'ആളുകൾ പേടിച്ചില്ലെങ്കിലോയെന്ന് കരുതിയാണ് അത് മറച്ചുവെച്ചത്, 6 മണിക്കൂറാണ് മേക്കപ്പിന് വേണ്ടിവന്നത്'
കാട്, പുഴ, ചാത്തൻ, യക്ഷി, മന അങ്ങനെ പണ്ടുള്ളവർ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്ന കെട്ടുകഥ പോലെ മനോഹരമായ ഒരു കഥയുടെ സിനിമാവിഷ്ക്കാരമായിരുന്നു അടുത്തിടെ തിയേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം ഭ്രമയുഗം. മലയാളത്തിന് എന്നെന്നും അഭിമാനിക്കാൻ പറ്റുന്ന സിനിമകൾ എടുത്താൽ അതിൽ ചേർത്ത് വെക്കാൻ പറ്റുന്നൊരു സിനിമാറ്റിക്ക് മാസ്റ്റർപീസ് തന്നെയാണ് ഭ്രമയുഗം. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത സിനിമയിലെ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു റോളിൽ പ്രകടനം കൊണ്ട് മമ്മുട്ടി ഞെട്ടിച്ചു.
അതുപോലെ അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് സിദ്ധാർഥ് ഭരതനും അർജുൻ അശോകനും കാഴ്ചവെച്ചത്. കഴിഞ്ഞ ദിവസം മുതലാണ് സിനിമ ഒടിടിയിൽ സ്ട്രീം ചെയ്ത് തുടങ്ങിയത്. തിയേറ്ററിൽ ലഭിച്ചതിനേക്കാൾ ഗംഭീര പ്രതികരണമാണ് ഒടിടിയിൽ എത്തിയപ്പോൾ ഭ്രമയുഗത്തിന് ലഭിക്കുന്നത്. സിനിമ കണ്ടിറങ്ങിയവരെയെല്ലാം അത്ഭുതപ്പെടുത്തിയത് ആർട്ട് വർക്കും മേക്കപ്പുമായിരുന്നു.

അതിൽ എല്ലാവരെയും ഒരുപോലെ അത്ഭുതപ്പെടുത്തിയ ഒരു കഥാപാത്രമായിരുന്നു ചാത്തൻ. പലരും സിനിമ കണ്ടപ്പോൾ ചാത്തൻ വിഎഫക്സാണെന്നാണ് കരുതിയത്. എന്നാൽ അത് ഒരു സ്കൂൾ കുട്ടിയാണെന്ന് കഴിഞ്ഞ ദിവസമാണ് അണിയറപ്രവർത്തകർ വെളിപ്പെടുത്തിയത്. കൊട്ടാരക്കര സ്വദേശിയായ സ്കൂൾ വിദ്യാർത്ഥി ആകാശ് ചന്ദ്രനായിരുന്നു ചാത്തനായി മമ്മൂട്ടി ചിത്രത്തിൽ ഗംഭീര പ്രകടനം കാഴ്ചവെച്ചത്.
സിനിമ റിലീസ് ചെയ്ത സമയത്ത് ഈ സത്യം വെളിപ്പെടുത്താനുള്ള അനുവാദം ആകാശിനുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായാണ് സിനിമാ നടനായതിന്റെയും നല്ലൊരു കഥാപാത്രം ചെയ്തതിന്റെയും സന്തോഷം ആകാശിന് അനുഭവിക്കാൻ കഴിയുന്നത്. ഇപ്പോഴിതാ മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ ഭ്രമയുഗത്തിന്റെ ഭാഗമായപ്പോഴുള്ള അനുഭവങ്ങൾ ആകാശ് പങ്കുവെച്ചിരിക്കുകയാണ്.
ആളുകൾ പേടിച്ചില്ലെങ്കിലോയെന്ന് കരുതിയാണ് ചാത്തൻ കഥാപാത്രം ചെയ്തത് താനാണെന്ന കാര്യം അണിയറപ്രവർത്തകർ മറച്ചുവെച്ചതെന്നും ആകാശ് പറയുന്നു. 'ഞാൻ ഡാൻസ് പഠിക്കാൻ പോകുന്നുണ്ട്. ഡാൻസ് മാസ്റ്റർ രാജേഷ് വെളിയമാണ് സിനിമയുടെ കാര്യം എന്നോട് പറയുന്നത്. നല്ലോണം മെലിഞ്ഞ മെയ്‍വഴക്കമുള്ള ഒരാളെ വേണമെന്നാണ് പറഞ്ഞത്. അങ്ങനെയാണ് എന്നെ തിരഞ്ഞെടുക്കുന്നത്. ഞാൻ ആദ്യമായിട്ടാണ് സിനിമയിൽ അഭിനയിക്കുന്നത്.'
'ഒരു ദിവസം സംവിധായകൻ വിളിച്ചു. ഒരു പ്രേതത്തിന്റെ വേഷമാണ് സിനിമയിൽ ചെയ്യേണ്ടതെന്നും മമ്മൂട്ടിയുടെ സിനിമയാണെന്നും അദ്ദേഹം പറഞ്ഞു. വലിയ സന്തോഷമായിരുന്നു അത്. ഒറ്റപ്പാലത്ത് ഒറ്റ ദിവസത്തെ ഷൂട്ടേയുണ്ടായിരുന്നുള്ളൂ. രാവിലെ ആറ് മണിക്ക് തുടങ്ങിയ മേക്കപ്പ് 12 മണിക്കാണ് പൂർത്തിയായത്. മേക്കപ്പ് ഇട്ട് കണ്ണാടിയിൽ മുഖം കണ്ടപ്പോൾ ചെറിയൊരു പേടി തോന്നി. അഭിനയിക്കാൻ ചെറിയൊരു പേടിയുണ്ടായിരുന്നു.'

'മൂവ്മെന്റ്സ് പറഞ്ഞുതരാൻ റംസാനുണ്ടായിരുന്നു. ഫ്ലെക്സിബിളായ അഞ്ച് മൂവ്മെന്റ്സ് ചെയ്യാനാണ് പറഞ്ഞത്. അതിലൊരെണ്ണം സിനിമയിൽ ഉപയോഗിച്ചു. ഷൂട്ട് കഴിഞ്ഞ് മേക്കപ്പ് മാറ്റിയതിനുശേഷമാണ് മമ്മൂക്കയെ കണ്ടത്. അദ്ദേഹം ഞാൻ അഭിനയിച്ചത് കണ്ടില്ലായിരുന്നു. അതുകൊണ്ട് എന്റെ കാര്യങ്ങൾ മാത്രമാണ് അന്വേഷിച്ചത്. പേരും വീടുമൊക്കെ ചോദിച്ചു. ഒരുമിച്ച് ഫോട്ടോ എടുത്തു.'
'ഒരു സ്കൂൾ കുട്ടിയാണ് ചാത്തന്റെ വേഷം ചെയ്തത് എന്നറിഞ്ഞാൽ ആളുകൾക്ക് പേടി തോന്നിയില്ലെങ്കിലോയെന്ന് കരുതി ഈ വേഷത്തിന്റെ കാര്യം ആരോടും പറയരുതെന്ന് ഭ്രമയുഗത്തിന്റെ ടീം ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ട് കൂട്ടുകാരോടുപോലും ഒന്നും പറഞ്ഞില്ല. സിനിമ ഒടിടിയിൽ റിലീസ് ചെയ്തതിനുശേഷം ചാത്തന്റെ വേഷം ചെയ്ത ആർടിസ്റ്റിനെ വെളിപ്പെടുത്തുമെന്ന് പറഞ്ഞിരുന്നു.'
'അങ്ങനെയാണ് ഇപ്പോൾ എന്നെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ വന്ന് തുടങ്ങിയത്. സ്കൂളിലെ കൂട്ടുകാരോട് ഇപ്പോഴാണ് പറഞ്ഞത്. എന്നെ സാധാരണ രൂപത്തിൽ കാണുമ്പോൾ പാവമായി തോന്നും. പക്ഷെ സിനിമയിൽ കണ്ടപ്പോൾ ഹൊററായി തോന്നിയെന്നാണ് കൂട്ടുകാർ പറഞ്ഞത്.'
'കൊട്ടാരക്കര ഓടനവട്ടമാണ് സ്വദേശം. തൃക്കണമംഗൽ എസ്.കെ.വി.എച്ച്.എസ്.എസിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ഞാൻ', എന്നാണ് ആകാശ് വിശേഷങ്ങൾ പങ്കിട്ട് പറഞ്ഞത്.


Click it and Unblock the Notifications