ഛിന്നഭിന്നമായിട്ടുള്ള ഹൃദയവുമായിട്ടാണ് മുരളിയെ ആശുപത്രിയില്‍ എത്തിച്ചത്; താരങ്ങളുടെ മരണ കാരണത്തെ പറ്റി നടന്‍
മുരളിയും നരേന്ദ്ര പ്രസാദും മദ്യപാനം കൊണ്ടാണ് മരിച്ചതെന്ന തരത്തിലാണ് ഇതുവരെ വാർത്ത വന്നത്. അത് സത്യമല്ലെന്നാണ് അലിയാർ പറഞ്ഞത്
അപ്രതീക്ഷിതമായി മലയാള സിനിമയ്ക്ക് നഷ്ടപ്പെട്ട രണ്ട് താരങ്ങളാണ് മുരളിയും നരേന്ദ്ര പ്രസാദും. ഇരുവരും മദ്യപാനത്തിന് അടിമകളായിരുന്നുവെന്നും മരണത്തിലേക്ക് എത്തിച്ചത് ഈ ശീലമാണെന്നുമാണ് പൊതുവേ പറയപ്പെടുന്നത്. എന്നാല്‍ ഇരുവരുടെയും മരണകാരണം അതായിരുന്നില്ലെന്ന് പറയുകയാണ് നടനും അധ്യാപകനുമായിരുന്ന അലിയാര്‍.
മുരളിയും നരേന്ദ്ര പ്രസാദുമായി അടുത്ത ബന്ധമുണ്ടായിരുന്ന അലിയാര്‍ ഇരുവരുടെയും കൂടെ ഒരുമിച്ച് വര്‍ക്ക് ചെയ്തിരുന്ന കാലത്തെ കുറിച്ച് തുറന്ന് പറയുകയാണ്. നടന്മാരുടെ അപ്രതീക്ഷിതമായ മരണത്തിന്റെ കാരണത്തെ പറ്റിയുള്ള ചോദ്യത്തിന് നിങ്ങള്‍ കേട്ടതൊന്നുമല്ല സത്യമെന്നും ഇത് തനിക്ക് നേരിട്ട് അറിയുന്ന കാര്യമാണെന്നും മാസ്റ്റര്‍ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ അലിയാര്‍ വ്യക്തമാക്കുന്നു.
ഞാന്‍ 1975 ല്‍ ആര്‍ട്‌സ് കോളേജില്‍ വരുന്നതിന് മുന്‍പ് തന്നെ നരേന്ദ്ര പ്രസാദ് സാഹിത്യത്തില്‍ ജനകീയനായി കഴിഞ്ഞിരുന്നു. സാഹിത്യ വിമര്‍ശനരംഗത്ത് വളരെ ചെറുപ്പത്തിലേ പേര് സ്വന്തമാക്കിയ ആളാണ്. ഞങ്ങള്‍ പരിചയപ്പെട്ടതിന് ശേഷം ഒന്നിച്ചാണ് കോളേജില്‍ പോയത്. വീട്ടുകാര്‍ തമ്മിലും സൗഹൃദമായി. അങ്ങനെയാണ് നാട്യഗൃഹം എന്ന നാടകസംഘം തുടങ്ങുന്നത്.

അദ്ദേഹത്തിന് നാടകത്തിലേക്കും താല്‍പര്യം കൂടി. അങ്ങനെ ഞങ്ങളൊന്നിച്ച് നാടകത്തില്‍ അഭിനയിച്ചിരുന്നു. ദേശീയ ശ്രദ്ധ നേടിയ നാടകസംഘമായി മാറി. തുടക്കം മുതല്‍ ഇല്ലെങ്കിലും മുരളിയും അതില്‍ അഭിനയിക്കാന്‍ വന്നു. രാവണന്റെ വേഷം ചെയ്താണ് മുരളി ശ്രദ്ധിക്കപ്പെടുന്നത്. അതിന് ശേഷമാണ് അദ്ദേഹം ചലച്ചിത്ര രംഗത്തേക്ക് ചുവടുറപ്പിക്കുന്നത്.
നരേന്ദ്ര പ്രസാദും മുരളിയും അമ്പത്തിനാലാമത്തെ വയസിലാണ് മരിക്കുന്നത്. അവരുടെ ജീവിതത്തിലെ പാളിച്ചകള്‍ കൊണ്ട് ഉണ്ടായ മരണമാണെന്ന് ഞാനൊരിക്കലും പറയില്ല. കാരണം രണ്ട് പേരുടെയും മരണത്തെ കുറിച്ച് എനിക്ക് അറിയാവുന്നതാണ്. മുരളിയുടെ കാര്യത്തില്‍ സംഭവിച്ചത് മരിക്കുന്നതിന് മൂന്നാല് മാസം മുന്‍പും ഫുള്‍ ചെക്കപ്പ് നടത്തിയതാണ്. പുള്ളിയ്ക്ക് ഷുഗറിന്റെ പ്രശ്‌നം ഉണ്ടായിരുന്നു.
തൃശൂര് വച്ച് മുരളിയ്ക്ക് ഷുഗര്‍ കുറഞ്ഞിട്ട് പെട്ടെന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മൂന്നാല് ദിവസം അവിടെ കിടക്കേണ്ടതായിട്ടും വന്നു. അവിടെ വച്ച് ഹൃദയം, കരള്‍, കിഡ്‌നി തുടങ്ങി എന്തൊക്കെ ബോഡി ചെക്കപ്പ് ചെയ്യാമോ അതൊക്കെ നോക്കിയതായിരുന്നു. ഒന്നിലും യാതൊരു കുഴപ്പവുമില്ലായിരുന്നു. മുരളി ആഫ്രിക്കയിലൊരു പടത്തില്‍ അഭിനയിക്കാന്‍ പോയിട്ട് തിരിച്ച് വന്നപ്പോഴെക്കും ഭയങ്കരമായി പനി കൂടി.

രണ്ട് ദിവസം പനിയായി കിടന്നു. ഷുഗര്‍ രോഗിയായത് കൊണ്ട് ചെറിയൊരു അറ്റാക്ക് വന്നാല്‍ പോലും വേദന അറിയില്ല. ഒരു ദിവസം വൈകുന്നേരം മുതല്‍ നെഞ്ച് വേദന അദ്ദേഹത്തിന് വന്നു. അത് നെഞ്ചെരിച്ചിലാണെന്ന് കരുതി, കട്ടന്‍ചായയും ജെലുസിലിനുമൊക്കെ കഴിച്ചു. രാത്രി രണ്ട് മണിയൊക്കെ ആയപ്പോഴാണ് കുഴഞ്ഞങ്ങ് വീഴുന്നത്.
വല്ലാത്തൊരു അറ്റാക്കാണ് മുരളിയ്ക്ക് ഉണ്ടായത്. ഛിന്നഭിന്നമായിട്ടുള്ള ഹൃദയവുമായിട്ടാണ് മുരളിയെ ആശുപത്രിയില്‍ എത്തിച്ചതെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ശരിക്കും ചെറിയ വേദന വന്നപ്പോള്‍ ആശുപത്രിയില്‍ പോയിരുന്നെങ്കില്‍ ഒരു കുഴപ്പവും ഉണ്ടാവില്ലായിരുന്നു. മുരളിയുടെ കാര്യത്തില്‍ സംഭവിച്ചത് അതാണ്. അല്ലാതെ വേറൊരു കാരണം കൊണ്ടും ഉണ്ടായതല്ല.
നരേന്ദ്ര പ്രസാദിന്റെ കാര്യത്തില്‍ സംഭവിച്ചത് അദ്ദേഹത്തിന് ഒരു അസുഖം വന്നു. ശ്വാസകോശത്തിന്റെ പുറത്ത് ഫൈബര്‍ പോലെയുള്ള സാധനം വളര്‍ന്ന് വന്നു. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം തകരാറിലായി. ശ്വാസം എടുക്കാന്‍ പോലും പറ്റില്ലായിരുന്നു. നടി ശ്രീവിദ്യയ്ക്ക് വന്ന അസുഖവും ഇത് തന്നെയാണ്. പ്രസാദിന് സംഭവിച്ചതും ഇതാണ്. വേറൊരു കാരണവുമില്ല. മദ്യം കാരണമാണെന്ന് പറയുന്നതിലൊന്നും കാര്യമില്ല. ഇതുമായി യാതൊരു ബന്ധമില്ലെന്ന് അലിയാര്‍ പറയുന്നു.


Click it and Unblock the Notifications











