ദുൽഖർ ജസ്റ്റ് എസ്കേപ്പ്ഡ് അല്ലെങ്കിൽ ആണ്ടവനൊപ്പം എയറിലായിരുന്നേനെ; തഗ് ലൈഫ് ഒഴിവാക്കിയ നടന് പ്രശംസ പ്രവാഹം!
ഇന്ത്യൻ സിനിമയെ കുറിച്ച് സംസാരിക്കുമ്പോൾ ഒരിക്കലും ഒഴിവാക്കാൻ സാധിക്കാത്ത രണ്ട് പേരുകളാണ് കമൽഹാസനും മണിരത്നവും. ഇരുവരും ആദ്യമായി ഒരുമിച്ചപ്പോൾ പിറന്നത് തമിഴിലെ ക്ലാസിക്ക് സിനിമയെന്ന് വാഴ്ത്തപ്പെടുന്ന നായകനാണ്. അതുകൊണ്ട് കൂടി വർഷങ്ങൾക്കുശേഷം ഉലകനായകനും മണിരത്നവും ഒരുമിക്കുന്ന സിനിമ വരുന്നുവെന്ന പ്രഖ്യാപനം വന്നപ്പോൾ മുതൽ പ്രേക്ഷകരും പ്രതീക്ഷയോടെ കാത്തിരുന്നത്.
തഗ് ലൈഫ് ഇന്നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. മണിരത്നം സംവിധാനം ചെയ്ത സിനിമയ്ക്ക് തിരക്കഥയൊരുക്കിയത് മണിരത്നവും കമൽഹാസനും ചേർന്നാണ്. സിമ്പു, തൃഷ, അഭിരാമി, ഐശ്വര്യ, ജോജു ജോർജ് തുടങ്ങിയവരാണ് കമൽഹാസന് പുറമെ സിനിമയിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്.

നാൽപ്പത് വർഷത്തെ സിനിമ ജീവിതത്തിനിടെ കമൽഹാസനൊപ്പം സിമ്പു അഭിനയിച്ച ആദ്യത്തെ സിനിമയുമാണ് തഗ് ലൈഫ്. ചെക്ക ചിവന്ത വാനമായിരുന്നു ഇതിന് മുമ്പ് സിമ്പു അഭിനയിച്ച മണിരത്നം സിനിമ. കമൽഹാസൻ, ആർ മഹേന്ദ്രൻ, മണിരത്നം, ശിവ അനന്ത്, ഉദയനിധി സ്റ്റാലിൻ എന്നിവ ചേർന്ന് നിർമ്മിച്ച സിനിമയ്ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് എആർ റഹ്മാനാണ്.
ഗ്യാങ്സ്റ്റർ ആക്ഷൻ ഡ്രാമ കാറ്റഗറിയിൽ പെടുന്ന സിനിമയുടെ പ്രമോഷനായി കമൽഹാസൻ കേരളത്തിലും എത്തിയിരുന്നു. എന്നാൽ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. പ്രഡിക്ടബിളായ കഥയും ക്ലൈമാക്സും സ്ഥിരം ക്ലീഷെ ഗ്യാങ്സ്റ്റർ ഫൈറ്റുമാണ് തഗ് ലൈഫ് എന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ സിനിമയുടെ ട്രെയിലറിൽ പോലും പുതുമ തോന്നാതിരുന്നതുകൊണ്ട് തന്നെ കേരളത്തിലെ തിയേറ്ററുകളിൽ വലിയ തള്ളിക്കയറ്റവും റിലീസ് ഡെയിൽ ഉണ്ടായിരുന്നില്ല.
പൊതുവെ ഒരു സിനിമ റിലീസായാൽ ഏറ്റവും കൂടുതൽ ചർച്ചയാവുക അതിന്റെ ഭാഗമായ താരങ്ങളും അണിയറപ്രവർത്തകരുമാകും. എന്നാൽ തഗ് ലൈഫിന്റെ കാര്യത്തിൽ നേരെ തിരിച്ചാണ്. തഗ് ലൈഫ് ശരാശരി അനുഭവം മാത്രം നൽകുന്ന സിനിമയാണെന്ന് പ്രതികരണങ്ങൾ വന്നതോടെ പ്രശംസ ലഭിക്കുന്നത് ഏറെയും ദുൽഖർ സൽമാനും രവി മോഹനുമാണ്.
കാരണം തഗ് ലൈഫിലേക്ക് കമൽഹാസനൊപ്പം ആദ്യം കാസ്റ്റ് ചെയ്യപ്പെട്ട രണ്ട് താരങ്ങൾ ഇവരായിരുന്നു. 2023ൽ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചപ്പോൾ നടന്മാരായ ദുൽഖർ സൽമാനും രവി മോഹനും തൃഷയും ജോജു ജോർജും ഭാഗമാകുന്ന മണിരത്നം സിനിമ വരുന്നുവെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പിന്നീട് 2024 മാർച്ചായപ്പോൾ ദുൽഖറും രവി മോഹനും സിനിമയിൽ നിന്നും പിന്മാറിയതായി റിപ്പോർട്ടുകൾ വന്നു.

തിരക്കേറിയ ഷെഡ്യൂളുകൾ കാരണമാണ് പിന്മാറിയതെന്നായിരുന്നു അന്ന് ഇരുവരുടേയും പിന്മാറ്റത്തിനുള്ള കാരണമായി പ്രചരിച്ചിരുന്നത്. എന്നാൽ സിനിമാ ജീവിതത്തിൽ ദുൽഖറും രവി മോഹനും എടുത്ത ഏറ്റവും നല്ല തീരുമാനമാണ് തഗ് ലൈഫിൽ നിന്നും പിന്മാറി എന്നതെന്നാണ് ഇരുവരേയും പ്രശംസിച്ച് വരുന്ന കമന്റുകൾ. ദുൽഖർ ജസ്റ്റ് എസ്കേപ്പ്ഡ് അല്ലെങ്കിൽ ആണ്ടവനൊപ്പം ഇപ്പോൾ എയറിൽ കയറേണ്ടി വന്നേനെ, ദുൽഖർ ഈ അടുത്ത് ആകെ ചെയ്ത അബദ്ധം കിംഗ് ഓഫ് കൊത്ത മാത്രമാണ്.
ഇന്ത്യൻ താത്തയേയും തഗ് ലൈഫും ഒഴിവാക്കിയത് നൂറ്റാണ്ടിലെ മികച്ച തീരുമാനം എന്നിങ്ങനെയാണ് കമന്റുകൾ. തഗ് ലൈഫിൽ നിന്നും പിന്മാറിയശേഷം ദുൽഖർ ചെയ്ത സിനിമ ലക്കി ഭാസ്കറാണെന്നും റിപ്പോർട്ടുകളുണ്ട്. സിമ്പു ചെയ്ത റോളിലേക്കാണ് ദുൽഖറിനെ കാസ്റ്റ് ചെയ്തിരുന്നതെന്നാണ് വിവരം.
അതേസമയം രവി മോഹന് ഏത് കഥാപാത്രമായിരുന്നു നിശ്ചയിച്ചിരുന്നതെന്ന് വ്യക്തമല്ല. മുമ്പ് മണിരത്നത്തിന്റെ ഓക്കെ കൺമണിയിൽ നായക വേഷം ചെയ്തിട്ടുണ്ട് ദുൽഖർ സൽമാൻ. ലക്കി ഭാസ്കറാണ് അവസാനം റിലീസിനെത്തിയ ദുൽഖർ സൽമാൻ സിനിമ.


Click it and Unblock the Notifications