'ഇത് ആദ്യമെ പറഞ്ഞിരുന്നെങ്കിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകില്ലായിരുന്നു'; ലാലിന്റെ മറുപടി ഏറ്റെടുത്ത് പ്രേക്ഷകർ!
കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽമീഡിയ മുഴുവൻ തരംഗമാകുന്നത് മലൈക്കോട്ടൈ വാലിബൻ എന്ന സിനിമയാണ്. ജനുവരി 25ന് തിയേറ്ററുകളിലെത്തിയ സിനിമ മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒരുമിച്ച് പ്രവർത്തിച്ച സിനിമ കൂടിയാണ്. മറ്റുള്ള സംവിധായകരെ അപേക്ഷിച്ച് പ്രേക്ഷക മനസിൽ കുറഞ്ഞ സമയത്തിനുള്ളിൽ കയറി പറ്റിയ സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി.
മമ്മൂട്ടിയെ വെച്ച് നൻപകൽ നേരത്ത് മയക്കം അടക്കമുള്ള സിനിമകൾ എടുത്ത് കയ്യടി നേടിയിട്ടുള്ള സംവിധായകന് മോഹൻലാൽ ഡേറ്റ് കൊടുത്തുവെന്ന് അറിഞ്ഞപ്പോൾ മുതൽ പ്രേക്ഷകർ ആകാംഷയിലായിരുന്നു. മലൈക്കോട്ടൈ വാലിബൻ പ്രഖ്യാപിക്കപ്പെട്ടപ്പോൾ മുതൽ ഓരോ അപ്ഡേറ്റിനും വലിയ ആകാംഷയോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്.

മാത്രമല്ല സിനിമയുടേതായി പുറത്തിറങ്ങിയ ഓരോ പോസ്റ്ററും ട്രെയിലറും ടീസറും പാട്ടും എല്ലാം സോഷ്യൽമീഡിയ ആഘോഷിക്കുകയായിരുന്നു. എന്നാൽ സിനിമ പുറത്തിറങ്ങിയശേഷം പ്രേക്ഷകർ രണ്ടായി തിരിഞ്ഞു. ഒരു വിഭാഗം ആളുകൾ സിനിമ ലാഗാണെന്നും പ്രതീക്ഷിച്ച മാസും ഫൈറ്റും ഒന്നും കാണാൻ സാധിച്ചില്ലെന്നും പരാതിപ്പെട്ടു.
എന്നാൽ മറ്റ് ചിലർ മലൈക്കോട്ടൈ വാലിബന്‍ മികച്ച ഒരു തിയേറ്റര്‍ അനുഭവമാണെന്നും വിഷ്വലി മികച്ച സിനിമയാണെന്നും നല്ല ഒരു പഴങ്കഥ കേള്‍ക്കുന്ന ഫീലോടെ കണ്ട് തീര്‍ക്കാന്‍ പറ്റിയ സിനിമയാണെന്നും അഭിപ്രായപ്പെട്ടു. പ്രേക്ഷകർ രണ്ട് തട്ടിലായതോടെ ഡീഗ്രേഡിങ്, വിമർശിച്ചും പരിഹസിച്ചുമുള്ള പോസ്റ്റുകൾ, സംവിധായകൻ ലിജോയ്ക്കും സഹസംവിധായകൻ ടിനു പാപ്പച്ചന് ട്രോളുകളും വരാൻ തുടങ്ങി.
സോഷ്യൽമീഡിയയിൽ സിനിമയെ വലിച്ച് കീറുന്ന സ്ഥിതി വന്നതോടെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി മാധ്യമങ്ങൾക്ക് മുന്നിൽ എത്തി. മലൈക്കോട്ടൈ വാലിബന്‍ സിനിമയ്ക്കെതിരായ ഹേറ്റ് ക്യാംപെയൻ എന്തിനെന്നറിയില്ലെന്നാണ് വാർത്താ സമ്മേളനത്തിൽ സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി പറഞ്ഞത്. നെഗറ്റീവ് റിവ്യൂവിനെപ്പറ്റി ചിന്തിക്കുന്നില്ല. അത് തനിക്ക് പ്രശ്നമല്ല. വാലിബന് ഒരു മുത്തശ്ശി കഥയുടെ വേഗത മാത്രമാണ് ഉള്ളത്.
നമ്മുടെ കാഴ്ച്ച മറ്റൊരാളുടെ കണ്ണിലൂടെ ആകരുത്. ഷോ കണ്ട പ്രേക്ഷകര്‍ പറയുന്നതാണ് കൂടുതല്‍ സ്വീകരിക്കുന്നത്. സിനിമ സ്വീകരിക്കപ്പെട്ടില്ലെങ്കിൽ ഇതിന്റെ സീക്വലും പ്രീക്വലും ആലോചിക്കാൻ കഴിയില്ലെന്നുമാണ് പ്രസ് മീറ്റിൽ ലിജോ പറഞ്ഞത്. രാവിലത്തെ ഷോസിന്റെ അഭിപ്രായം എപ്പോഴും സത്യമാവണമെന്നില്ലെന്നും രാവിലെ വരുന്ന ഓഡിയൻസും വൈകുന്നേരം വരുന്ന ഓഡിയൻസും രണ്ടും രണ്ടാണ്.

വൈരാഗ്യത്തോട് കൂടി സിനിമയെ അറ്റാക്ക് ചെയ്യുന്നത് എന്തിനാണ്. അത് സിനിമാമേഖലയിൽ എന്ത് മാറ്റമുണ്ടാക്കുമെന്നും ലിജോ ജോസ് വാർത്താസമ്മേളനത്തിൽ ചോദിച്ചിരുന്നു. മോഹൻലാൽ എംമ്പുരാൻ ഷൂട്ടിനായി വിദേശത്തേക്കുള്ള യാത്രയിലായതിനാൽ കുടുംബത്തോടൊപ്പം ദുബായിൽ വെച്ചാണ് സിനിമ കണ്ടത്. ലിജോയുടെ വാർത്താസമ്മേളനത്തിന് പിന്നാലെ വിമർശനങ്ങൾക്ക് മറുപടിയുമായി മോഹൻലാലും എത്തി.
മലൈക്കോട്ടൈ വാലിബന്റെ പുത്തൻ പോസ്റ്റർ പങ്കിട്ടായിരുന്നു മോഹൻലാൽ എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടി നൽകിയത്. ഒരു ലിജോ ജോസ് പെല്ലിശ്ശേരി മുത്തശ്ശിക്കഥ എന്ന ടൈറ്റിലില്‍ മോഹൻലാൽ പങ്കിട്ട പോസ്റ്റര്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ഇത് ആദ്യമെ പറഞ്ഞിരുന്നെങ്കിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകില്ലായിരുന്നു എന്ന മറുപടിയാണ് ഏറെയും പുത്തൻ പോസ്റ്റിന് ലഭിച്ചത്.
സിനിമയുടെ അണിയറപ്രവർത്തകരിൽ ചിലർ തന്നെ അനാവശ്യ ഹൈപ്പ് കൊടുത്തതും കാരണമായിയെന്നും ചിലർ കുറിച്ചിട്ടുണ്ട്. ഇതാണ് സത്യം... ഒരു മുത്തശ്ശിക്കഥയുടെ ഫീലോടുകൂടിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. കെജിഎഫ്, ബാഹുബലി പോലുള്ള തെലുങ്ക് സൂപ്പര്‍ ഫാസ്റ്റ് സിനിമകളുമായി കിടപിടിക്കാന്‍ വന്ന സിനിമയല്ല മലൈക്കോട്ടൈ വാലിബന്‍. അത് വേറിട്ടൊരു ദൃശ്യാവിഷ്‌കാരമാണ്. അതിനെ അതിന്റെ മൂഡ് അനുസരിച്ച് ഉള്‍ക്കൊള്ളണം എന്നിങ്ങനെയെല്ലാം കമന്റുകളുണ്ട്.


Click it and Unblock the Notifications











