ബഡ്ജറ്റ് 125 കോടിക്ക് മുകളിൽ!, പാട്രിയറ്റ് കെെവിട്ട കളിയാകുമോ? പോസ്റ്റിലെ അവസാന വരിയിൽ ആശങ്ക
മലയാള ചിത്രം പാട്രിയറ്റിന്റെ റിലീസിന് ഒരുനാൾ മാത്രം ബാക്കി നിൽക്കെ പ്രേക്ഷകർ ആകാംക്ഷയിലാണ്. മോഹൻലാൽ, മമ്മൂട്ടി എന്നീ രണ്ട് സൂപ്പർതാരങ്ങൾ ഒരുമിച്ചെത്തുന്ന മഹേഷ് നാരായണൻ ചിത്രമായതിനാൽ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമാണ്. ഇതിനിടെ ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. പാട്രിയറ്റിന്റെ ബഡ്ജറ്റ് ഇദ്ദേഹം പരാമർശിക്കുന്നുണ്ട്.
മഹേഷും ആൻ്റോയും ഈ സിനിമയെ കുറിച്ച് സംസാരിക്കാൻ ശ്രീ.മോഹൻലാലിനെ സമീപിച്ച ദിവസം ഞാനോർക്കുന്നു. മഹേഷിൻ്റെ വലിയൊരു സ്വപ്നത്തിൻ്റെ കൂടെ എത്ര ദൃഢതയോടെയാണ് ആൻ്റൊ ആ ദിവസം മുതൽ നിന്നത് എന്നുളളത് എനിക്ക് ബോധ്യമുള്ള കാര്യമാണ്. മലയാള സിനിമയുടെ വാണിജ്യ സമവാക്യങ്ങളെ മാത്രമല്ല, സാങ്കല്പികാതിർത്തികളേയും പൊളിച്ചെഴുതാൻ ഇത്തരം ധീരമായ ശ്രമങ്ങൾക്ക് കഴിയും. മുമ്പ്, 'എമ്പുരാ'നിലൂടെ ആൻ്റണി പെരുമ്പാവൂർ നടത്തിയതും ഇങ്ങനെയുള്ള ധീരമായ ഒരു വഴിമാറി നടക്കലായിരുന്നു.
നമ്മുടെ കാലത്ത് സ്വകാര്യത എന്നത് ഒരു മിത്താണെന്ന സത്യം തൻ്റെ കലയിലൂടെ ശക്തമായി പറയാനാണ് ഈ സിനിമയിലൂടെ മഹേഷ് നാരായണൻ ശ്രമിക്കുന്നത്. സമകാലികത ആവശ്യപ്പെടുന്ന ഒരു ഇടപെടൽ രാഷ്‌ട്രീയമുണ്ട് ഈ സിനിമക്ക്. തീർച്ചായായും ഒരു മികച്ച കാഴ്ച്ചാനുഭവമായിരിക്കും 'പാട്രിയറ്റ്.' ഒരു ചലച്ചിത്രകാരൻ കണ്ട വലിയ സ്വപ്നത്തെ സാദ്ധ്യതയിലേക്ക് പരിവർത്തിപ്പിച്ച ആൻ്റോ ജോസഫിന് എല്ലാ ഭാവുകങ്ങളും നേരുന്നു.

ഒപ്പം, നമ്മുടെ കാഴ്ച്ചാനുഭവത്തിൻ്റെ അതിരുകളെ വികസിപ്പിക്കുംവിധം ഒരു സിനിമ വിഭാവന ചെയ്ത മഹേഷിനും അദ്ദേഹത്തിൻ്റെ കൂടെ പ്രവർത്തിച്ച മറ്റ് സാങ്കേതിക പ്രവർത്തകർക്കും തൊഴിലാളികൾക്കും വിജയമാശംസിക്കുന്നു. മലയാള സനിമയിലെ എല്ലാ സാങ്കേതിക പ്രവർത്തകരും ഈ സിനിമക്കൊപ്പമുണ്ടാവണം എന്ന് ഞാനാഗ്രഹിക്കുന്നു. കാണികളോട് അഭ്യർത്ഥിക്കാനുള്ളത് ഇത്രമാത്രം; മുൻവിധികളില്ലാതെ ഈ സിനിമയെ സ്വീകരിക്കുക-എന്നാണ് ബി ഉണ്ണികൃഷ്ണന്റെ പോസ്റ്റ്. മുൻവിധികളില്ലാതെ ഈ സിനിമയെ സ്വീകരിക്കുക എന്ന വാചകത്തിൽ നെറ്റിസൺസിന് ആശങ്കയുണ്ട്. ഇതേക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നുണ്ട്. എത്ര വലിയ താരങ്ങളുണ്ടായാലും സിനിമ മോശമായാൽ പ്രേക്ഷകർ കയ്യൊഴിയും. പ്രത്യേകിച്ചും മോളിവുഡിൽ.


Click it and Unblock the Notifications