റെ വേദനയോടെ തന്നെ ഈ ഭൂമിയിൽ നിന്നു വിടവാങ്ങിയ ആ കലാകാരന്റെ ആത്മാവ് ഇന്നത്തെ മലയാളസിനിമയുടെ അവസ്ഥയെ നോക്കി പൊട്ടിച്ചിരിക്കുന്നുണ്ടാകണം..ഒരുത്തൻ മയക്കുമരുന്നടിച്ചിട്ട് സിനിമാ സെറ്റിൽ വച്ച് തന്നെ അപമാനിച്ചു. വെളുത്തപൊടി വായീന്ന് തുപ്പുന്നതു കണ്ടു എന്നൊക്കെ പരസ്യമായി പറയാനും അയാടെ പേരും സിനിമാ സെറ്റിന്റെ പേരും വരെ എഴുതി സംഘടനകളായ സംഘടനകൾക്കൊക്കെ പരാതി കൊടുക്കാനും ധൈര്യം കാണിച്ച ഒരു യുവനടി ഇന്നാ പരാതി പിൻവലിക്കാൻ കാണിക്കുന്ന പെടാപ്പാടും മലയാള സിനിമ നമ്പർ വൺ ആണന്നു തന്നെ കാണിക്കുന്നതാണ്'
'ഇതിനു മുൻപ് ഇവരേക്കാൾ പ്രഗത്ഭരായ മൂന്നാലു നടിമാർ വിസിൽ ബ്ലോവേഴ്സ് ആകാൻ വന്നതും അവരെ പണിയില്ലാതെ പരണത്തു കയറ്റി ഇരുത്തിയതും ഒക്കെ ഈ യുവനടിയും ഓർത്തുപോയിക്കാണും. മലയാള സിനിമയെ രക്ഷിക്കാനായി കൊട്ടി ഘോഷിച്ചുവന്ന ഹേമക്കമ്മിറ്റി റിപ്പോർട്ടിൽ ശക്തമായ മൊഴികൊടുത്തവരെന്നു വാഴ്ത്തപ്പെട്ടവരെ മുഴുവനും സ്വാധീനിക്കാനോ? വിലക്കെടുക്കാനോ സാധിച്ചതും അതുവഴി അന്വേഷണത്തെയും കോടതിയെയും ഒക്കെ മരവിപ്പിച്ചു നിർത്താൻ കഴിഞ്ഞതും ഒക്കെ ഒരു മഹാനടനം തന്നെ അല്ലേ?... പ്രേക്ഷകർക്കതു നോക്കി നിൽക്കാനല്ലേ കഴിയു'
'സർക്കാരാണെങ്കിൽ ഇതിഹാസങ്ങൾക്ക് മുന്നിൽ കണ്ണഞ്ചി നിൽക്കുന്നൂ. പക്ഷേ സത്യത്തെ സ്വർണ്ണപ്പാത്രം കൊണ്ടു മൂടിയാലും അതു പുറത്തുവരും എന്ന ക്ലീഷെ വാക്കുണ്ടല്ലോ. അതിവിടെ യാഥാർത്ഥ്യമാകും ഉറപ്പാണ്. അന്നു പല മുഖം മൂടികളും പിച്ചി ചീന്തപ്പെടും,' വിനയൻ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ട പ്രസ്താവനയിങ്ങനെ.


Click it and Unblock the Notifications











