'വിശ്വാസിയായ അങ്ങേയ്ക്ക് ആ പ്രവൃത്തി അംഗീകരിക്കാനാകുമോ?, അതോ ചോദിച്ചതിനേക്കാൾ കൂടുതൽ പണം കിട്ടിയോ?'
കഴിഞ്ഞ ദിവസമാണ് മഹാനടൻ മോഹൻലാലുമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖം പുറത്ത് വന്നത്. കണ്ടും മിണ്ടിയും ഇരുവർ എന്ന് പേരിട്ട അഭിമുഖം രണ്ട് ദിവസമെടുത്ത് ക്ലിഫ്ഹൗസിൽ വെച്ചാണ് ചിത്രീകരിച്ചത്. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതവും വ്യക്തി ജീവിതവും ഉള്ളടക്കമായ അഭിമുഖത്തിന്റെ ഭാഗമായതിന് മോഹൻലാലിനെ വിമർശിച്ച് മുൻ ബിഗ് ബോസ് താരവും സംവിധായകനുമായ അഖിൽ മാരാർ രംഗത്ത്. ഇടത്പക്ഷ അനുയായികൾ പലതവണ ആക്ഷേപിച്ചിച്ചിട്ടും എന്തുകൊണ്ട് ഇങ്ങനൊരു പ്രവൃത്തിക്ക് മോഹൻലാൽ കൂട്ടുനിന്നുവെന്ന് അഖിൽ സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ ചോദിച്ചു.
കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്... എല്ലാ സ്നേഹത്തോടെയും ആദരവോടെയും പ്രിയപ്പെട്ട ലാലേട്ടന്... ഭാരതീയ സംസ്കാരത്തിലും ആത്മീയതയിലും വിശ്വസിക്കുന്ന അങ്ങയെ സ്വന്തം വിശ്വാസത്തിന്റെ പേരിൽ എത്രയോ തവണ ആക്ഷേപിച്ച ഒരു വിഭാഗമാണ് കേരള കമ്മികൾ.

പ്രധാന മന്ത്രിയുടെ കൂടെയുള്ള ഒരു ചിത്രം പങ്കുവെച്ചതിന്റെ പേരിൽ എന്തെല്ലാം ആക്ഷേപം അങ്ങ് കേൾക്കേണ്ടി വന്നു. പാട്ട കൊട്ടിയതിന്റെ പേരിൽ, നില വിളക്ക് കൊളുത്തിയതിന്റെ പേരിൽ, ബ്ലോഗ് എഴുതിയതിന്റെ പേരിൽ. മലയാള സിനിമയിൽ നിന്ന് അങ്ങയെ ഇല്ലാതാക്കാൻ അങ്ങയുടെ പരാജയ ചിത്രങ്ങൾ ആഘോഷമാക്കി ആക്ഷേപിച്ച ഒരു വിഭാഗം ആരാണ്.... അവരുടെ കൈയടിക്ക് വേണ്ടിയാണോ..?
അതോ ചോദിച്ചതിനേക്കാൾ കൂടുതൽ പണം നൽകിയതിന്റെ പേരിലാണോ?. അതോ മഹാത്മാ പിണറായി വിജയനോടുള്ള അതിര് കവിഞ്ഞ സ്നേഹത്തിന്റെ പേരിലാണോ അങ്ങ് ഈ അഭിമുഖത്തിന് തയ്യാർ ആയത്...?. വിശ്വാസിയായ അങ്ങേയ്ക്ക് ശബരിമലയിൽ ഇരുട്ടിന്റെ മറവിൽ സ്ത്രീകളെ കയറ്റാൻ കൂട്ട് നിന്ന ഒരു സർക്കാരിനെ അംഗീകരിക്കാൻ കഴിയുമോ..?.
ശബരിമലയിലേ അയ്യപ്പന്റെ സ്വർണ്ണം കട്ട സർക്കാരിനെ അംഗീകരിക്കാൻ പറ്റുമോ..?. നിലനിൽപ്പിന് വേണ്ടി കള്ള കേസിൽ കുടുക്കി ഒരു തന്ത്രിയെ ജയിലിലാക്കി ഹൈന്ദവ സമൂഹത്തെ ഒന്നടങ്കം അപമാനിച്ചത് ഉൾകൊള്ളാൻ കഴിയുമോ..?. പണം കൊണ്ട് എന്തും നേടാം പണം കൊണ്ട് എന്തും മറയ്ക്കാം... അതിന് മോഹൻലാൽ എന്ന മനുഷ്യൻ കൂട്ട് നിൽക്കരുതായിരുന്നു.
അങ്ങ് വെളുപ്പിച്ച് ഇറക്കി കൊടുത്ത ചിരിക്കുന്ന പാവ കഴിഞ്ഞ 10 വർഷം കൊണ്ട് കേരള ജനതയെ കുരങ്ങ് കളിപ്പിച്ചത് അങ്ങേയ്ക്ക് അറിയില്ലെങ്കിലും പൊതു ജനത്തിനറിയാം. സർക്കാർ പണം ഉപയോഗിച്ച് കോടികൾ മുടക്കി സൂപ്പർ താരങ്ങളെ ഉപയോഗിച്ച് പിആർ ചെയ്തിട്ടല്ല കരുണാകരനും നായനാരും ഉമ്മൻ ചാണ്ടിയും വിഎസുമൊക്കെ ജനഹൃദയങ്ങൾ കീഴടക്കിയത്. അവരുടെ പ്രവർത്തി ഒരു ഫ്ളക്സ് ബോർഡ് പോലും കണ്ടല്ല ജനം തിരിച്ചറിഞ്ഞത്.

ജനങ്ങളെ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന ഒരു നേതാവിന്റെയും നേട്ടങ്ങൾ ഓരോ ജനതയ്ക്കും അവന്റെ അനുഭവങ്ങൾ കൊണ്ട് അറിയാം. അങ്ങനെ അറിയുമ്പോൾ മാത്രമെ അവർ നേതാവായി മാറുകയുള്ളു. നിതിൻ ഗദ്ഗരി തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും പരസ്യ ബോർഡുകൾ ഒഴിവാക്കണമെന്ന് പാർട്ടിയോട് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം പറഞ്ഞത് അനാവശ്യ പ്രദർശന രാഷ്ട്രീയത്തിന് പകരം നേരിട്ട് ജനങ്ങൾക്ക് ബോധ്യപ്പെടണം എന്നായിരുന്നു.
ഇന്ത്യയിൽ യാത്ര ചെയ്യുന്ന ഏതൊരാളും അറിയും ആരാണ് നിതിൻ ഗദ്ഗരി എന്ന്?. ട്രെയിൻ ഉപയോഗിക്കുന്ന ഏത് സാധാരണക്കാരനും അറിയും ആരാണ് അശ്വനി വൈഷ്ണവ് ആരാണെന്ന്?. എന്തായാലും ലാലേട്ടനെക്കാളും മികച്ച നടൻ കേരളത്തിൽ ഉണ്ടെന്ന് പിണറായി കാണിച്ച് തന്നു... ഉർവശിയേക്കാൾ മികച്ച നടിയാണ് താൻ എന്ന് ആരോഗ്യ മന്ത്രിയും തെളിയിച്ചു.
ഇവർ അഭിനയിച്ച പിണറായി 2.0 എന്ന സിനിമയുടെ പ്രൊമോഷൻ നന്നായി നടക്കുന്നുണ്ട്. ലാലേട്ടൻ പ്രൊമോട്ട് ചെയ്തോളു... വിലയിരുത്താൻ കേരളത്തിൽ ധാരാളം അശ്വന്ത് കോക്കുമാരുണ്ട്. അവർ സത്യം പറയും... ആ സത്യം കേരളം ഏറ്റെടുക്കും എന്നായിരുന്നു കുറിപ്പ്. അഖിലിന്റെ വാക്കുകൾ വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ പ്രത്യക്ഷപ്പെട്ടു.


Click it and Unblock the Notifications
















