'അതുണ്ടായത് പോലും നിവിൻ പോളിക്ക് വേണ്ടിയാണ്..., ഫഹദിനെ കാഷ്യലായി വിളിച്ചപ്പോൾ അദ്ദേഹം ഓക്കെ പറഞ്ഞു'; അഖിൽ!
നാം കാണുന്ന ജീവിതങ്ങളുമായി അടുത്ത് ബന്ധപ്പെടുത്താൻ പറ്റുന്നത് സത്യൻ അന്തിക്കാട് ചിത്രങ്ങൾക്കായിരിക്കും. മിക്ക കഥാപാത്രങ്ങളും പ്രേക്ഷകനുമായി ഒരു ബന്ധം ഉണ്ടാക്കും. തിയേറ്റർ വിട്ടാലും ഓർമ്മയിൽ നിൽക്കുന്ന കഥാപാത്രങ്ങൾ. സത്യൻ അന്തിക്കാട് സിനിമകൾ റിപ്പീറ്റ് അടിച്ച് നിരവധി ആസ്വദിക്കാറുള്ളത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ മക്കളായ അനൂപ് സത്യനും അഖിൽ സത്യനും സംവിധാനത്തിലേക്ക് ഇറങ്ങിയപ്പോൾ വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്കുണ്ടായത്.
സത്യൻ അന്തിക്കാടിന്റെ മക്കൾ സംവിധാനം ചെയ്ത സിനിമ എന്നത് തന്നെയാണ് ഇരുവരും ആദ്യ ചിത്രവുമായി തിയേറ്ററുകളിലേക്ക് എത്തിയപ്പോൾ ആസ്വദിക്കാൻ കാഴ്ചക്കാരുണ്ടായതിന് പിന്നിലെ ഒരു കാരണം. ആദ്യം അനൂപ് സത്യനാണ് സംവിധാനത്തിലേക്ക് എത്തിയത്. പിന്നീടാണ് അഖിൽ സത്യൻ സ്വന്തമായി സിനിമകൾ സംവിധാനം ചെയ്ത് തുടങ്ങിയത്. അച്ഛന്റെ നിരവധി ചിത്രങ്ങളിൽ സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുള്ള പരിചയ സമ്പത്ത് കൂടി വെച്ചാണ് അഖിൽ സത്യൻ സിനിമ സംവിധാനം ചെയ്ത് തുടങ്ങിയത്.

പ്ലസ് ടു കഴിഞ്ഞപ്പോഴാണ് അഖിലിന് സിനിമയോട് ആഗ്രഹം തോന്നി തുടങ്ങുന്നത്. സിനിമ വേണമെങ്കില്‍ തന്റെ കൂടെ പഠിക്കാമെന്നായിരുന്നു സത്യൻ അന്തിക്കാട് മകനോട് പറഞ്ഞത്. പിന്നീട് പിജിക്ക് ചേര്‍ന്ന അഖിൽ പഠനശേഷം വിപ്രോയില്‍ ജോലിക്ക് കയറി. പിന്നീട് സിനിമയെ സീരിയസായി കണ്ടപ്പോഴാണ് അച്ഛനൊപ്പം സിനിമയിലേക്ക് ഇറങ്ങുന്നത്.
ആദ്യമായി സംവിധാനം ചെയ്തത് ഫഹദ് ഫാസിൽ നായകനായ പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയായിരുന്നു. മനോഹരമായ ഒരു മെലഡി സോങ്ങ് കേൾക്കുമ്പോൾ കിട്ടുന്ന അനുഭൂതിയാണ് പാച്ചുവും അത്ഭുതവിളക്കും കണ്ട് ഇറങ്ങിയപ്പോൾ തോന്നിയതെന്നാണ് പ്രേക്ഷകരിൽ ഭൂരിഭാഗവും പറഞ്ഞത്. അറിയാതെ അലിഞ്ഞ് ചേർന്ന് പോകുന്നൊരു സിനിമ. കഥാപാത്രങ്ങൾക്ക് അനുയോജ്യമായ താരങ്ങൾ സിനിമയുടെ മാറ്റ് പതിന്മടങ്ങ് കൂട്ടി.
എന്നാൽ പാച്ചുവും അത്ഭുതവിളക്കും സിനിമയിലെ നായക വേഷത്തിലേക്ക് താൻ ആദ്യം സെലക്ട് ചെയ്തിരുന്നത് നിവിൻ പോളിയെ ആയിരുന്നുവെന്ന് പറയുകയാണ് അഖിൽ സത്യൻ. നിവിൻ പോളിയെ മനസിൽ കണ്ടാണ് അഖിൽ സത്യൻ സിനിമ എഴുതിയത് പോലും. പിന്നീട് നിവിൻ പോളിയുടെ ഡേറ്റ് പ്രശ്നമായപ്പോൾ ഫഹദ് ചിത്രത്തിന്റെ ഭാഗമായി എന്നാണ് അഖിൽ പറയുന്നത്.
അച്ഛൻ വഴി വന്ന ഒരുപാട് ബന്ധങ്ങൾ സിനിമയിൽ നിന്നും ഉണ്ടല്ലോ... ഫഹദ് അല്ലായിരുന്നെങ്കിൽ സിനിമയിൽ ആരായിരിക്കും പാച്ചു ആവുന്നത് എന്ന അവതാരകയുടെ ചോദ്യത്തോട് പ്രതികരിച്ച് സംസാരിക്കവെയാണ് നിവിൻ പോളി നായകനാകേണ്ട സിനിമയായിരുന്നു പാച്ചുവും അത്ഭുതവിളക്കുമെന്ന് അഖിൽ പറഞ്ഞത്.

'ശരിക്കും ഞാൻ പാച്ചുവും അത്ഭുതവിളക്കും സിനിമ ആദ്യം ആലോചിച്ചത് നിവിന് വേണ്ടിയാണ്. ശരിക്കും പാച്ചുവിന്റെ കഥ ഉണ്ടാകാൻ തന്നെ കാരണം നിവിനാണ്. ഒരു റാന്റെ കോളിൽ സംഭവിച്ചതാണ് പാച്ചുവിന്റെ കഥ. ഞാൻ ആദ്യം നിവിനോട് പറഞ്ഞത് ഒരു ഫാമിലി എന്റർടെയ്നർ കഥ ആയിരുന്നു. നിവിൻ എന്നോട് കേട്ടിട്ട് നമുക്ക് ഫാമിലി അല്ലാത്ത ഒരു സാധനം പിടിച്ചാലോയെന്ന് ചോദിച്ചു. അതിൽ നിന്നാണ് ഒരു ട്രിഗർ ഉണ്ടാവുന്നത് ആദ്യം. പിന്നീട് നിവിൻ തുറമുഖം സിനിമയുടെ ഷൂട്ടും കാര്യങ്ങളുമായിട്ട് വല്ലാതെ തിരക്കായിപ്പോയി.'
'അങ്ങിനെ നിവിന്റെ ഡേറ്റൊക്കെ ക്ലാഷായി. പിന്നെ ഞാൻ ഫഹദിനെ ഒരിക്കൽ കാഷ്യലായിട്ട് വിളിച്ച് സംസാരിച്ചതാണ്. ഫഹദും ആയിട്ടാണ് എനിക്ക് കൂടുതൽ അടുപ്പം ഉള്ളത്. അതുകൊണ്ട് ഷാനു നമുക്ക് അത് ചെയ്യാം എന്ന് ഒറ്റയടിക്ക് ഞാൻ പറഞ്ഞു. വേറെ തിരക്കുകളിൽ ആയതുകൊണ്ട് നിവിനും കുഴപ്പം ഒന്നും ഇല്ലായിരുന്നു. അങ്ങിനെയാണ് ഫഹദ് പാച്ചു ആവുന്നത്', എന്നാണ് അഖിൽ സത്യൻ പറഞ്ഞത്.


Click it and Unblock the Notifications