'നസീറിന്റെ കാലത്തോടെ അതെല്ലാം കഴിഞ്ഞു, ആ പ്രതീക്ഷ ഇനി വേണ്ട, സൂര്യയെപ്പോലെ ആകാൻ അവരാരും ശ്രമിക്കില്ല'
ഒന്നുമില്ലായ്മയിൽ നിന്ന് സിനിമയിൽ വന്ന് അത്യുന്നതങ്ങളിൽ എത്തിയ വ്യക്തിയാണ് തമിഴ് നടനും നിർമ്മാതാവുമായ ശിവകുമാർ. എന്നിരുന്നാലും വന്നവഴികളെ കുറിച്ചും അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ചും തുറന്ന് പൊതുവേദികളിൽ പറയാൻ നാണക്കേട് വിചാരിക്കാറില്ല. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഗ്രൂപ്പ് ഫോട്ടോ വാങ്ങാൻ പണമില്ലാത്തതുകൊണ്ട് അതിൽ നിന്നും ഒഴിഞ്ഞ് നിന്നയാളാണ് ശിവകുമാർ. പിന്നീട് അതേ ആളുടെ തന്നെ ലക്ഷകണക്കിന് ഫോട്ടോകളും സിനിമകളും തമിഴ്നാട്ടിലാകെ പ്രചരിച്ചു.
കുട്ടികളുടെ സ്കൂൾ ഫോട്ടോകൾ കാണുമ്പോൾ തനിക്ക് മനസിൽ വിങ്ങൽ അനുഭവപ്പെടാറുള്ളതിനെ കുറിച്ചും അദ്ദേഹം പറഞ്ഞിട്ടുണ്ട്. പിന്നീട് അദ്ദേഹം തന്നെ മുൻകൈ എടുത്ത് അമ്പത് വർഷങ്ങൾക്കിപ്പുറം സഹപാഠികളെ വിളിച്ച് ചേർത്ത് ആഘോഷവും ഫോട്ടോയെടുപ്പും നടത്തി പണ്ട് നടക്കാതെ പോയ ആഗ്രഹം സഫലമാക്കി.

താൻ അനുഭവിച്ച കഷ്ടപ്പാടുകളും വേദനകളും ശിവകുമാർ മൂന്ന് മക്കളേയും ധരിപ്പിച്ചിട്ടുണ്ട്. സിനിമകൾ ഹിറ്റായപ്പോൾ ഫാൻസ് അസോസിയേഷൻ രൂപീകരിക്കാനോ അത്തരം പ്രവൃത്തികളിലേക്ക് കടക്കാനോ ആരെയും ശിവകുമാർ പ്രോത്സാഹിപ്പിച്ചിട്ടില്ല. അതുപോലെ തന്നെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനോ പാർട്ടി രൂപീകരിക്കാനോ തുനിഞ്ഞില്ല. സ്വന്തമായി നിലപാടുള്ള വ്യക്തിത്വമായിരുന്നു. ലാളിത്വത്തിന്റെയും വിനയത്തിന്റെയും ആൾരൂപം.
ദുശീലങ്ങൾ ഒന്നുമില്ല. ശിവകുമാറിന്റെ പാത തന്നെ പിന്നീട് രണ്ട് ആൺമക്കളും തെരഞ്ഞെടുത്തു. സൂര്യ കോളേജിൽ പഠിക്കുന്ന കാലത്ത് വീട്ടിൽ ഒരു ജോത്സ്യൻ വന്ന് രണ്ട് ആൺമക്കളുടേയും ജാതകം പരിശോധിച്ചശേഷം പറഞ്ഞത് മൂത്ത പയ്യൻ നാടറിയുന്ന നടനായി മാറുമെന്നാണ്. ജോത്സ്യത്തിൽ വിശ്വാസമുള്ള ശിവകുമാർ പക്ഷെ ഈ പ്രവചനം വിശ്വസിച്ചിരുന്നില്ല.
വായ തുറന്ന് സംസാരിക്കാത്തവൻ എങ്ങനെ നടനാകുമെന്നാണ് ശിവകുമാർ ചിന്തിച്ചത്. എന്നാൽ സൂര്യ നടറിയുന്ന നടനാകുമെന്നും ഉയർന്ന ശമ്പളം വാങ്ങുമെന്നും പ്രേമിച്ച് വിവാഹം കഴിക്കുമെന്നും കൂടി ജോത്സ്യൻ പ്രവചിച്ചിരുന്നു. അന്ന് അത് കാര്യമാക്കിയില്ലെങ്കിലും പിന്നീട് അത് തന്നെ സൂര്യയുടെ ജീവിതത്തിൽ സംഭവിച്ചു. സിനിമയിൽ അഭിനയിക്കാൻ തുടക്കത്തിൽ സൂര്യയ്ക്കും താൽപര്യമില്ലായിരുന്നു. അവസരം വന്നപ്പോൾ ആദ്യം വിസമ്മതിച്ചു.
പക്ഷെ മണിരത്നം ഇടപെട്ടതോടെ സൂര്യ ഒരു പരീക്ഷണത്തിന് സിനിമ ചെയ്തു. കാർത്തി അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിൽ തുടക്കമിട്ട് നായകനായി മാറി സൂപ്പർസ്റ്റാറായ നടനാണ്. ഒരുപാട് ട്രോളും പരിഹാസവും ഏറ്റുവാങ്ങി പൊരുതി നേടിയതാണ് സൂര്യയുടെ വിജയം. അച്ഛന്റെ പേര് പറഞ്ഞ് സൂര്യ എവിടേയും പ്രശസ്തി നേടാൻ ശ്രമിച്ചിട്ടില്ല. സിനിമയിൽ മാത്രമല്ല ഓഫ് സ്ക്രീനിലും സൂര്യ നായകനാണ്. സമൂഹിക നന്മയ്ക്ക് വേണ്ടി അദ്ദേഹം ചെയ്യുന്ന കാരുണ്യപ്രവർത്തനങ്ങൾ സമാനതകളില്ലാത്തതാണ്.

കോടികൾ സമ്പാദിക്കുന്ന രാഷ്ട്രീയക്കാരും സിനിമാ താരങ്ങളും ചെയ്യാത്ത മനുഷ്യത്വവും കാരുണ്യവുമുള്ള പ്രവർത്തികളാണ് അദ്ദേഹം അഗരം ഫൗണ്ടേഷനിലൂടെ ചെയ്യുന്നത്. ഇതിനോടകം അഗരം വഴി അമ്പത്തിയൊന്ന് ഡോക്ടർമാർ പഠിച്ചിറങ്ങി. എണ്ണൂറിൽ അധികം എഞ്ചിനീയർമാരെ ഈ ഫൗണ്ടേഷൻ പഠിപ്പിച്ചിറക്കി. 160 പേരിൽ തുടങ്ങിയ അഗരം ഇന്ന് ആറായിരത്തിൽ എത്തി നിൽക്കുന്നു. ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ നിവർത്തിയില്ലാതെ കഴിഞ്ഞവരാണ് ഇവരെല്ലാം.
2017ൽ കുടുംബവീടുകളിൽ ഒന്ന് അഗരത്തിന് വേണ്ടി സൂര്യ നൽകി. പഠിച്ചിറങ്ങിയ കുട്ടികൾ പഠിച്ചുകൊണ്ടിരിക്കുന്ന മറ്റ് കുട്ടികളെ സഹായിക്കുന്ന വളണ്ടിയേഴ്സായി അഗരത്തിൽ മാറും. ദൈവത്തിന് കൊടുക്കുന്ന വഴിപാടുകളെക്കാൾ പുണ്യവും ശ്രേഷ്ഠവുമാണ് ഒരു ദരിദ്ര കുട്ടിക്ക് വിദ്യാഭ്യാസം നൽകുന്നത് എന്നാണ് സൂര്യ പറയാറുള്ളത്. ഇതെല്ലാം ശിവകുമാറിന്റെ മകനായ സൂര്യ എന്ന മനുഷ്യസ്നേഹി ചെയ്യുന്ന യാഥാർത്ഥ്യങ്ങളാണ്.
എല്ലാത്തിനും പിൻബലമായി ജ്യോതികയും കാർത്തികയും വരെയുണ്ട്. സൂര്യയുടെ മക്കൾപോലും അവരുടെ സമ്പാദ്യത്തിന്റെ ഒരു ശതമാനം അഗരത്തിന് വേണ്ടി ചിലവഴിക്കുന്നു. ശിവകുമാറഫിനേയും മക്കളേയും കുറിച്ച് ആലപ്പി അഷ്റഫ് പറഞ്ഞത് ഇങ്ങനെയാണ്... ഇതൊക്കെ കാണുമ്പോഴും കേൾക്കുമ്പോഴും ഇതുപോലൊരു താരകുടുംബം മലയാളത്തിലും ഉണ്ടായിരുന്നെങ്കിലെന്ന് വെറുതെ മോഹിച്ച് പോകുന്നു.
കോടികൾ മുടക്കി ആഢംബര കാറുകളും വീടുകളും വാങ്ങി കൂട്ടുമ്പോൾ പേരിനും പ്രശസ്തിക്കും വേണ്ടി ദാനം ചെയ്യാതെ പാവപ്പെട്ടവരുടെ കണ്ണീരൊപ്പാൻ സൂര്യ ചെയ്തതുപോലെ ചെയ്തില്ലെങ്കിലും കുറച്ചെങ്കിലും നമ്മുടെ താരങ്ങളിൽ ആരെങ്കിലും ചെയ്തിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ച് പോകുന്നു എന്നാണ് അഷ്റഫ് പറഞ്ഞത്. മലയാളത്തിലെ നടന്മാരുടെ കാര്യം പറഞ്ഞാൽ നസീർ സാറിന്റെ കാലത്തോടെ അതൊക്കെ കഴിഞ്ഞു. ഇവിടെ ഒരുത്തനെ എങ്ങനെ ഒതുക്കാം എന്നതിലാണ് അവരുടെയൊക്കെ ശ്രദ്ധ. അഷ്റഫിക്കയുടെ ആഗ്രഹം ഒരിക്കലും നടക്കാൻ പോകുന്നില്ലെന്നായിരുന്നു കമന്റുകൾ.


Click it and Unblock the Notifications











