25 വയസിൽ നര വന്നു, പുരുഷന്മാരെ പ്രശംസിക്കും സ്ത്രീകളെ കിളവിയെന്ന് വിളിക്കും, അമേരിക്കയ്ക്ക് പോകാൻ പ്ലാനിട്ടു!
മലയാളികൾക്ക് സുപരിചിതയായ അഭിനേത്രിയാണ് ഐശ്വര്യ ഭാസ്കർ. കുടുംബപ്രേക്ഷകർക്ക് പാരിജാതത്തിലെ ആന്റിയമ്മയായും സിനിമാപ്രേമികൾക്ക് നരസിംഹത്തിലെ അനുരാധയായുമായാണ് ഐശ്വര്യയെ കൂടുതൽ പരിചയം. അമ്മയുടെ പാത പിന്തുടർന്ന് സിനിമയിലെത്തിയ താരം ഇന്ന് സീരിയലുകളിലാണ് സജീവം. സോഷ്യൽമീഡിയയിലും ആക്ടീവായ താരം പങ്കിട്ട പുതിയ വിശേഷങ്ങളാണ് ശ്രദ്ധ നേടുന്നത്. പഠനത്തിൽ താൻ മിടുക്കിയായിരുന്നുവെന്നും അതിൽ തന്നെ ശ്രദ്ധ കൊടുത്തിരുന്നുവെങ്കിൽ ഇന്ന് വളരെ സക്സസ്ഫുള്ളായ സ്ത്രീയായി താൻ മാറുമായിരുന്നുവെന്നും നടി പറയുന്നു.
ഞാൻ നല്ലൊരു നടിയല്ല. ആയിരുന്നുവെങ്കിൽ അവസരങ്ങൾ ലഭിക്കുമായിരുന്നു. ഏതെങ്കിലും കഥാപാത്രമായി നന്നായി അഭിനയിച്ചിട്ടുണ്ടെങ്കിൽ അതിന് കാരണം എന്റെ സംവിധായകൻ എന്നെ കൊണ്ട് നന്നായി അഭിനയിപ്പിച്ചു എന്നതാണ്. ഞാൻ ബോൺ ആക്ടറല്ല. ട്രെയിൻഡ് ആക്ടറാണ്.

അമ്മയ്ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല. അംബാസിഡർ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്. ചൈനക്കാരുടെ മുഖത്തിന് സമാനം. എനിക്ക് പതിമൂന്ന്, പതിനാല് വയസുള്ള സമയത്ത് എന്റെ അമ്മയുടെ സുഹൃത്തുക്കൾ ചോദിക്കുമായിരുന്നു ഐശ്വര്യ സിനിമയിൽ അരങ്ങേറാൻ ചാൻസുണ്ടോയെന്ന്. അവൾക്ക് അതിലൊന്നും താൽപര്യമില്ലെന്ന് അമ്മ മറുപടിയായി പറയും.
അത് നന്നായി അവളെ സിനിമയിലേക്ക് വിടാത്തതാണ് നല്ലത് എന്നായിരുന്നു അവരുടെ മറുപടി. അപ്പോൾ തന്നെ ഊഹിക്കാമല്ലോ എന്റെ ലുക്ക്. ഞാൻ ഒരു ആവറേജ് ലുക്ക് മാത്രമുള്ള സ്ത്രീയാണ് അത് എനിക്ക് അറിയാം. എന്റെ കുടുംബത്തിൽ എല്ലാവരും സുന്ദരികളാണ് ഞാൻ ഒഴികെ. പഠനത്തിലും സ്പോർട്സിലും എല്ലാം ഞാൻ സൂപ്പറാണ്. ഫോട്ടോഗ്രാഫിക്ക് മെമ്മറിയുണ്ട്.
എല്ലാവരുടെ ഡയലോഗും ഓർത്ത് വെക്കുന്നയാളാണ് ഞാൻ. ഒരു സിനിമയിൽ അഭിനയിച്ച് ആ പണവും വാങ്ങി അമേരിക്കയ്ക്ക് പോകാനായിരുന്നു എന്റെ പ്ലാൻ. പക്ഷെ അഭിനയം പിന്നീട് ഉപജീവന മാർഗമായി മാറി. അഡ്വക്കേറ്റ് ആവേണ്ടവളായിരുന്നു ഞാൻ. പത്താം ക്ലാസ് വരെ ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം. പക്ഷെ എലിയെ കീറിമുറിക്കുന്നത് കണ്ടതോടെ തലകറങ്ങി വീണു. അന്ന് ഉപേക്ഷിച്ചതാണ് ആ ആഗ്രഹം. പിന്നീടാണ് ലോയിൽ ഇന്ററസ്റ്റ് വന്നത്.
പഠനത്തിൽ ശ്രദ്ധ കൊടുത്ത് പോയിരുന്നുവെങ്കിൽ അഭിനേത്രി എന്ന നിലയിൽ ഉള്ളതിനേക്കാൾ സക്സസ്ഫുള്ളാകുമായിരുന്നു എന്റെ ജീവിതം. ഇപ്പോൾ നന്നായി പഠിക്കുന്ന പെൺകുട്ടികൾ അവരുടെ സിനിമാ ജീവിതത്തിലും സക്സസ്ഫുള്ളാണ് എന്നും ഐശ്വര്യ പറയുന്നു. പിന്നീട് താരം നരച്ച മുടി കറുപ്പിക്കാൻ താൻ തീരുമാനിച്ചതിന് പിന്നിലെ കാരണവും വെളിപ്പെടുത്തി.

സോൾട്ട് ആന്റ് പെപ്പർ ലുക്കിൽ പുരുഷന്മാർ പ്രത്യക്ഷപ്പെട്ടാൽ വെരി നൈസ് എന്ന് പറയും. അതേസമയം സ്ത്രീകൾ നരയുമായി പ്രത്യക്ഷപ്പെട്ടാൽ കിളവിയെന്ന് വിളിക്കും. ഇത് നോർമലായി. വളരെ ചുരുക്കം ആളുകൾക്ക് മാത്രമെ നര ചേരൂ. എനിക്ക് ഇരുപത്തിയഞ്ച് വയസ് മുതൽ മുടി നരയ്ക്കാൻ തുടങ്ങി. ഹെയർ ഡൈ ചെയ്തില്ലെങ്കിൽ എഴുപത് വയസായ കിളവിയെപ്പോലെയുണ്ടാകും. സിമ്രാനേയും രേവതി മാമിനേയും എല്ലാം കണ്ടശേഷം മുടി ഇനി കറുപ്പിക്കുന്നില്ലെന്ന തീരുമാനത്തിലേക്ക് ഞാൻ എത്തിയിരുന്നു.
പക്ഷെ പിന്നീട് ഞാൻ തന്നെ കണ്ണാടി നോക്കി എന്റെ കോലം കണ്ട് ഭയപ്പെടുന്ന അവസ്ഥയായി. സിമ്രാന് നര ചേരുന്നുവെന്ന് കരുതി എനിക്ക് നര ചേരണമെന്നില്ലല്ലോ. കണ്ട് ഡിപ്രഷനടിച്ചു. പുരുഷന്മാർക്ക് സോൾട്ട് ആന്റ് പെപ്പർ ലുക്ക് ചേരും. സ്ത്രീകളിൽ ചുരുക്കം ആളുകൾക്ക് മാത്രമെ നര ചേരൂ. അമ്മയ്ക്കും പാട്ടിക്കും നര വരുന്നതിന് മുമ്പ് തന്നെ എനിക്ക് നര വന്നിരുന്നു.
മെന്റൽ സ്ട്രസ് കാരണമാകാം നര വന്നത്. ഒരു തവണ ഇൻസ്റ്റഗ്രാമിൽ നരച്ച മുടി ലുക്കിലുള്ള വീഡിയോ ഞാൻ പോസ്റ്റ് ചെയ്തിരുന്നു. അന്ന് ഇവർ ഇത്ര കിളവിയായോ എന്ന് ചോദിച്ചായിരുന്നു ആളുകളുടെ കമന്റുകൾ. അന്ന് തീരുമാനിച്ചു അറുപത്തിയഞ്ച് വയസ് വരെ നര കറുപ്പിച്ച് പിടിച്ച് നിൽക്കണമെന്ന്. അതിൽ തെറ്റില്ലെന്നും നടി പറയുന്നു.


Click it and Unblock the Notifications

















