'അണ്ഡം ശീതികരിച്ച് സൂക്ഷിക്കുന്നു, കരാർ അടിസ്ഥാനത്തിൽ ജീവിക്കാൻ കനി തയ്യാറല്ല, മൈത്രേയൻ ഇങ്ങനെയായിരുന്നില്ല'
സമൂഹത്തിന് പ്രധാന്യം കൊടുത്ത് ജീവിക്കുന്നവർക്ക് അംഗീകരിക്കാൻ വളരെ അധികം ബുദ്ധിമുട്ടുള്ള ജീവിതവും ചിന്തകളുമാണ് നടി കനി കുസൃതിയുടേയും മാതാപിതാക്കളായ ജയശ്രീയുടേയും മൈത്രേയന്റേയും. അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും തുറന്ന് പറഞ്ഞതിന്റെ പേരിൽ പലതവണ വിമർശിക്കപ്പെട്ടവർ. മൈത്രേയനെ കോളേജ് കാലം മുതൽ പരിചയമുള്ള വ്യക്തിയാണ് സംവിധായകനും നടനുമായ ആലപ്പി അഷ്റഫ്. ഇപ്പോഴിതാ മൈത്രേയനേയും കുടുംബത്തേയും കുറിച്ച് അഷ്റഫ് സ്വന്തം യുട്യൂബ് ചാനലിലൂടെ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
ഭൂരിപക്ഷത്തിന്റെ വാക്കുകൾക്ക് വിധേയപ്പെടുന്നുവെങ്കിൽ അതൊരു ഭീരുത്വമാണ്. അന്യരുടെ വാക്കുകളും ചിന്തകളും പ്രവൃത്തികളുമൊക്കെ അന്തമായി അനുകരിക്കുന്നവർ അടിമത്വത്തിൽ ജീവിക്കുന്നവരാണെന്നും മൈത്രേയനേയും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളേയും കുറിച്ച് സംസാരിക്കവെ അഷ്റഫ് പറഞ്ഞു.

അഭിനയ വീക്ഷണം പോലെ തന്നെ വ്യത്യസ്തമാണ് കനി കുസൃതിയുടെ ജീവിത വീക്ഷണവും. താലികെട്ടി കരാർ അടിസ്ഥാനത്തിൽ ജീവിക്കുന്നതിൽ അവർക്ക് വിശ്വാസവുമില്ല താൽപര്യവുമില്ല. അവർ ഇഷ്ടപ്പെടുന്നവരോടായാലും അവരെ ഇഷ്ടപ്പെടുന്നവരോടായാലും തന്റെ ഈ നിലപാട് ആദ്യമെ തന്നെ കനി തുറന്ന് പറയാറുണ്ട്. ലിവിങ് ടുഗെതറായി ജീവിച്ചാലും ഒരു കുട്ടിയെ പ്രസവിക്കാൻ അവർ തയ്യാറല്ല.
കുഞ്ഞ് വേണമെന്ന് ഭാവിയിൽ തോന്നലുണ്ടായാലോയെന്ന് കരുതി അതിനുള്ള മുൻകരുതലായി അവരുടെ അണ്ഡം ശീതികരിച്ച് സൂക്ഷിക്കാനുള്ള ഏർപ്പാട് ചെയ്ത് കഴിഞ്ഞു. ഭാവിയിൽ തനിക്ക് അത് ആവശ്യമില്ലെങ്കിൽ കുട്ടികൾ ഇല്ലാതെ വിഷമിക്കുന്നവർക്ക് അത് ദാനം ചെയ്യാനും കനി തയ്യാറാണ്. ഇത്രത്തോളം ദീർഘ വീക്ഷണമുള്ള ഒരു മലയാള നടിയെ കുറിച്ച് നാം ഇതിന് മുമ്പ് കേട്ടിട്ടുമില്ല കണ്ടിട്ടുമില്ല.
ലിവിങ് ടുഗെതറിൽ ജീവിച്ചാൽ പരസ്പരം മടുപ്പ് തോന്നിയാലോ ഈ ബന്ധം വേണ്ടായെന്ന് തോന്നിയാലോ എപ്പോൾ വേണമെങ്കിലും ഉപധികളില്ലാതെ പിന്മാറാമെന്നതും അതിനെക്കാൾ മെച്ചപ്പെട്ട ബന്ധം വേണമെന്ന് തോന്നിയാൽ സ്വീകരിക്കാനും സാധിക്കുമല്ലോ എന്നാണ് കനി പറയുന്നത്. കരിയർ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാവണം... അവർ ഇപ്പോൾ ഗോവയിലാണ് താമസിക്കുന്നത്. കനി കുസൃതി സ്വയം പറക്കാൻ പ്രാപ്തയായപ്പോൾ പ്രായപൂർത്തിയായപ്പോൾ അവളെ സ്വതന്ത്രമായി ജീവിക്കാൻ മാതാപിതാക്കളായ മൈത്രേയനും ജയശ്രീയും അനുവദിച്ചു.
പിന്നാലെ ഇരുവരും അവരുടെ ലിവിങ് ടുഗെതർ ബന്ധവും പിരിച്ചുവിട്ടു. എന്നാൽ ഇവർ മൂന്നുപേരും വ്യക്തിപരമായി നല്ല സൗഹൃദം പുലർത്തുന്നുമുണ്ട്. ആരും ആരുടെയും വ്യക്തിപരമായ വിഷയങ്ങളിൽ ഇടപെടുകയോ അഭിപ്രായം പറയുകയോ ചെയ്യാറില്ല.

മാത്രമല്ല മൂന്നുപേരും വല്ലപ്പോഴും ഒത്തുകൂടാറുമുണ്ട്. പരാതിയും പരിഭവവും പിണക്കവുമില്ലാതെ മൂന്നുപേരും മൂന്ന് വഴിക്ക്. മൈത്രേയന്റെ കുടുംബ പശ്ചാത്തലം വളരെ വിഭിന്നമാണ്. ആലപ്പുഴ എസ്ഡി കോളേജിലാണ് പഠിച്ചത്. ഫാസിൽ, നെടുമുടി വേണു തുടങ്ങിയവരുടെ ബാച്ചായിരുന്നു. പഠന കാലത്ത് ബോഡി ബിൽഡറും ചെറിയ ചട്ടമ്പിയുമൊക്കെയായിരുന്നു. വലിയ കുടുംബപാരമ്പര്യമുള്ള ഈഴവ തറവാട്ടിലെ അംഗം.
കുടുംബാംഗങ്ങൾ ഈശ്വര വിശ്വാസികളും തത്വ ചിന്തകരും. മറ്റുള്ളവരുടെ വീഴ്ച കണ്ട് സന്തോഷിക്കുന്നയാളല്ല. മനുഷ്യസ്നേഹിയാണ് മൈത്രേയനെന്നും ആലപ്പി അഷ്റഫ് പറയുന്നു. അതേസമയം മൈത്രേയന്റെ കാഴ്ചപ്പാടും രീതികളും ആളുകൾ അനുകരിക്കാൻ തുടങ്ങിയാൽ കെട്ടുറപ്പുള്ള ജീവിതങ്ങൾ നശിക്കുമെന്നും സമൂഹത്തിൽ പലവിധ പ്രശ്നങ്ങളുണ്ടാകുമെന്നുമാണ് പ്രേക്ഷക പ്രതികരണങ്ങൾ.
മൈത്രേയൻ മൃഗങ്ങളെപ്പോലെയാണ് ജീവിക്കുന്നതെന്നും കമന്റുകളുണ്ട്. മൈത്രേയനും ഭാര്യയും മകളും മൃഗങ്ങളെപ്പോലെ ജീവിക്കുന്നു. ചെറുപ്പക്കാർക്ക് ഇത് തെറ്റായ സന്ദേശമാണ്. മൈത്രെയൻ അദ്ദേഹത്തിന്റെ വഴിക്ക് നമ്മൾ നമ്മുടെ വഴിക്ക്.
അമ്പത് കൊല്ലത്തേക്ക് ഇതൊന്നും കേരളത്തിൽ നടക്കില്ല.ഈ സമൂഹം മുഴുവൻ മൈത്രേയന്റെ കുടുംബം ജീവിക്കുന്നതുപോലെ ജീവിച്ചാൽ എന്തായിരിക്കും സ്ഥിതി. നമ്മുടെ ഇപ്പോഴത്തെ സോഷ്യൽ സെറ്റപ്പിൽ നടക്കാത്ത കാര്യങ്ങളാണ് മൈത്രയൻ പറയുന്നതെന്നും ആളുകൾ കുറിച്ചു.


Click it and Unblock the Notifications











