കൂലിയിൽ സൗബിന്റെ പ്രതിഫലം മൂന്ന് കോടി, അദ്ദേഹം സത്യസന്ധനായ പണമിടപാടുകാരൻ, തരികിട നടക്കില്ല; അഷ്റഫ്
രജിനികാന്ത് സിനിമ കൂലിയിലെ മോണിക്ക സോങ് റിലീസിനുശേഷം സൗബിനാണ് തെന്നിന്ത്യയിൽ തരംഗം. ഇരുപത്തിനാല് വർഷമായി സൗബിൻ മലയാള സിനിമയുടെ ഭാഗമാണ്. എന്നാൽ ആദ്യമായാണ് ഒരു തമിഴ് സിനിമയിൽ മുഴുനീള വേഷം അവതരിപ്പിക്കാൻ പോകുന്നത്. മഞ്ഞുമ്മൽ ബോയ്സാണ് സൗബിനെ കൂലിയിലേക്ക് എത്തിച്ചത്. നടൻ, നിർമാതാവ് തുടങ്ങി എല്ലാ തരത്തിലും സൗബിന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ സൃഷ്ടിച്ച സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്.
സിനിമയുടെ റിലീസിനും വിജയത്തിനുംശേഷം ചില വിവാദങ്ങളും കേസുകളും തലപൊക്കിയിരുന്നു. സിനിമയില്‍ നിര്‍മാണ പങ്കാളിയാക്കാമെന്ന് വാക്ക് നല്‍കി ഏഴുകോടി രൂപ വാങ്ങിയശേഷം വഞ്ചിച്ചുവെന്നതടക്കമുള്ള കേസുകളാണ് സൗബിനും പിതാവിനും എല്ലാം എതിരെ ഉയർന്ന് വന്നത്. ഇപ്പോഴിതാ സിനിമയുമായും സൗബിനുമായും ബന്ധപ്പെട്ട് തനിക്ക് അറിയാവുന്ന കാര്യങ്ങൾ വെളിപ്പെടുത്തുകയാണ് ആലപ്പി അഷ്റഫ്.

സൗബിന്റെ പിതാവ് സത്യസന്ധനായ പണമിടപാടുകാരനാണെന്ന് ആലപ്പി അഷ്റഫ് പുതിയ വീഡിയോയിൽ പറഞ്ഞു. ഒരു വർഷം മുമ്പാണ് കൂലി സിനിമയ്ക്കുള്ള ഡേറ്റ് സൗബിൻ കൊടുത്തത്. എൺപത് ദിവസത്തോളം ഈ സിനിമയിൽ അഭിനയിച്ചു. മൂന്ന് കോടിയോളം രൂപയാണ് സൗബിന് ശമ്പളമായി ലഭിച്ചത്. മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ കാരണമാണ് കൂലിയിലേക്ക് സൗബിൻ കാസ്റ്റ് ചെയ്യപ്പെടുന്നത്.
സൗബിന്റെ മാനേജരും സുഹൃത്തുമായ ഷോൺ എന്ന ചെറുപ്പക്കാരനാണ് മഞ്ഞുമ്മൽ ബോയ്സ് എന്ന പ്രോജക്ട് ആദ്യമായി കൊണ്ടുവരുന്നത്. ഒരു വർഷക്കാലത്തോളം അതിന്റെ ചർച്ചകൾ നടന്നു. പത്ത് കോടി ബജറ്റിൽ തീരുന്ന സിനിമയായിരുന്നു ആദ്യം പ്ലാൻ ചെയ്തിരുന്നത്. ഈ ബഡ്ജറ്റിന്റെ കാര്യത്തിൽ സൗബിന്റെ പിതാവ് ഷഹീർ ബാബുവിന് ഈ ബഡ്ജറ്റിന്റെ കാര്യത്തിൽ തീരെ വിശ്വാസമില്ലായിരുന്നു.
യഥാർത്ഥ ഗുണ കേവിൽ ഷൂട്ട് ചെയ്യാൻ അനുവാദം ലഭിക്കാത്തതുകൊണ്ട് തന്നെ പെരുമ്പാവൂരിൽ ഗുണ കേവ് സെറ്റിട്ടാണ് ഭൂരിഭാഗം ഭാഗങ്ങളും ചിത്രീകരിച്ചത്. മൂന്ന് കോടിയാണ് സെറ്റിന് വേണ്ടി നീക്കിവെച്ചിരുന്നത്. എന്നാൽ സെറ്റ് പൂർത്തിയായപ്പോഴേക്കും ബഡ്ജറ്റ് ഏഴ് കോടിയായി. മഹാഭാരതം ഷൂട്ട് ചെയ്യാൻ പോകുന്ന സെറ്റാണോയെന്നാണ് സെറ്റ് കണ്ട് സംവിധായകൻ സിദ്ദീഖ് ചോദിച്ചത്.
സെറ്റിന്റെ പെർഫക്ഷൻ കണ്ട് അതിന്റെ കലാസംവിധായകന് തന്റെ അടുത്ത സിനിമയിലേക്ക് അവസരം ഓഫർ ചെയ്തിട്ടാണ് സിദ്ദീഖ് അന്ന് മടങ്ങിയത്. 111 ദിവസം എടുത്താണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. അതിനിടയിൽ മഞ്ഞുമ്മൽ ബോയ്സ് ടീം പണത്തിന് ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചു. പലരിൽ നിന്നും കടം വാങ്ങി. ചെമ്മീൻ എക്സപോട്ടർ സിറാജ്, ഗോകുലം ഗോപാലൻ, ലിസ്റ്റിൻ തുടങ്ങിയവർ ടീമിനെ സാമ്പത്തികമായി സഹായിച്ചു.

സിനിമയുടെ ഫസ്റ്റ് കോപ്പിയായപ്പോഴേക്കും 22 കോടിയോളം രൂപ ചിലവായി. സിനിമ വൻ വിജയമാകുമെന്ന് ആദ്യം പ്രവചിച്ചത് സംഗീത സംവിധായകനായ സുഷിൻ ശ്യാമാണ്. പറഞ്ഞതുപോലെ സംഭവിച്ചു. സിനിമ ചരിത്ര വിജയം നേടി. നൂറും ഇരുന്നൂറും കോടി കലക്ട് ചെയ്തു. ഒപ്പം തന്നെ പ്രശ്നങ്ങളും പൊട്ടിപുറപ്പെട്ടു. ഗുണയിലെ പാട്ടിന്റെ അവകാശം മുംബൈയിലെ ഒരു കമ്പനിയുടെ പക്കൽ നിന്നും പണം കൊടുത്ത് എഴുതി വാങ്ങിയിരുന്നു. പടം റിലീസായപ്പോൾ പാട്ടിന്റെ മറ്റൊരു സംഗീത സംവിധായകനായ ഇളയരാജ രംഗത്ത് വന്നു.
നഷ്ടപരിഹാരമായി രണ്ട് കോടി ആവശ്യപ്പെട്ടു. ഒരു കോടി അറുപത് ലക്ഷം രൂപ കൊടുത്താണ് ആ പ്രശ്നം പരിഹരിച്ചത്. സിനിമ റിലീസ് ചെയ്ത് പണം കയ്യിലേക്ക് വന്ന് തുടങ്ങും മുമ്പ് തന്നെ നിർമ്മാതാക്കളായ ഷോൺ, സൗബിൻ, ഷെഹീർ എന്നിവർക്കെതിരെ കേസുകൾ ഉയർന്ന് വന്നു. തങ്ങളുടെ കയ്യിൽ നിന്നും വാങ്ങിയ പണം തരാതെ പറ്റിച്ചുവെന്നായിരുന്നു സൗബിന് എതിരെ ഉയർന്ന ആരോപണം.
പൊതു സമൂഹത്തിന് മുന്നിൽ ഒരു തട്ടിപ്പുകാരനായി ഒരു സെലിബ്രിറ്റിക്ക് നിൽക്കേണ്ടി വന്നു. കേസായതോടെ കടം വാങ്ങിയ അസ്സൽ മുതൽ കൊടുത്തിട്ടുണ്ടെന്നും ലാഭ വിഹിതം കേസ് കഴിയുമ്പോൾ കൊടുക്കുമെന്നും ബാങ്കിൽ സൂക്ഷിച്ചിട്ടുണ്ടെന്നുമാണ് നിർമാതാക്കൾ കോടതിയെ അറിയിച്ചത്. എന്നാൽ കേസ് തീരാൻ വർഷങ്ങൾ എടുത്തേക്കും.
സൗബിന്റെ പിതാവ് കൃത്യനിഷ്ഠതയുള്ള സത്യസന്ധനായ പണമിടപാടുകാരനാണെന്നത് എല്ലാവർക്കും അറിയാം. ഷെഹീർ ബാബു ഉണ്ടെങ്കിൽ പറ്റിപ്പും തരികിടയും നടക്കുകയുമില്ല. മറ്റുള്ളവരെ അത് ചെയ്യാൻ അനുവദിക്കുകയുമില്ലെന്നും ആലപ്പി അഷ്റഫ്.


Click it and Unblock the Notifications











