'ശ്രീലേഖ മാഡം എന്തിന് ഷെയ്ൻ നിഗത്തിന്റെ പേര് എടുത്ത് പറഞ്ഞു?, വിവാദങ്ങളിലൂടെ പ്രശസ്തി ആഗ്രഹിക്കുന്ന വ്യക്തി'
യുവതാരം ഷെയ്ൻ നിഗം നായകനായെത്തിയ സിനിമകളായ ദൃഢം, ഭൂതകാലം എന്നിവയ്‌ക്കെതിരെ ഗുരുതരമായ കോപ്പിയടി ആരോപണവുമായി മുൻ ഡിജിപിയും നിലവിൽ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖ രംഗത്ത് എത്തിയത് കഴിഞ്ഞ ദിവസമാണ്. ദൃഢം അടുത്തിടെ റിലീസ് ചെയ്ത സിനിമയാണ്. അത് തന്റെ ചെറുകഥയെ ആസ്പദമാക്കിയുള്ളതാണെന്നാണ് ശ്രീലേഖ ആരോപിച്ചത്.
ഈ വിഷയത്തിൽ സംവിധായകൻ ആലപ്പി അഷ്റഫ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ഈ സിനിമകളുടെ സംവിധായകന്റേയും തിരക്കഥാകൃത്തുക്കളുടേയും പേരിൽ ആരോപണം ഉന്നയിക്കാതെ നായകൻ ഷെയ്ൻ നിഗത്തിന്റെ പേര് എന്തിന് മാഡം എടുത്ത് പറഞ്ഞുവെന്ന് മനസിലാകുന്നില്ലെന്ന് ആലപ്പി അഷ്റഫ് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം...

മലയാള സിനിമയിലെ കഥ മോഷണത്തിന്റെ കാര്യം പൊതുവായി പറയുമ്പോൾ പല എട്ടുകാലി മമ്മൂഞ്ഞുമാരും പശുവും ചത്ത് മോരിന്റെ പുളിയും മാറുമ്പോൾ രംഗത്ത് വരാറുണ്ട്. ആ കഥ ഞമ്മന്റതാണ്, ആ കഥതന്തു ഞമ്മന്റതാണ് എന്ന അവകാശവാദം ഉന്നയിച്ച് ചിലരെങ്കിലും രംഗത്ത് വരുന്നത് നമ്മൾ കാണാറുള്ളത്. എട്ടുകാലി മമ്മൂഞ്ഞുമാരെക്കാൽ വിദഗ്ധമായി കഥ അടിച്ച് മാറ്റുന്നവരുമുണ്ട്. അന്യന്റെ അധ്വാനം യാതൊരു മുടക്കുമില്ലാതെ അടിച്ച് മാറ്റുന്നവർ ചിലപ്പോൾ വെട്ടിൽ വീഴാറുമുണ്ട്.
ഇവിടെ ഇപ്പോൾ രണ്ട് മലയാള സിനിമകളുടെ കഥകളുടെ അവകാശവാദവുമായി എത്തിയിരിക്കുന്നത് കഥാകൃത്തുക്കളോ സിനിമാക്കാരോ അല്ല. മുൻ ഡിജിപിയും ഐപിഎസ് ഉദ്യോഗസ്ഥയുമായ ആർ. ശ്രീലേഖയാണ്. വർഷങ്ങൾക്ക് മുമ്പ് താൻ മാതൃഭൂമി ആഴ്ച പതിപ്പിൽ എഴുതിയ കരിങ്കൊടി പോലീസ് സ്റ്റേഷൻ എന്ന ചെറുകഥ മോഷ്ടിച്ചെടുത്താണ് ദൃഢം എന്ന ഷെയ്ൻ നിഗം സിനിമ അണിയിച്ച് ഒരുക്കിയിരിക്കുന്നത് എന്നാണ്.
ഭൂതകാലം എന്ന ഷെയ്ൻ നിഗം സിനിമയും താൻ യുട്യൂബിലൂടെ പറഞ്ഞ അനുഭവ കഥയാണെന്നാണ്. ദൃഢം സിനിമയുടെ രചയിതാക്കളായ ജോമോനും ലിന്റോയും സംവിധായകൻ മാർട്ടിൻ ജോസഫും പറയുന്നത് വളരെ ചെറിയ ത്രെഡ്ഡിൽ നിന്നും തങ്ങൾ വികസിപ്പിച്ച് എടുത്ത കഥയാണ് സിനിയുടേത് എന്നാണ്. തിരക്കഥ പൂർത്തിയായശേഷമാണ് ഷെയ്ൻ നിഗം നായകവേഷം ചെയ്താൽ മതിയെന്ന തീരുമാനം വന്നതെന്നും അവർ പറയുന്നു.
അല്ലാതെ ഷെയ്ൻ എവിടെ നിന്നും ചുരണ്ടി അടിച്ചുമാറ്റികൊണ്ട് വന്ന കഥയല്ല ഇതെന്നും വ്യക്തം. ശ്രീലേഖയുടെ ആക്ഷേപം സോഷ്യൽമീഡിയ വഴി അറിഞ്ഞപ്പോൾ അവരുടെ ചെറുകഥ തങ്ങൾ വായിച്ച് നോക്കിയെന്നും ദൃഢത്തിന്റെ തിരക്കഥാകൃത്തുക്കളും സംവിധായകനും പറയുന്നു. അതിൽ തോന്നിയ ഒരേയൊരു സാമ്യത രണ്ടും നടക്കുന്നത് പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിലാണെന്നത് മാത്രമാണത്രെ.

ദൃഢത്തിന്റെ ക്ലൈമാക്സ് വേറിട്ടതും വ്യത്യസ്തവുമായിരുന്നു. അതിന് നല്ല അഭിപ്രായവും ലഭിച്ചിരുന്നു. ഷെയിന്റെ അഭിനയ ജീവിതത്തിലെ ഒരു നാഴിക കല്ലുകൂടിയാണ് ഈ സിനിമ. ശ്രീലേഖ മാഡം വിവാദങ്ങളിലൂടെ പ്രശസ്തി നേടാൻ ആഗ്രഹിക്കുന്ന ആളാണെന്ന് പല പ്രമുഖരും പറഞ്ഞിട്ടുണ്ട്. കുറച്ച് നാളുകൾക്ക് മുമ്പ് വിവരാവകാശ പ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കൽ പറയുകയുണ്ടായി പ്രശസ്തി ലഭിക്കാൻ എന്തും വിളിച്ച് പറയുന്ന ആളാണ് ശ്രീലേഖയെന്ന്. ചാനലുകളിലും പത്രങ്ങളിലും ഇല്ലാകഥ പറഞ്ഞ് വീരവാദം മുഴക്കും തുടങ്ങി ഗൗരവമേറിയ പല ആക്ഷേപങ്ങളും ശ്രീലേഖയ്ക്ക് എതിരെ ജോമോൻ നിരത്തുന്നുണ്ട്.
ശ്രീലേഖ മാഡത്തിന്റെ മറ്റൊരു അവകാശവാദമാണ് ഭൂതകാലം സിനിമയുടെ മൂലകഥയും തന്റേതാണെന്നത്. ദുരഹസംഭവങ്ങൾ നിറഞ്ഞ സിനിമകൾ ഒരുക്കുന്നതിൽ അഗ്രഗണ്യനാണ് ഭൂതകാലത്തിന്റെ സംവിധായകൻ രാഹുൽ സദാശിവൻ. ഈ പറഞ്ഞ പേരുകേട്ട സംവിധായകരും കഥാകൃത്തുക്കളുമാണ് ശ്രീലേഖ മാഡം പറയുന്ന കഥ മോഷ്ടാക്കൾ. ഇവരുടെ ആരുടേയും പേര് പറയാതെ ഷെയ്ൻ നിഗം സിനിമ എന്ന് പറഞ്ഞാണ് ശ്രീലേഖ മാഡം മോഷണ കഥ ആരോപിച്ചിരിക്കുന്നത്.
പൊതുവെ ഇത്തരം സംഭവങ്ങളിൽ സംവിധായകന്റേയും തിരക്കഥാകൃത്തുക്കളുടേയും പേരുകളിലാണ് ആരോപണം വരാറുള്ളത്. ആരും നായകന്റെ പേര് പറയാറില്ല. ഇവിട ഷെയ്ന്റെ പേരാണ് ഉയർന്ന് കേട്ടത്. അതെന്തുകൊണ്ടാണെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല.
കൃത്യമായ തെളിവുകൾ കയ്യിലുണ്ടെങ്കിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാമെന്ന വിവരം മാഡത്തെ ആരും ബോധ്യപ്പെടുത്തേണ്ടതില്ലല്ലോ. അതിന് മുതിരാതെ എന്തിനാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിച്ച് മിടുക്കന്മാരായ കലാകാരന്മാരെയും കലാസൃഷ്ടിയേയും ഇകഴ്ത്തി കാണിക്കുന്നത് എന്നും ആലപ്പി അഷ്റഫ് ചോദിക്കുന്നു.


Click it and Unblock the Notifications


