'രജനികാന്തിനും അമിതാഭ് ബച്ചനും അഭിനയിക്കാൻ അറിയില്ല, വേട്ടയ്യനിൽ അഭിനയിച്ചതിന് ഒരു രൂപ പോലും കിട്ടിയില്ല'
മലയാള സിനിമയിലെ മികച്ച നടന്മാരുടെ ലിസ്റ്റിൽ ഉൾപ്പെടുത്താവുന്ന നടനാണ് അലൻസിയർ ലേ ലോപ്പസ്. അപ്പൻ അടക്കമുള്ള സിനിമകൾ വലിയ വിജയമായതിനും ചർച്ചയായതിനും പിന്നിൽ അലൻസിയറിന്റെ പ്രകടനവും ഒരു കാരണമാണ്. അഞ്ചാം വയസ് മുതൽ നാടകാഭിനയം തുടങ്ങിയ താരം എട്ടാം ക്ലാസിൽ തന്നെ നേതാജി തിയറ്റർ എന്ന പേരിൽ ചെറിയ നാടകഗ്രൂപ്പ് ആരംഭിച്ചു. അതിലൂടെ അമച്ച്വർ നാടകരംഗത്ത് പ്രാവീണ്യനായി. കോളേജ് പഠനകാലത്ത് നാടകരംഗത്ത് സജീവമായി. പിന്നാലെ ടെലിവിഷൻ, സിനിമ രംഗത്തേക്ക് എത്തുകയായിരുന്നു.
1998ൽ റിലീസ് ചെയ്ത ദയ എന്ന സിനിമയിലൂടെയാണ് സിനിമാഭിനയ രംഗത്തെത്തിയത്. എന്നാൽ ഞാൻ സ്റ്റീവ് ലോപ്പസ്, മഹേഷിൻ്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും തുടങ്ങിയ സിനിമകളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. അടുത്തിടെയായി തമിഴിൽ നിന്നും സിനിമ അവസരങ്ങൾ അലൻസിയറിനെ തേടി എത്തുന്നുണ്ട്. അടുത്തിടെ രജനികാന്ത് സിനിമ വേട്ടയ്യനിൽ ചെറിയ വേഷം ചെയ്തിരുന്നു.

ഇപ്പോഴിതാ വേട്ടയ്യൻ സിനിമയിൽ അഭിനയിച്ചപ്പോഴുള്ള അനുഭവം നടൻ പങ്കുവെച്ചതാണ് ചർച്ചയായി മാറുന്നത്. വേട്ടയ്യനിൽ അഭിനയിച്ചതിന് ഒരു രൂപ പോലും ശമ്പളം കിട്ടിയില്ലെന്ന് താരം പറയുന്നു. ഒപ്പം അമിതാഭ് ബച്ചന്റെയും രജനികാന്തിന്റെയും അഭിനയത്തെ കുറിച്ച് നടൻ പറഞ്ഞ വാക്കുകളും ചർച്ചയായി മാറിയിട്ടുണ്ട്. നാരായണീന്റെ മക്കൾ എന്ന സിനിമയുടെ പ്രമോഷനായി വിളിച്ച പ്രസ്മീറ്റിൽ സംസാരിക്കുകയായിരുന്നു അലൻസിയർ.
നിങ്ങൾ എന്റെ ജീവിതത്തിൽ നടന്ന കാര്യം അറിയുമോ?. നിങ്ങൾ ഇത്രയും നേരം ജോജുവിനോട് തമിഴ് സിനിമയിൽ അഭിനയിച്ച കാര്യമൊക്കെ ചോദിച്ചു. ഞാൻ വേട്ടയ്യനിൽ അഭിനയിച്ച കാര്യം നിങ്ങൾ അറിഞ്ഞോ?. രജിനികാന്തിനൊപ്പവും അമിതാഭ് ബച്ചനൊപ്പവും ഞാൻ അഭിനയിച്ചു. എനിക്ക് മുംബൈ വരെ ടിക്കറ്റ് തന്നു. ഞാൻ സത്യസന്ധനമായിട്ടാണ് പറയുന്നത്. തുറന്ന പുസ്തകം പോലെ പറയുകയാണ്.
എനിക്ക് ഒരു രൂപ ശമ്പളം കിട്ടിയില്ല. ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസവും തന്നു. ഞാൻ അവിടെ ചെന്നിട്ട് ജഡ്ജി വേഷത്തിൽ ഇരിക്കണം. തമാശയാണ്. ഇനി ഇത് പറഞ്ഞതുകൊണ്ട് തമിഴിൽ എനിക്ക് വേഷം കിട്ടുമെന്ന് തോന്നുന്നില്ല. അമിതാഭ് ബച്ചനും രജിനികാന്തും അഭിനയിക്കുന്നത് എങ്ങനെയാണെന്ന് കാണണമെന്ന് മോഹിച്ച് മാത്രമാണ് ഞാൻ പോയത്.
അല്ലാതെ തമിഴിൽ അഭിനയിക്കണമെന്നോ തമിഴ് കീഴടക്കണമെന്നോ എനിക്ക് താൽപര്യമുണ്ടായിരുന്നില്ല. ഞാൻ ജഡ്ജി വേഷവും കെട്ടി ചേംബറിൽ കയറി ഇരിക്കുമ്പോൾ ഒരു വശത്ത് ഇരിക്കുന്നത് രജിനി സാറും അപ്പുറത്ത് അമിതാഭ് ബച്ചൻ സാറും. ഒരാളുടെ പെർഫോമൻസ് ഞാൻ കാണുകയാണ്. എനിക്ക് ഷോട്ടില്ല. എനിക്ക് ഇവരുടെ പെർഫോമൻസ് ഒന്ന് നേരിട്ട് കാണണം.

ഞാൻ പ്രീ ഡിഗ്രിക്ക് പഠിക്കുന്ന കാലത്തൊക്കെ കണ്ടിട്ടുണ്ട് രജിനി സാറൊക്കെ പറന്ന് പോകുന്ന ഹെലികോപ്റ്ററിനെ ചുണ്ടുകൊണ്ട് കടിച്ച് പിടിക്കുന്നതുമൊക്കെ. അതുകൊണ്ടാണ് ഇയാൾ എങ്ങനെയാണ് പെർഫോം ചെയ്യുന്നതെന്ന് കാണണമെന്ന് തോന്നിയിട്ടാണ് വേട്ടയ്യന് ഡേറ്റ് കൊടുത്തത്. ഒറ്റ ദിവസമെ ഷൂട്ടുണ്ടായിരുന്നുള്ളു. അപ്പോൾ അദ്ദേഹം പെർഫോം ചെയ്തു. ഒരു സ്റ്റൈലെസ്റ്റ് ആക്ടിങ്ങ്. ബോഡി ലാംഗ്വേജ് കൊണ്ട് പെർഫോം ചെയ്തിട്ട് കോർട്ടിൽ നിന്നും പുറത്തേക്ക് പോകും.
പിന്നെ അടുത്തയാളുടെ പെർഫോമൻസാണ്. ഒരു സിംഹം ഗർജിക്കുന്നതുപോലെയുള്ള അമിതാഭ് ബച്ചന്റെ ശബ്ദം. ജഡ്ജി ഞെട്ടി. അപ്പോൾ എനിക്ക് മനസിലായി ഇവരോടൊപ്പം പിടിച്ച് നിൽക്കാൻ എനിക്ക് പറ്റില്ല. കാരണം എനിക്ക് ഇത്രയും സ്റ്റൈലെസ്റ്റ് ആക്ടിങ്ങും അറിയില്ല. ഇത്രയും ഗാംഭീര്യമുള്ള ശബ്ദവുമില്ല. നമുക്ക് ഇങ്ങനെ ദിലീഷ് പോത്തന്റെയൊക്കെ കൂടെ മര്യാദയ്ക്ക് അഭിനയിച്ച് നടന്നാൽ മതി.
ഇവർക്ക് രണ്ടുപേർക്കും അഭിനയം അറിഞ്ഞുകൂടെന്ന കാര്യം എനിക്ക് അപ്പോഴാണ് മനസിലായത്. ഇത് നിങ്ങൾക്ക് നാളെ നല്ല വാർത്തയാകും. അപ്പനിലും ചതുരത്തിലുമൊക്കെ ഞാൻ എന്താ മോശമാണോ?. ഇനി നാരായണീന്റെ മക്കൾ കണ്ടുനോക്കൂ എന്നാണ് അലൻസിയർ പറഞ്ഞത്. ജോജു ജോർജ് അടക്കമുള്ള നാരായണീന്റെ മക്കളുടെ അണിയറപ്രവർത്തകർ വാർത്താസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.


Click it and Unblock the Notifications











