രജിസ്റ്റർ മാര്യേജിന് ഒപ്പ് വെച്ച് ഞങ്ങൾ ബെെ പറഞ്ഞു, പ്രണയത്തിലായതിങ്ങനെ: ഐഷ സുൽത്താന
മലയാളികൾക്ക് സുപരിചിതയാണ് ഐഷ സുൽത്താന. ലക്ഷദ്വീപിൽ നിന്നുള്ള ആദ്യ സംവിധായികയാണ് ഐഷ സുൽത്താന. ഫ്ലഷ് ആണ് ആദ്യത്തെ സിനിമ. ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന നയങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ച ഐഷ സുൽത്താന വാർത്തകളിൽ നിറഞ്ഞിരുന്നു. വിവാഹ ജീവിതത്തിലേക്ക് കടക്കുകയാണ് സംവിധായിക. ഡെപ്യൂട്ടി കലക്ടറായ ഹർഷിത് സെെനിയാണ് ഭർത്താവ്. ലക്ഷദ്വീപിൽ അന്ത്രോത്ത് അഗത്തി ദ്വീപുകളിൽ ഡെപ്യൂട്ടി കലക്ടറായി ജോലി ചെയ്തിരുന്നയാളാണ് ഇദ്ദേഹം. തങ്ങളുടെ രജിസ്റ്റർ വിവാഹം കഴിഞ്ഞെന്ന് മനോരമ ന്യൂസിൽ ഐഷ സുൽത്താന വ്യക്തമാക്കിയിട്ടുണ്ട്.
അറിയിക്കാതിരുന്നതിന് പ്രത്യേക കാരണമില്ല. രജിസ്റ്റർ മാര്യേജ് കഴിഞ്ഞ് എന്റെ ഉമ്മ ഉംറയ്ക്ക് പോയി വന്ന് രണ്ട് വീട്ടുകാരും ആലോചിച്ച് ഡേറ്റ് ഫിക്സ് ചെയ്ത് എല്ലാവരെയും റിസപ്ഷന് ക്ഷണിച്ച് ഗംഭീരമാക്കാനായിരുന്നു ഞങ്ങൾ ഉദ്ദേശിച്ചത്. രജിസ്റ്റർ മാര്യേജ് കഴിഞ്ഞ് ഒളിപ്പിച്ച് വെച്ചതാണ്. ആരോ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ലീക്ക് ആക്കി.

ഞങ്ങൾ രണ്ട് പേരും കണ്ട് ഇഷ്ടപ്പെട്ടു. ആൾ ലക്ഷദ്വീപിലേക്ക് ചെയ്യാനാഗ്രഹിക്കുന്ന കാര്യങ്ങൾ എന്നോട് പങ്കുവെച്ചു. ഞാൻ എന്താണോ ആഗ്രഹിക്കുന്നത് അതേ പോലൊരാൾ. ജനങ്ങളുടെ കാര്യത്തിലും ചെയ്യുന്ന കാര്യത്തിലും ഞങ്ങൾ തമ്മിൽ കെമിസ്ട്രിയുണ്ടെന്ന് എനിക്ക് മനസിലായി. സൗഹൃദം പ്രണയത്തിലേക്ക് എത്താൻ വലിയ സമയമൊന്നും എടുത്തില്ല. പെട്ടെന്നായിരുന്നു. രണ്ട് പേരും ഭയങ്കരമായി ഐ ലവ് യു പറഞ്ഞ് കളിക്കുന്ന ടീമല്ല. രണ്ട് പേർക്കും പ്രണയമുണ്ടെന്ന് അറിയാം. രീതികൾ ഒന്നെന്ന് അറിയാം.
ചെയ്യാനാഗ്രഹിക്കുന്ന കാര്യങ്ങൾ ഒന്നാണെന്ന് അറിയാം. ആ അടുപ്പമാണ് പിന്നീട് കല്യാണത്തിലേക്ക് എത്തിയത്. രജിസ്റ്റർ മാര്യേജ് രസമായിരുന്നു. ഞാൻ ഇവിടെ നിന്നും പോകുന്നു. പുള്ളി ഏതോ ഫങ്ഷനിൽ നിൽക്കുകയായിരുന്നു. ആ തിരക്കിൽ നിന്ന് വന്നതാണ്. സ്റ്റാഫുകൾ വന്ന് പേപ്പറുകൾ റെഡിയാക്കി. വേഗം ഞങ്ങൾ ഒപ്പ് വെച്ച് ടാറ്റാ ബെെ പറഞ്ഞു. പുള്ളി അതേ സ്ഥലത്തേക്ക് തിരിച്ച് പോയെന്നും ഐഷ സുൽത്താന ഓർത്തു.

തന്റെ കരിയറിനെക്കുറിച്ചും ഐഷ സുൽത്താന സംസാരിക്കുന്നുണ്ട്. 124 എ എന്ന സിനിമ ചെയ്യാനിരുന്നതാണ്. എന്നാൽ നിലവിലെ സാഹചര്യം കാരണം ഇപ്പോൾ അത് വേണ്ടെന്ന് വെച്ചെന്ന് ഐഷ പറയുന്നു. എമ്പുരാൻ, ജെഎസ്കെ എന്നീ സിനിമകളൊക്കെ വെട്ടിക്കളയുന്നത് കണ്ടപ്പോൾ ഈ സിനിമ ഇപ്പോൾ ചെയ്യേണ്ടതല്ല എന്ന് തോന്നി. അതിനാൽ മാറ്റി വെച്ചിരിക്കുകയാണെന്ന് ഐഷ സുൽത്താന പറയുന്നു.
സംവിധാനത്തിന് പുറമെ അഭിനയത്തിലും മോഡലിംഗിലും ഐഷ സുൽത്താന സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ലാൽ ജോസ് ഉൾപ്പെടെയുള്ള സംവിധായരുടെയൊപ്പം സഹസംവിധായികയായി പ്രവർത്തിച്ച ഐഷ സുൽത്താന പിന്നീട് സ്വതന്ത്ര സംവിധായികയാവുകയായിരുന്നു. 2021 ലെ ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ ഭരണവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് അഡ്മിനിസ്ട്രേഷൻ പട്ടേലിനെ ജെെവായുധം എന്ന് ഐഷ സുൽത്താന വിശേഷിപ്പിച്ചത് വലിയ വിവാദമായിരുന്നു.
ഐഷയ്ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തു. ലക്ഷദ്വീപിൽ കൊവിഡ് പടരാനിടയാക്കിയ ആൾ എന്ന അർത്ഥത്തിലാണ് അദ്ദേഹത്തിന് നേരെ ഇങ്ങനെയൊരു പദപ്രയോഗം നടത്തിയതെന്ന് ഐഷ സുൽത്താന വ്യക്തമാക്കി. ലക്ഷദ്വീപിലെയും കേരളത്തിലെയും ജനങ്ങളിൽ നിന്ന് വലിയ പിന്തുണ ഐഷ സുൽത്താനയ്ക്ക് ലഭിച്ചിരുന്നു. ലക്ഷദ്വീപിലെ ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന ഐഷ സുൽത്താന 2021 ൽ ചാനൽ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമായിരുന്നു. ലക്ഷദ്വീപിലെ സാഹചര്യങ്ങളെക്കുറിച്ച് ജനങ്ങളോട് തുറന്ന് സംസാരിക്കാൻ ഐഷ സുൽത്താനയ്ക്ക് സാധിച്ചു.


Click it and Unblock the Notifications