'കുടുംബം നോക്കണം പൈസ കളയരുതെന്ന് മമ്മൂക്ക ഉപദേശിച്ചു, ഞാൻ കുടുംബം നോക്കുന്നതുപോലെ മറ്റാരും ചെയ്യില്ല'
കഴിഞ്ഞ കുറച്ച് അധികം വർഷങ്ങളായി മലയാള സിനിമയിൽ നിരവധി മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച നടനാണ് നാടക നടൻ കൂടിയായ അലൻസിയർ ലേ ലോപ്പസ്. 1998ൽ പുറത്തിറങ്ങിയ ദയ എന്ന സിനിമയിലൂടെയാണ് നടൻ സിനിമാഭിനയരംഗത്തെത്തിയത്. ഞാൻ സ്റ്റീവ് ലോപ്പസ്, മഹേഷിന്റെ പ്രതികാരം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായി. ഇതിനോടകം നിരവധി അംഗീകാരങ്ങളും നടന് ലഭിച്ച് കഴിഞ്ഞു. അഭിപ്രായങ്ങളും നിലപാടുകളും തുറന്ന് പറഞ്ഞിട്ടുള്ളതിന്റെ പേരിൽ പലപ്പോഴും വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള അലൻസിയർ മലയാളത്തിന്റെ ബിഗ് എമ്മുകളായ മോഹൻലാലും മമ്മൂട്ടിയുമായുള്ള സൗഹൃദത്തെ കുറിച്ച് മനസ് തുറന്നു.
മമ്മൂട്ടിക്ക് തന്നോട് ഒരു കെയറിങ് ഉണ്ടെന്നും മോഹൻലാൽ അടുത്ത് വന്ന് തമാശ പറയുന്ന ഒരു സുഹൃത്തിനെപ്പോലെയാണെന്നുമാണ് അലൻസിയർ മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. നടന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം....

ഫഹദ് ഫാസിൽ നല്ല നടനാണ്. വേട്ടയ്യൻ ഞാൻ തിരുനെൽവേലിയിൽ പോയി കണ്ടിരുന്നു. ശേഷം ഞാൻ മഞ്ജു വാര്യരെ വിളിച്ച് പറഞ്ഞു രജിനി സാറല്ല സിനിമയിൽ പൂന്ത് വിളയാടിയത് ഫഹദ് ഫാസിലാണെന്ന്. കാരണം അയാളുടെ പെർഫോമൻസ് വേറൊരു തരത്തിൽ ഉത്തേജനം തരുന്നതാണ്. മമ്മൂക്കയേയും ലാലേട്ടനേയും ആളുകൾ സൂപ്പർസ്റ്റാറെന്ന് വിശേഷിപ്പിച്ചാലും ഞാൻ അവരെ രണ്ട് നടന്മാരായിട്ട് മാത്രമെ കാണുന്നുള്ളു.
ഒരാൾ ഓരോ പടികൾ കയറുമ്പോൾ സസൂക്ഷ്മം നിരീക്ഷിച്ച് പഠിച്ച് കയറുന്നു. മറ്റേയാൾ ഓടി കയറുന്നുവെന്നതാണ് അവർ തമ്മിലുള്ള വ്യത്യാസം. മമ്മൂക്ക ബുദ്ധിമാനാണോയെന്ന് എനിക്ക് അറിയില്ല. പക്ഷെ എന്നെ നല്ലതുപോലെ ഉപദേശിക്കും കാണുമ്പോൾ. കുടുംബം നോക്കണം കിട്ടുന്ന പൈസ വേസ്റ്റാക്കരുത് എന്നൊക്കെ പറയാറുണ്ട്. കെയർ ചെയ്യുന്ന ഒരു മനുഷ്യനായിട്ടാണ് തോന്നിയിട്ടഉുള്ളത്.
ലാലേട്ടനെ ഒരു സുഹൃത്തായിട്ടാണ് തോന്നിയിട്ടുള്ളത്. കെട്ടി പിടിച്ച് ചെവിയിൽ വന്ന് രഹസ്യം പറഞ്ഞ് കുട്ടാ സുഖം തന്നെയല്ലേ... എന്ന് ചോദിക്കുന്ന ഒരു സുഹൃത്താണ് ലാലേട്ടൻ. ഞാൻ പൈസ മിസ്യൂസ് ചെയ്യുന്നുണ്ടെന്ന് മമ്മൂക്കയ്ക്ക് ആരോ പറഞ്ഞ് കൊടുത്തു. അതിന്റെ ഭാഗമായിട്ടാണ് ആദ്യമായി എന്നെ കാരവാനിൽ വിളിച്ച് കേറ്റുന്നത്. കൊല്ലത്ത് ഷൂട്ട് നടക്കുമ്പോഴായിരുന്നു.
അപ്പോഴാണ് കണക്ക് പ്രകാരം എങ്ങനെ പണം ചിലവഴിക്കണമെന്ന് അദ്ദേഹം എന്നെ ഉപദേശിച്ചത്. എന്തിന് എന്നെ ഇദ്ദേഹം ഇത്ര ഉപദേശിക്കുന്നുവെന്ന് തോന്നി. ഞാൻ അനാവശ്യമായി പൈസ ചെലവാക്കാറില്ലെന്നും അതിന് മാത്രം പണം കിട്ടുന്നില്ലെന്നും ഉടനെ ഞാൻ മമ്മൂക്കയോട് പറഞ്ഞു. പലരും തന്റെ അനാമത്ത് ചെലവുകളെ കുറിച്ച് പറഞ്ഞുവെന്നാണ് അന്ന് അദ്ദേഹം നൽകിയ മറുപടി.

പക്ഷെ ഞാൻ വീട് നോക്കുന്നത് പോലെ ആരും വീട് നോക്കുന്നില്ലെന്ന കാര്യത്തിൽ എനിക്ക് ഉറപ്പുണ്ട്. എന്നെ ഒതുക്കുന്ന കോക്കസുണ്ടെന്ന് തോന്നുന്നില്ല. ഞാൻ അമ്മയിൽ മെമ്പർഷിപ്പ് എടുത്തത് മമ്മൂക്ക പറഞ്ഞിട്ട്. അദ്ദേഹമാണ് ആദ്യം അതിൽ സാക്ഷിയായി ഒപ്പിട്ടതും.
തോപ്പിൽ ജോപ്പൻ സമത്താണ് അദ്ദേഹം എന്നോട് മെമ്പർഷിപ്പ് എടുക്കാൻ പറഞ്ഞത്. മമ്മൂക്ക ഒരു വൈൻ ഗ്ലാസാണ്. സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ പൊട്ടിപ്പോകും. മര്യാദയ്ക്ക് ഇടപെട്ടാൽ അദ്ദേഹവും മര്യാദയ്ക്ക് ഇടപെടുമെന്നുമാണ് അലൻസിയർ പറഞ്ഞത്.


Click it and Unblock the Notifications











