'കരണം പുകഞ്ഞത് താങ്കളുടെതല്ലല്ലോ...?, ഗുരുവിനെ വെള്ളപൂശാൻ ലോഡ് കണക്കിന് വൈറ്റ് സിമന്റ് വേണ്ടി വരും'
കഴിഞ്ഞ ദിവസം സംവിധായകൻ ആലപ്പി അഷ്റഫ് സ്വന്തം യുട്യൂബ് ചാനലിലൂടെ അന്തരിച്ച നടൻ ഒടുവിൽ ഉണ്ണികൃഷ്ണനെ കുറിച്ചും സംവിധായകൻ രഞ്ജിത്തിനെ കുറിച്ചും നടത്തിയ ചില വെളിപ്പെടുത്തലുകൾ വലിയ രീതിയിൽ ചർച്ച വിഷയമായി മാറിയിരുന്നു. ആറാം തമ്പുരാന്റെ സെറ്റിൽ വച്ച് ഒടുവിൽ ഉണ്ണികൃഷ്ണനെ സംവിധായകൻ രഞ്ജിത്ത് മർദ്ദിച്ചുവെന്നാണ് ആലപ്പി അഷ്റഫ് പറഞ്ഞത്. താൻ അത് നേരിട്ട് കണ്ട വ്യക്തിയാണെന്നും അഷ്റഫ് പറഞ്ഞിരുന്നു.
ഒടുവിൽ ഉണ്ണികൃഷ്ണനും രഞ്ജിത്തും തമ്മിലുള്ള സംഭാഷണത്തിനിടെ രഞ്ജിത്ത് ഒടുവിലാന്റെ കരണത്തടിച്ചുവെന്നും അതിന്റെ ആഘാതത്തിൽ രോഗിയായ ഒടുവിൽ ഉണ്ണികൃഷ്ണൻ നിലത്തുവീണുവെന്നുമാണ് ആലപ്പി അഷ്റഫ് പറഞ്ഞത്. സംഭവം വലിയ ചർച്ചയായതോടെ സംവിധായകൻ എം.പത്മകുമാർ പ്രതികരിച്ച് എത്തിയിരുന്നു. രഞ്ജിത്തിനെ സംരക്ഷിച്ചുകൊണ്ടായിരുന്നു പത്മകുമാറിന്റെ പ്രതികരണം.

പക്ഷെ സെറ്റിൽ അത്തരത്തിൽ ഒരു വഴക്ക് നടന്നുവെന്നത് പത്മകുമാറും കുറിപ്പിൽ സമ്മതിക്കുന്നുണ്ട്. ആറാം തമ്പുരാന്റെ സെറ്റില്‍ ആലപ്പി അഷറഫിനേക്കാള്‍ സമയം സഹ സംവിധായകനായി താനും ഉണ്ടായിരുന്നുവെന്നും ആറാം തമ്പുരാൻ എന്ന സിനിമയുടെ ലൊക്കേഷനിൽ ഏറെ സ്നേഹത്തോടെയും സൗഹൃദത്തോടെയും പരസ്പര ബഹുമാനത്തോടെയും കഴിഞ്ഞുപോന്ന രണ്ടുപേരാണ് ഒടുവിലും രഞ്ജിത്തും എന്നുമാണ് പത്മകുമാർ പറഞ്ഞത്.
ഇപ്പോഴിതാ പത്മകുമാറിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ആലപ്പി അഷ്റഫ്. മറുപടി വിശദമായി വായിക്കാം... അടികൊണ്ട ഒടുവിലാൻ ഇപ്പോഴും കുറ്റക്കാരനോ..? പത്മകുമാറിന്റെ വെള്ളപൂശലിനുള്ള മറുപടി. അമ്പത് വർഷത്തിലേറേയായി ഈ രംഗത്തുള്ള വ്യക്തിയാണ് ഞാൻ. അനാവശ്യമായി അപവാദങ്ങൾ പ്രചരിപ്പിക്കുക എന്നത് എന്റെ ശീലമല്ല. എന്നെ അറിയുന്ന ആരും അത് വിശ്വസിക്കുകയുമില്ല.
എന്റെ കണ്ണുകളെ ഞാൻ വിശ്വസിക്കരുതെന്നാണോ താങ്കൾ പറയുന്നത്. താങ്കൾ എത്ര കല്ലുവെച്ച നുണ വിശ്വാസയോഗ്യമായി അവതരിപ്പിച്ചാലും സത്യത്തിന്റെ ഒരു കണികയെങ്കിലും അവക്കിടയിൽ ഒളിച്ചിരിപ്പുണ്ടാവും എന്ന വസ്തുത ഓർമിക്കുക. ഒരു തരത്തിൽ പറഞ്ഞാൽ ഞാൻ പറഞ്ഞ സംഭവം മറ്റൊരു തരത്തിൽ ആവർത്തിക്കുകയാണ് താങ്കൾ ചെയ്തിട്ടുള്ളത്.
സൗഹൃദ സദസുകളിലൊന്നിലുണ്ടായ ക്ഷണികമായ ഒരു കൊമ്പുകോർക്കൽ കൈയ്യാങ്കളിയോളം എത്തി കരണകുറ്റിക്ക് അടികൊടുക്കൽ ഒഴിവാക്കി വെള്ളപൂശി. അതിനെ നിസ്സാരവൽക്കരിക്കാൻ താങ്കൾക്ക് കഴിയുമായിരിക്കും കാരണം കരണം പുകഞ്ഞത് താങ്കളുടേതല്ലല്ലോ...?
താങ്കളുടെ വരികൾ: സഭ്യതയുടെ അതിര് കടക്കുന്നുവെന്ന് തോന്നിയപ്പോൾ രഞ്ജിത്ത് അത് തിരുത്തിയതും ഒരു കയ്യാങ്കളിയുടെ വക്കുവരെ എത്തിയതും. ഒടുവിലാനെന്ന വയോധികന്റെ കരണത്തടിച്ച് അദ്ദേഹത്തെ തിരുത്താൻ താങ്കളുടെ ഗുരു ആര്.... ഏഴാം തമ്പുരാനോ....?

ഒടുവിലാൻ സഭ്യതയുടെ ഏത് അതിരുകളാണ് ഭേദിച്ചത്..? അതൊന്ന് വ്യക്തമാക്കാമോ...? എന്റെ ഗുരുവും സുഹൃത്തും സഹോദരനും എല്ലാമാണ് രഞ്ജി. അത് ഏത് ദുരാരോപണങ്ങൾക്ക് അദ്ദേഹം ഇരയായാലും അങ്ങനെ തന്നെയാണ്- ഇത് താങ്കളുടെ വരികളാണ്. ഒന്നുകൂടി വായിച്ചുനോക്കൂ... എത്ര മ്ലേച്ഛമാണ് ഈ വരികൾ എത്ര അപഹാസ്യമാണ് താങ്കളുടെ വാക്കുകൾ.
ഏത് ദുരാരോപണങ്ങൾക്ക് അദ്ദേഹം ഇരയായാലുമെന്ന് വെച്ചാൽ ഇനി ഏതറ്റംവരെ അയാൾ പോകണം. രഞ്ജിത്തിന്റെ ഔദാര്യം ആവോളം പറ്റിയിട്ടുണ്ട് താങ്കൾ എന്നെനിക്കറിയാം. ആദ്യമായി സംവിധായക കുപ്പായാമണിഞ്ഞ അമ്മക്കിളിക്കൂട് തൊട്ട് അങ്ങനെ പലതും. അതിന് അയാൾ ചെയ്ത എന്തും ന്യായീകരിക്കുമെന്ന താങ്കളുടെ ഈ വാക്കുകളിലൂടെ സ്വയം അപഹാസ്യനാകുകയാണെന്ന് താങ്കളെന്ന് അറിയുക.
സിനിമകൾ ഇല്ലാതായി കഴിയുമ്പോൾ വാർത്തകളുടെ ലൈം ലൈറ്റിൽ തുടരാൻ വേണ്ടി ചില സിനിമാ പ്രവർത്തകർ നടത്തിപ്പോരുന്ന യുട്യൂബ് ചാനലുകൾ... ഒരു കാര്യം മനസിലാക്കുക താങ്കളുടെ മാത്രം മ്ലേച്ഛമായ ചിത്രകഥകൾ മാത്രം മതി ചാനലിന് റേറ്റിങ് കൂട്ടാൻ.
സിനിമ ചെയ്യാത്തവർക്ക് പ്രതികരണശേഷി പാടില്ല എന്ന താങ്കളുടെ കണ്ടെത്തൽ അപഹാസ്യമാണ്. ഏറ്റവും കൗതുകം തോന്നിയത് താങ്കളുടെ ഈ വാക്കുകളാണ്.... ഒരു ചെറിയ സംഭവമാണ് സാംസ്കാരിക കേരളത്തെ ഞെട്ടിക്കുന്ന ഒരു സ്ഫോടകാത്മക വാർത്തയായി ശ്രീ അഷറഫ് അവതരിപ്പിക്കുന്നതെന്ന്. പത്മകുമാർ ഈ സാംസ്കാരിക കേരളം എന്ന വാക്കൊക്കെ ഉച്ചരിക്കാൻ താങ്കളെപോലെ ഒരാൾക്ക്... അതും ആൺ-പെൺ ഭേദമന്യേ പീഡിപ്പിച്ച് നടക്കുന്നവരുടെ പൃഷ്ടം താങ്ങി നടക്കുന്ന താങ്കള പോലെയുള്ളവർക്ക് എന്ത് യോഗ്യതയാണുള്ളതെന്ന് ജനം വിലയിരുത്തട്ടെ.
ആറാം തമ്പുരാന്റെ സെറ്റിൽ ഒടുവിൽ ഉണ്ണികൃഷ്ണനും രഞ്ജിത്തും തമ്മിൽ നിർദോഷമായ ഒരു തമാശയുടെ പേരിൽ കയ്യാങ്കളിയുടെ വക്കോളാം എത്തിയെന്ന് സ്വയപ്രഖ്യാപിത ശിഷ്യൻ തന്നെ സമ്മതിക്കുന്നു. ആ സെറ്റിൽ അങ്ങനെ ഒരു പ്രശ്നം സംഭവിച്ചുവെന്ന് പരോക്ഷമായി സമ്മതിക്കുന്ന പത്മകുമാറിന്റെ ഗതികേടിൽ തികഞ്ഞ സഹതാപം മാത്രം.
സ്വന്തം ഗുരുവിനെ വെള്ളപൂശാൻ ലോഡ് കണക്കിന് വൈറ്റ് സിമന്റ് വേണ്ടി വരുമെന്ന് ഓർമപ്പെടുത്തുന്നു. (ഗുരു മാത്രമല്ല ശിഷ്യനും ഒട്ടും പുറകിലല്ല എന്നെനിക്കറിയാം... ആ കഥകളൊന്നും എന്നെക്കൊണ്ടു പറയിപ്പിക്കല്ലേ താങ്കൾ) എന്ന് കൂടി കുറിച്ചുകൊണ്ടാണ് ആലപ്പി അഷ്റഫിന്റെ മറുപടി കുറിപ്പ് അവസാനിച്ചത്.


Click it and Unblock the Notifications











