അമ്മയെ ശുശ്രൂഷിക്കാനായി ജീവിതം മാറ്റിവെച്ചു, ട്രെയിനിൽ യാത്ര ചെയ്യാൻ ഭയമുള്ളയാൾ; ആലപ്പി അഷ്റഫ്
കൾട്ട്-ക്ലാസിക് എന്ന രീതിയാലാണ് മണിച്ചിത്രത്താഴ് ഇന്ന് ചർച്ച ചെയ്യപ്പെടുന്നതും ആഘോഷിക്കപ്പെടുന്നതും. 1993ൽ ഫാസിൽ സംവിധാനം ചെയ്ത് മധു മുട്ടം തിരക്കഥ രചിച്ച മണിച്ചിത്രത്താഴ് ഇന്നും ആവേശത്തോടെ കാണുന്ന നിരവധി സിനിമാപ്രേമികളുണ്ട്. ഡോക്ടർ സണ്ണിയും നകുലനും ഗംഗയും ശ്രീദേവിയും ഭാസുരയുമെല്ലാം മലയാളികളുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നവർ. അടുത്തിടെ സിനിമ റീ റിലീസിന് എത്തിയപ്പോഴും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.
മലയാള സിനിമ എക്കാലത്തും ക്ഷാമം നേരിടുന്നത് നല്ല തിരക്കഥാകൃത്തുക്കളെ തന്നെയാണ്. എന്നാല്‍ മികച്ച ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയിട്ടും പിന്നീട് അധികം സിനിമകള്‍ ചെയ്യാതെ പോയ തിരക്കഥാകൃത്തുക്കളും മലയാളത്തിലുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് മധു മുട്ടവും. 2011ന് ശേഷം മധുവിന്റെ രചനയിൽ ഒരു സിനിമയും പിറന്നിട്ടില്ല.

നിലവില്‍ ഒരു തിരക്കഥയുടെ പണിപ്പുരയിലാണ് മധു മുട്ടം എന്ന് പറയപ്പെടുന്നു. അതേസമയം ഇപ്പോഴിതാ മധു മുട്ടത്തെ കുറിച്ച് നടനും നിർമാതാവുമായ ആലപ്പി അഷ്റഫ് പങ്കിട്ട വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. മധു മുട്ടം മണിച്ചിത്രത്താഴ് എഴുതുമ്പോൾ ആലപ്പി അഷ്റഫും ഒപ്പമുണ്ടായിരുന്നു. അവിടെ നിന്നാണ് സൗഹൃദമുണ്ടായത്. പ്രേക്ഷകർക്ക് അറിയാത്ത മധു മുട്ടത്തെ കുറിച്ചാണ് സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട പുതിയ വീഡിയോയിൽ ആലപ്പി അഷ്റഫ് പറഞ്ഞത്.
അമ്മയെ ശുശ്രൂഷിക്കാനായി ജീവിതം മാറ്റിവെച്ച മകനായിരുന്നു മധുവെന്ന് ആലപ്പി അഷ്റഫ് പറയുന്നു. ഹരിപ്പാട് മുട്ടം എന്ന സ്ഥലത്ത് നിന്നും വന്ന മധു എന്ന ചെറുപ്പക്കാരൻ ചില കഥാതന്തുക്കൾ ഫാസിലിനെ പറഞ്ഞ് കേൾപ്പിച്ചു. അതിൽ ഫാസിലിന് ഇഷ്ടപ്പെട്ട കഥകൾ രണ്ടുപേരും ചേർന്ന് വികസിപ്പിച്ച് ഒരു സിനിമാ സ്ക്രിപ്റ്റാക്കി മാറ്റി.
ആ കൂട്ടായ്മയിൽ നിന്നും ഉടലെടുത്ത ആദ്യ സിനിമകളായിരുന്നു എന്നെന്നും കണ്ണേട്ടന്റെ, കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ എന്നിവ. സ്വന്തം അമ്മയെ ശുശ്രൂഷിക്കാനും പരിചരിക്കാനുമായി ജീവിതം മാറ്റിവെച്ച മധു അമ്മയുടെ വേർപാടിനുശേഷവും അവിവാഹിതനായി തുടരുകയാണ്. മണിച്ചിത്രത്താഴിന്റെ രചന വേളകളിൽ വീട്ടിൽ അമ്മ തനിച്ചായതിനാൽ വൈകീട്ട് മധു എഴുത്ത് നിർത്തി വീട്ടിലേക്ക് പോകും.
ഇത് അറിയാവുന്നതിനാൽ രാത്രിയിലെ എഴുത്ത് ഫാസിൽ ഒഴിവാക്കി കൊടുക്കുകയും ചെയ്തിരുന്നു. മധുവിന് ചില രസകരമായ സ്വഭാവങ്ങൾ കൂടിയുണ്ട്. ട്രെയിനിൽ യാത്ര ചെയ്യാൻ മധുവിന് ഭയമായിരുന്നു. കാറിൽ യാത്ര ചെയ്യുകയാണെങ്കിൽ മുൻസീറ്റിൽ ഇരിക്കില്ല. ബസ്സിൽ യാത്ര ചെയ്യുകയാണെങ്കിൽ സൈഡ് സീറ്റിലും ഒരിക്കലും ഇരിക്കുകയില്ല. ഇങ്ങനെ ചില പ്രത്യേകതകൾ മധുവിന് മാത്രം സ്വന്തം.

മണിച്ചിത്രത്താഴിന്റെ ഓരോ സീനും വിശദീകരിച്ച് ധാരാളമായി മധു എഴുതിയിരുന്നു. ഒരു സീൻ തന്നെ ഇരുപത്തിയഞ്ച് പേജുണ്ടാകും. ഫാസിൽ അതിൽ നിന്നും വേണ്ടുന്നത് മാത്രം എടുക്കും.
മധുവിന് വേദങ്ങളിലും പുരാണങ്ങളിലുമുള്ള പരിജ്ഞാനം അപാരമായിരുന്നു എന്നും ആലപ്പി അഷ്റഫ് പറയുന്നു. കാണാക്കൊമ്പത്ത് എന്ന സിനിമയ്ക്ക് വേണ്ടിയാണ് മധു അവസാനമായി തിരക്കഥ എഴുതിയത്.


Click it and Unblock the Notifications











