'ഒരുങ്ങി നടക്കുന്നതും സിനിമാക്കാർ വരുന്നതും ഭർത്താവ് എതിർത്തു, ഒരു വർഷം കഴിഞ്ഞിട്ടും മൃതദേഹം അഴുകിയില്ല'
വർഷങ്ങൾ ഏറെ പിന്നിട്ടിട്ടും ഇന്നും ദുരൂഹമായി നിൽക്കുന്ന ഒന്നാണ് നടി മിസ് കുമാരിയുടെ മരണം. ചലച്ചിത്ര മേഖലയിൽ വന്ന് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയും ധാരാളം ആരാധകരെ സൃഷ്ടിക്കുകയും ചെയ്തശേഷം സ്വയം ജീവിതം അവസാനിപ്പിച്ച ഒരുപറ്റം നടിമാരെ നമുക്ക് അറിയാം.
അവരെയൊക്കെ ഇഷ്ടപ്പെട്ടിരുന്ന കോടിക്കണക്കിന് ആൾക്കാർ ഉണ്ടായിരുന്നുവെങ്കിലും ഒരിറ്റ് സ്നേഹത്തിന് വേണ്ടി ജീവിതം അവസാനിപ്പിച്ച സിൽക്ക് സ്മിതയും നാഷണൽ അവാർഡിന്റെ തിളക്കത്തിൽ നിൽക്കുമ്പോൾ തന്റെ പ്രണയ വിവാഹം അബദ്ധമായിപ്പോയിയെന്ന് ധരിച്ച് ജീവിതം അവസാനിപ്പിച്ച ശോഭയും വിശ്വസിച്ചവർ ചതിച്ചുവെന്ന് എന്നത് താങ്ങാനാവാതെ അപമാനഭാരത്തോടെ ജീവിക്കേണ്ടെന്ന് കരുതിയ വിജയശ്രീയുമൊക്കെ കോടിക്കണക്കിന് പ്രേക്ഷകരുടെ ആരാധന പാത്രങ്ങളായിരുന്നു.

വേറെയും കുറച്ച് നടിമാർ ജീവിതം അവസാനിപ്പിച്ചിട്ടുണ്ടെങ്കിലും വിജയശ്രീയെപ്പോലെ അതിസുന്ദരിയായ ഒരു നടി പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ സിൽക്ക് സ്മിതയെപ്പോലെ വടിവൊത്ത ശരീരമുള്ള സുന്ദരി ശോഭയെപ്പോലെ അഭിനയ മികവിന് അംഗീകാരം കിട്ടിയ നടിയുമൊക്കെ മാനസീക സമ്മർദ്ദം താരങ്ങാനാവാതെ എടുത്ത തീരുമാനമാണ് അവരുടെയൊക്കെ ജീവിതം എന്നന്നേക്കുമായി അവസാനിപ്പിക്കുക എന്നത്.
ഇവരൊക്കെ വേണ്ട സമയത്ത് ഒരു കൗൺസിലിങിന് വിധേയമായിരുന്നുവെങ്കിൽ മനംമാറ്റം സംഭവിച്ച് നല്ലൊരു ജീവിതം ഉറപ്പായും ലഭിക്കുമായിരുന്നു. ജീവിതം അവസാനിപ്പിച്ച നായിക നടിമാർ ഒരുപാടുണ്ടെങ്കിലും ഒരു നായകൻ പോലും അങ്ങനെ ചെയ്തതായി അറിവില്ല. ദുർബലകളായ നടിമാരാണ് വീണ്ടുവിചാരമില്ലാതെ ഇങ്ങനെ ചെയ്യുന്നത്.
ചില താരറാണിമാരുടെ മരണത്തിൽ അത് കൊലപാതകമാണോയെന്ന സംശയം പോലും ഉയർന്നിട്ടുണ്ട്. മലയാളത്തിലെ ആദ്യ താരറാണിയെന്ന പദവി മിസ് കുമാരിക്ക് സ്വന്തമാണ്. നീലക്കുയിലിലെ നായികയായിരുന്നു മിസ് കുമാരി. ഇന്നത്തെ തലമുറപോലും അവരെ ഓർക്കാതിരിക്കാൻ വഴിയില്ല. കാരണം നീലക്കുയിൽ സിനിമയിൽ അവർ പാടി അഭിനയിച്ച എല്ലാരും ചൊല്ലണ് എന്ന ഗാനം പാടാത്ത ആളുകൾ പുതിയ തലമുറയിൽ ഉണ്ടാവില്ല. മിസ് കുമാരിയുടെ ജീവിതത്തിലെ ഏറ്റവും നല്ല കഥാപാത്രമായിരുന്നു നീലക്കുയിലിലെ നീലി.
മലയാളത്തിലെ ലക്ഷണമൊത്ത നായികയെ വെച്ച് പടം പിടിക്കാൻ സംവിധായകരും നിർമാതാക്കളും മത്സരിച്ചിരുന്നു. ഭരണങ്ങാനത്ത് നിന്നും നാടകത്തിലൂടെ സിനിമയിലേക്ക് എത്തിയ നായികയായിരുന്നു ത്രേസ്യാമ്മ എന്ന മിസ് കുമാരി. വെള്ളിനക്ഷത്രമായിരുന്നു ആദ്യ സിനിമ. രണ്ടാമത്തെ സിനിമ നല്ലതങ്ക ചെയ്തതോടെയാണ് ത്രേസ്യാമ്മ മിസ് കുമാരിയായത്. പതിനാറ് വർഷകാലത്തോളം സിനിമയിൽ നിറന്ന് നിന്ന മിസ് കുമാരി തമിഴിൽ അടക്കം നായികയായി അഭിനയിച്ചു.

സത്യൻ-മിസ് കുമാരി ജോഡിക്ക് അന്ന് ഒരുപാട് ആരാധകരുണ്ടായിരുന്നു. കൂടുതൽ സിനിമകളിലും മിസ് കുമാരി ദുഖപുത്രിയായാണ് അഭിനയിച്ചിട്ടുള്ളത്. പേരും പ്രശസ്തിയും കൊണ്ട് കത്തി ജ്വലിച്ച് നിൽക്കുമ്പോഴായിരുന്നു മിസ് കുമാരിയുടെ വിവാഹം. എഞ്ചിനീയറായ ഹോർമീസ് തളിയത്ത് ആയിരുന്നു വരൻ. അന്ന് വിവാഹം നടന്ന പള്ളിക്ക് ചുറ്റും വൻ ജനാവലിയായിരുന്നു. വിവാഹശേഷം മിസ് കുമാരി പൂർണ്ണമായും ഒരു വീട്ടമ്മയായി.
തുടരെ തുടരെ അവർക്ക് മൂന്ന് ആൺകുഞ്ഞുങ്ങളും പിറന്നു. മിസ് കുമാരിയുടെ മരണത്തെ കുറിച്ച് ആലപ്പി അഷ്റഫ് പറഞ്ഞത് ഇങ്ങനെയാണ്... വളരെ ലളിതമായ ജീവിതമായിരുന്നു മിസ് കുമാരിയുടേത്. അവർ ഒരുങ്ങി നടക്കുന്നത് ഭർത്താവിന് ഇഷ്ടമായിരുന്നില്ലത്രെ. വിവാഹശേഷം അവർ പൊതുവെ സന്തോഷവതിയായിരുന്നില്ലെന്നാണ് പഴയ സിനിമക്കാർ പറഞ്ഞ് കേട്ടിട്ടുള്ളത്.
സിനിമാക്കാർ അവരെ കാണാൻ ചെല്ലുന്നതും ഭർത്താവിന് ഇഷ്ടമായിരുന്നില്ല. എന്തോ അഗാധദുഖം ഉള്ളിലൊതുക്കിയാണ് മിസ് കുമാരി ജീവിച്ചിരുന്നതെന്നും പറയപ്പെടുന്നു. മലയാള സിനിമയിലെ ദുരൂഹമരണത്തിന്റെ ആരംഭം കുറിച്ചത് മിസ് കുമാരിയിൽ നിന്നാണ്. മലയാളക്കരയെ ഞെട്ടിച്ചുകൊണ്ടാണ് അവരുടെ മരണവാർത്ത എത്തിയത്.
1969 ജൂൺ ഒമ്പതിന് രാത്രിയിൽ അവർക്ക് വയറുവേദനയെന്നും പറഞ്ഞ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരിച്ചു. അന്ന് പ്രായം വെറും 37 വയസ് മാത്രം. എറണാകുളത്ത് ലിസി പോലുള്ള ആശുപത്രിയുണ്ടായിട്ടും എഫ്എസിടിയിലേക്ക് മിസ് കുമാരിയെ ചികിത്സയ്ക്കായി കൊണ്ടുപോയത് ദുരൂഹതയ്ക്ക് വഴിവെച്ചു.
ആത്മഹത്യയാണോ കൊലപാതകമാണോയെന്ന സംശയം ജനങ്ങൾക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഒരു വർഷത്തിനുശേഷം ഭരണങ്ങാനം പള്ളിയിലെ കുഴിമാടത്തിൽ നിന്ന് അവരുടെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പരിശോധിച്ചു. അതിൽ പങ്കെടുത്ത ഫോട്ടോഗ്രാഫർ പിന്നീട് വെളിപ്പെടുത്തിയത് നടിയുടെ മൃതദേഹം അഴുകിയിട്ടില്ലായിരുന്നുവെന്നും അതിനുള്ള കാരണം അവരുടെ ഉള്ളിൽ കീടനാശിനി ഉണ്ടായിരുന്നുവെന്നതുമാണ്.
വയർ തുറന്നപ്പോൾ കീടനാശിനിയുടെ മണം വന്നിരുന്നുവെന്നും ഫോട്ടോഗ്രാഫർ വെളിപ്പെടുത്തിയിരുന്നു. മിസ് കുമാരിയുടെ മരണം കൊലപാതകമാണോയെന്ന് ഇന്നും തെളിയിക്കപ്പെട്ടിട്ടില്ലെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.


Click it and Unblock the Notifications











