ആന്റണി പെരുമ്പാവൂരിന് നിരവധി കോളുകൾ, ക്രെഡിറ്റ് കാർഡ് തന്ന് അദ്ദേഹം എന്നോട് പറഞ്ഞത്: പൃഥ്വിരാജ്
പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന എമ്പുരാൻ റിലീസിനടുക്കുകയാണ്. പൃഥ്വിരാജിന്റെ സംവിധാനം, മോഹൻലാൽ നായകൻ വലിയ താര നിര തുടങ്ങി എമ്പുരാനിൽ പ്രേക്ഷകർക്കുള്ള പ്രതീക്ഷകളേറെയാണ്. എമ്പുരാന്റെ ആദ്യ ഭാഗം ലൂസിഫർ വൻ വിജയമായിരുന്നു. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണിത്. ലൂസിഫറിന്റെ ഓർമകൾ പങ്കുവെക്കുകയാണ് പൃഥ്വിരാജിപ്പോൾ. ലൂസിഫർ പ്രഖ്യാപിച്ച സമയത്ത് സംവിധാനത്തിലേക്ക് ഇറങ്ങുന്നതിൽ പലർക്കും എതിർപ്പുണ്ടായിരുന്നെന്ന് പൃഥ്വിരാജ് പറയുന്നു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
അവർ എന്റെ നല്ലതിന് വേണ്ടിയാണ് പറഞ്ഞത്. ലൂസിഫർ അനൗൺസ് ചെയ്തപ്പോൾ നിനക്കുറപ്പാണോ എന്ന് ചോദിച്ചു. ലൂസിഫർ അന്ന് മലയാളത്തിലെ ഏറ്റവും വലിയ സിനിമയായിരുന്നു. പ്രൊഡ്യൂസർ ആന്റണി പെരുമ്പാവൂരിന് ഒട്ടനവധി കോളുകൾ വന്നു. എന്താണ് നിങ്ങൾ ചെയ്യുന്നത്, ഇതുവരെ കേൾക്കാത്ത ബഡ്ജറ്റിൽ സിനിമ ചെയ്യുകയാണ്, പൃഥ്വിരാജിന് ഇത് സാധിക്കുമെന്നുറപ്പുണ്ടോ എന്ന് ചോദിച്ചു.

പൃഥ്വിരാജിന് ഫിലിം മേക്കറുടെ തോട്ട് പ്രോസസ് ആണെന്ന് സിനിമാ രംഗത്ത് സംസാരമുണ്ടായിരുന്നു. എന്നാൽ അത് കൊണ്ട് മാത്രം 2018 ൽ 30 കോടിയുടെ സിനിമയ്ക്ക് എന്നെ വിശ്വസിക്കണമെന്നില്ല. എന്നാൽ ആന്റണി പെരുമ്പാവൂരിന്റെയും മോഹൻലാലിന്റെയും കൺവിക്ഷൻ എനിക്ക് ഇന്ധനമായിരുന്നു. ലൂസിഫറിന്റെ മേക്കിംഗിൽ ഒരിക്കൽ പോലും പ്രൊഡ്യൂസറോ നായകനോ എന്നിൽ സംശയിച്ചിട്ടില്ല.
എന്ത് വേണമെങ്കിലും എന്ത് ചെയ്യണമെങ്കിലും അവർ സമ്മതിച്ചു. ലൂസിഫറിന്റെ ടെയിൽ എന്റ് ദുബായിൽ ചെയ്യണമെന്നായിരുന്നു. അവസാന ഘട്ടത്തിൽ സ്ക്രിപ്റ്റ് ദുബായ് കമ്മീഷൻ റിജക്ട് ചെയ്തു. എന്താണ് കാരണമെന്ന് അറിയില്ല. നാർക്കോട്ടിക്സ് മാഫിയയും മറ്റുമാണ് അവർ പറയുന്നത്. റിലീസ് ഡേറ്റ് അനൗൺസ് ചെയ്തിരുന്നു. അവസാന നിമിഷം മറ്റൊരു ഓപ്ഷൻ തേടേണ്ടി വന്നു. ഒരു സുഹൃത്ത് സെന്റ് പീറ്റേർസ്ബർഗ് നിർദ്ദേശിച്ചു.
ആന്റണി പെരുമ്പാവൂരിനോടും മോഹൻലാലിനോടും റഷ്യയിലേക്ക് പോകുകയാണെന്ന് പറഞ്ഞു. 48 മണിക്കൂറിനുള്ളിൽ നിങ്ങൾക്ക് കോൾ വരും. കോൾ വന്നാൽ ഫ്ലെെറ്റിൽ ഇങ്ങോട്ട് വരണമെന്നും പറഞ്ഞു. എംഎ ബേബിയാണ് വിസ പെട്ടെന്ന് ലഭിക്കാൻ സഹായിച്ചത്. 24 മണിക്കൂറിനുള്ളിൽ എനിക്ക് വിസ ലഭിച്ചു. ലാൽ സാറിനും ബാക്കി ടീമിനും 48 മണിക്കൂറിനുള്ളിൽ വിസ ലഭിച്ചു.
ഞാൻ റഷ്യയിലേക്ക് പോയി. ആന്റണി പെരുമ്പാവൂർ എനിക്ക് ക്രെഡിറ്റ് കാർഡ് തന്ന് എന്താവശ്യത്തിന് വേണ്ടിയുമെടുത്തോ എന്ന് പറഞ്ഞു. റഷ്യയിലെത്തി ലാൽ സാറിനെ വിളിച്ച് വരാൻ പറഞ്ഞു. അതാണ് അവർ എന്നിലർപ്പിച്ച വിശ്വാസം. എമ്പുരാനിലും അതേ വിശ്വാസം തന്നിൽ ഇരുവർക്കുമുണ്ടെന്നും പൃഥ്വിരാജ് വ്യക്തമാക്കി. ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി ബ്രോ ഡാഡി എന്ന സിനിമയും പൃഥ്വിരാജ് സംവിധാനം ചെയ്തിരുന്നു.
ഈ സിനിമയെക്കുറിച്ചും പൃഥ്വി സംസാരിക്കുന്നുണ്ട്. മോഹൻലാലിന് പകരം മമ്മൂട്ടിയെയാണ് ചിത്രത്തിലേക്ക് ആദ്യം പരിഗണിച്ചതെന്ന് പൃഥ്വിരാജ് പറയുന്നു. അദ്ദേഹത്തിന് മറ്റൊരു സിനിമയുടെ കമ്മിറ്റ്മെന്റുണ്ടായിരുന്നെന്നും താരം വ്യക്തമാക്കി. മാർച്ച് 27 നാണ് എമ്പുരാൻ റിലീസ് ചെയ്യുന്നത്. ഏവരും റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 2019 ലാണ് ലൂസിഫർ റിലീസ് ചെയ്തത്. ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു ലുസിഫർ. ലൂസിഫറിനേക്കാൾ വലിയ ബഡ്ജറ്റിലാണ് എമ്പുരാൻ ഒരുങ്ങുന്നത്. ബഡ്ജറ്റ് വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.


Click it and Unblock the Notifications











