അയാൾ അവിടെ ഇരിക്കട്ടെ; ഞാൻ ദിലീപിനൊപ്പം നിന്നില്ല, നാദിർഷയ്ക്ക് എന്നോട് പക, കർമഫലം അനുഭവിക്കണം; അഷ്റഫ്
സിനിമ-സീരിയൽ മേഖലയിൽ ഏറെക്കാലം പ്രവർത്തിച്ചിട്ടുള്ള നടനും നിർമാതാവുമാണ് ആലപ്പി അഷ്റഫ്. മിമിക്രിയിലൂടെയാണ് അഷ്റഫിന്റെ കലാജീവിതം ആരംഭിച്ചത്. കേരള സർവകലാശാല യുവജനോത്സവത്തിൽ മിമിക്രിക്ക് ഒന്നാം സ്ഥാനം നേടി കൊണ്ടായിരുന്നു തുടക്കം. മിമിക്രിയിൽ അരനൂറ്റാണ്ട് പിന്നിട്ട തന്നോട് നടനും സംവിധായകനുമായ നാദിർഷയ്ക്കുള്ള വെറുപ്പിനേയും പകയേയും കുറിച്ച് ആലപ്പി അഷ്റഫ് പുതിയ വീഡിയോയിലൂടെ പങ്കുവെച്ചു.
മാ സംഘടനയുടെ പരിപാടിക്ക് പോയപ്പോഴുണ്ടായ അനുഭവവും അഷ്റഫ് തുറന്ന് പറഞ്ഞു. മിമിക്രിയിൽ അരനൂറ്റാണ്ട് പിന്നിട്ട എന്നെ അടുത്തിടെ ആലപ്പുഴ കലക്ടേറ്റിൽ വെച്ച് ആദരിച്ചിരുന്നു. 1975ൽ കോട്ടയത്ത് വെച്ച് നടന്ന കേരള സർവകലാശാല യുവജനോത്സവത്തിൽ മിമിക്രിക്ക് ഒന്നാം സ്ഥാനം നേടിയപ്പോൾ മുതലാണ് ഞാൻ മിമിക്രി കലാരംഗത്ത് സജീവമായി തുടങ്ങിയത്. ജന്മ നാട്ടിൽ എനിക്ക് ലഭിച്ച ആദരവ് വിലപ്പെട്ടതാണ്.

മിമിക്രിക്കാർക്ക് മാ എന്ന പേരിൽ ഒരു സംഘടനയുണ്ട്. അതിൽ മുന്നൂറിൽ പരം അംഗങ്ങളുമുണ്ട്. ഞാൻ അതിലെ ഓണററി മെമ്പറാണ്. നാദിർഷ പ്രഡിസന്റും കെ.എസ് പ്രസാദ് സെക്രട്ടറിയും ആയിരിക്കുമ്പോൾ നടന്ന ജനറൽ ബോഡിയിൽ ഞാനും പങ്കെടുത്തിരുന്നു. നിലവിളക്ക് കൊളുത്തിയാണ് ചടങ്ങുകൾ ആരംഭിച്ചത്.
അതിനായി വേദിയിലേക്ക് കലാഭവനിൽ നിന്നുള്ള കലാഭവൻ ഷാജോൺ, ദേവി ചന്ദന, ടിനി ടോം, നാദിർഷ, കെ.എസ് പ്രസാദ് എന്നിവരെ ക്ഷണിച്ചു. അക്കൂട്ടത്തിലേക്ക് എന്നെ ക്ഷണിക്കാതിരുന്നപ്പോൾ അത് ശ്രദ്ധിച്ച ചിലർ വേദിയിലേക്ക് ഓടിചെന്ന് ആലപ്പി അഷ്റഫ് ഇക്ക ഇവിടെ ഇരിപ്പുണ്ടല്ലോ... എന്താണ് അദ്ദേഹത്തെ വിളിക്കാത്തതെന്ന് ചോദിച്ചു. അതിനെന്താ... അയാൾ അവിടെ ഇരിക്കട്ടെ എന്നായിരുന്നു നാദിർഷ പറഞ്ഞ മറുപടി. കലാഭവൻ മിമിക്സ് പരേഡുമായി രംഗത്ത് വരുന്നത് 1983-84 കാലഘട്ടത്തിലാണ്.
അതിനും ഒരു പതിറ്റാണ്ട് മുമ്പ് ആരംഭിച്ചതാണ് എന്റെ കലാജീവിതം. മാ സംഘടനയുടെ ആരംഭകാലത്ത് അതിന്റെ പേര് മാക്ക് എന്നായിരുന്നു. ആ സമയത്ത് സംഘടനയുടെ പ്രസിഡന്റ് ജയറാം ആയിരുന്നു. രണ്ടാമത്തെ പ്രസിഡന്റ് ഞാനുമായിരുന്നു. സംഘടന മാ എന്ന പേരിലേക്ക് മാറ്റപ്പെട്ടപ്പോൾ ഞാൻ തന്നെ പ്രസിഡന്റ് സ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ട് പലരും എന്നെ വിളിക്കുകയുണ്ടായി.
ലൈവായി നിൽക്കുന്ന പുതുതലമുറ വരട്ടെയെന്ന് പറഞ്ഞ് ഞാൻ ഒഴിഞ്ഞുമാറി. വേദിയിലേക്ക് ക്ഷണിക്കാതെ എന്നെ നാദിർഷയും കൂട്ടരും ഒഴിവാക്കിയത് ഞാൻ ഒരു മഹാഅപരാധം ചെയ്തതുകൊണ്ടാണ്. അത് എനിക്ക് തിരുത്താനും പറ്റുന്നില്ല. അവർ എന്നിൽ കണ്ട മഹാഅപരാധം എന്താണെന്ന് വെച്ചാൽ നടിയെ ആക്രമിച്ച കേസിൽ ഞാൻ അതിജീവിതയോടൊപ്പം നിന്നു ദിലീപിനോടൊപ്പം നിന്നില്ല എന്നതാണ്.

അവർ എന്നോട് കാണിച്ച പ്രവൃത്തിക്ക് ഞാൻ ആരോടും പരാതിയോ പരിഭവമോ പറയാനോ ചോദിക്കാനോ പോയട്ടില്ല. ആദരവും അംഗീകാരവും ഒന്നും ചോദിച്ച് വാങ്ങേണ്ടതല്ലെന്ന ഉത്തമ ബോധ്യം എനിക്കുണ്ട്. സംഘടനയുടെ തലപ്പത്തുള്ളവരുടെ അഹങ്കാരവും പക്വതയില്ലായ്മയും ആയിട്ടെ ഞാൻ ഇതിനെ കാണുന്നുള്ളു. എവിടേയും എപ്പോഴും മറ്റുള്ളവർക്ക് വേണ്ടി ഒഴിഞ്ഞുകൊടുത്തിട്ടേ ഉള്ളൂ. സ്വന്തം നേട്ടത്തിന് ഒന്നും ചെയ്തിട്ടില്ല. ഇനിയും അങ്ങനെ തന്നെയായിരിക്കും.
സിനിമ മേഖലയിൽ കത്തി ജ്വലിച്ച് നിൽക്കുമ്പോൾ അവരെ വാനോളം പുകഴ്ത്തി ആരാധിച്ച് കൊണ്ടുനടക്കുന്നതാണ് രീതി. എന്നാൽ പ്രഭയ്ക്ക് മങ്ങലേറ്റാൽ അവരെ തഴയും. പിന്നീട് അവരെ കുറിച്ച് നല്ലത് കേൾക്കണമെങ്കിൽ അവർ ഈ ലോകം വിട്ട് പോകണം. ഇല്ലാത്ത യോഗ്യത പോലും അവർക്ക് അന്നേരം ഉണ്ടാകും. അവർക്ക് വേണ്ടി നല്ലത് പറയാൻ ചാനലിൽ മത്സരമാണ്.
ജീവിച്ചിരിക്കുമ്പോൾ പരിഗണിച്ചിരുന്നെങ്കിൽ എത്ര സന്തോഷത്തോടെ അവർ ഇവിടം വിട്ട് പോകുമായിരുന്നുവെന്ന് ഓർക്കുക. എന്റെ സംഘടന എന്നെ അംഗീകരിച്ചില്ലെന്ന് കൊണ്ട് മാത്രമല്ല പല താരങ്ങൾക്കും അവർ അർഹിക്കുന്ന അംഗീകാരം കൊടുക്കുന്നില്ലെന്നത് ഞാൻ കണ്ടിട്ടുള്ളത് കൊണ്ടാണെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.


Click it and Unblock the Notifications











