മീരയുടെ പ്രകൃതമറിയാം, ഷോട്ടിന് ലാൽ സാറെത്തി; മീരയെ വിളിച്ചപ്പോൾ; മൂഡ് അനുസരിച്ചാണ്; അന്നുണ്ടായത്: അഴകപ്പൻ
മലയാളികൾക്ക് പ്രിയങ്കരിയാണ് നടി മീര ജാസ്മിൻ. മഞ്ജു വാര്യർക്ക് ശേഷം അതേ ജനപ്രീതി നേടിയ നടി. ഒന്നിന് പിറകെ ഒന്നായി ഹിറ്റുകൾ ലഭിച്ച നടിയാണ് മീര. മലയാളത്തിൽ ചെയ്ത 90 ശതമാനം സിനിമകളിലും ശ്രദ്ധേയ വേഷങ്ങൾ. ഒരിക്കൽ പോലും നായകന്റെ നിഴലിൽ നിൽക്കുന്ന നായികാ കഥാപാത്രമായി മീര ജാസ്മിനെ മലയാള സിനിമകളിൽ കണ്ടിട്ടില്ല. സത്യൻ, അന്തിക്കാട്, കമൽ തുടങ്ങിയ സംവിധായകർ മീരയെ തുടരെ തങ്ങളുടെ സിനിമകളിൽ നായികയാക്കി.
എന്നാൽ മീരയ്ക്ക് കരിയറിൽ പ്രശ്നമായത് നടിയുടെ ചില രീതികളാണ്. സെറ്റിൽ കൃത്യസമയത്ത് എത്തില്ലെന്ന വിമർശനം നടിക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട്. മീര ജാസ്മിനെക്കുറിച്ച് സംസാരിക്കുകയാണ് സിനിമോട്ടോഗ്രാഫർ അഴകപ്പൻ. രസതന്ത്രം എന്ന സിനിമയിലെ ഓർമകളാണ് ഇദ്ദേഹം പങ്കുവെച്ചത്.

അതി് രാവിലെ തൊടുപുഴയിൽ ഒരു കുളത്തിൽ നിന്നും മിസ്റ്റ് മരുന്നുണ്ട്. അത് ഞാൻ ഫോട്ടോ എടുത്ത് വെച്ചു. അതിലെ ഒരു ഷോട്ടെങ്കിലും എടുക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ അഞ്ചര മണിക്ക് അവിടെ പോയി കാത്തിരിക്കണം. സൂര്യോദയത്തിന് എടുക്കണം. മോഹൻലാലിനോട് പറഞ്ഞപ്പോൾ ഞാൻ റെഡി എന്ന് പറഞ്ഞു. കൃത്യനിഷ്ഠയുടെ ആളാണ് അദ്ദേഹമെന്ന് എല്ലാവർക്കും അറിയാം. മീരയുടെ അടുത്ത് അഴകപ്പൻ തന്നെ പറയണമെന്ന് സത്യേട്ടൻ പറഞ്ഞു.
അങ്ങനെ ഞാൻ മീരയോട് പറഞ്ഞു. മീര പറയുന്ന സമയത്ത് സ്കിപ് ആകുന്ന ആളാണെന്ന് എല്ലാവർക്കും അറിയാം. മൂഡ് അനുസരിച്ചാണ് പുള്ളിക്കാരി ചെയ്യുക. ഒരുപാട് പടങ്ങളിൽ ഒരുമിച്ച് വർക്ക് ചെയ്തത് വെച്ച് പുള്ളിക്കാരിയോട് പറഞ്ഞു. മീര, രാവിലെ 5.30 ന് വന്നാൽ ആ ഷോട്ടെടുക്കാം. ഇല്ലെങ്കിൽ ആ ഷോട്ടെടുക്കത്തില്ല. വരാൻ തയ്യാറാണോ എന്ന് ഞാൻ ചോദിച്ചു. പിന്നെ ആരുടെയടുത്തെങ്കിലും പിണങ്ങിയിട്ട് വണ്ടി ലേറ്റായി, അത് ലേറ്റായി തുടങ്ങി എന്ത് പരാതി പറഞ്ഞാലും അംഗീകരിക്കില്ലെന്നും ഞാൻ പറഞ്ഞു.

എന്താ അഴകപ്പൻ ചേട്ടാ അങ്ങനെയൊക്കെ സംസാരിക്കുന്നതെന്ന് മീര ചോദിച്ചു. നിങ്ങളുടെ പ്രകൃതം അറിയാം അത് കൊണ്ടാണെന്ന് ഞാൻ മറുപടി നൽകി. രാവിലെ ഞങ്ങളെല്ലാം അഞ്ചര മണിക്ക് പോയി അവിടെ കാത്തിരിക്കുകയാണ്. തിരിഞ്ഞ് നോക്കുമ്പോൾ ലാൽ സർ അവിടെ ഒറ്റയ്ക്ക് വന്ന് ഇരിക്കുന്നുണ്ട്. ഇപ്പുറത്ത് നോക്കുമ്പോൾ മീര ജാസ്മിനും വന്നിട്ടുണ്ട്. അത് സർപ്രെെസായിരുന്നെന്നും അഴകപ്പൻ ഓർത്തു. സഫാരി ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മീര ഷൂട്ടിംഗുമായി സഹകരിക്കുന്നില്ലെന്ന ആരോപണം പലരും നേരത്തെയും ഉന്നയിച്ചിട്ടുണ്ട്. ഇതിനുമപ്പുറം എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ മുന്നറിയിപ്പില്ലാതെ മീര പോയതിന് താനും സാക്ഷിയാണെന്ന് കഴിഞ്ഞ ദിവസം സംവിധായകൻ ആലപ്പി അഷ്റഫ് പറഞ്ഞിരുന്നു. വിവാങ്ങൾ കടുത്തപ്പോൾ മീരയുടെ കരിയറിനെയും ഇത് ബാധിച്ചു. ഒരു ഘട്ടത്തിൽ മീരയെ സിനിമകളിൽ കാണാതായി. 2001 ൽ സൂത്രധാരൻ എന്ന സിനിമയിലൂടെയാണ് മീര സിനിമാ രംഗത്തേക്ക് വരുന്നത്. ലോഹിതദാസ് കരിയറിൽ ഗോഡ്ഫാദറായി. കസ്തൂരിമാൻ, രസതന്ത്രം, അച്ചുവിന്റെ അമ്മ, ഒരേ കടൽ തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിലെ ഏറ്റവും ജനപ്രിയ നടിയായി മീര ജാസ്മിൻ മാറി. വർഷങ്ങൾക്ക് ശേഷം മകൾ എന്ന സത്യൻ അന്തിക്കാട് സിനിമയിലൂടെയാണ് തിരിച്ച് വന്ന മീര ഇന്ന് വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ്. ടെസ്റ്റ് എന്ന തമിഴ് ചിത്രത്തിലാണ് മീരയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്.


Click it and Unblock the Notifications











