'ക്യാപ്റ്റൻ രാജുവിനെ കുറിച്ച് മുകേഷ് പല കഥകളും കെട്ടിച്ചമച്ചു, അദ്ദേഹത്തിന്റെ വാക്കുകൾ ലാലിനെ വിഷമിപ്പിച്ചു'
സ്വഭാവ നടനായും വില്ലനായും ഹാസ്യ താരമായും മലയാളികളുടെ പ്രിയതാരമായി മാറിയ നടനായിരുന്നു രാജു ഡാനിയൽ എന്ന ക്യാപ്റ്റൻ രാജു. പ്രിയ താരത്തിന്റെ പേര് കേൾക്കുമ്പോൾ സിനിമാപ്രേമികളുടെ മനസിലേക്ക് ആദ്യം ഓടി എത്തുന്നത് നാടോടിക്കാറ്റിലെ പവനായിയുടെ മുഖമാണ്. പട്ടാള സേവനത്തിനുശേഷം അഭിനയരംഗത്തേക്ക് എത്തിയ താരം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, ഇംഗ്ലീഷ് എന്നീ ഭാഷകളിലായി അറുന്നൂറിൽ അധികം സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും നിരവധി പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ക്യാപ്റ്റൻ രാജുവുമായി നല്ലൊരു ആത്മബന്ധം സൂക്ഷിച്ചിരുന്ന നടനും സംവിധായകനുമാണ് ആലപ്പി അഷ്റഫ്. ഇപ്പോഴിതാ ക്യാപ്റ്റൻ രാജുവിന്റെ ജീവിതത്തിലെ അറിയാകഥകൾ സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട പുതിയ വീഡിയോയിൽ പങ്കുവെച്ചിരിക്കുകയാണ് അഷ്റഫ്.

ദൈവവിശ്വാസിയായ രാജു ശത്രുക്കളെയും ചതിച്ചവരേയും വരെ സ്നേഹിച്ചിരുന്നുവെന്ന് അഷ്റഫ് പറയുന്നു. 1980 കാലഘട്ടത്തിൽ ഞാൻ മദ്രാസിലുണ്ടായിരുന്ന സമയം പല സിനിമ സദസുകളിലും ചർച്ച ചെയ്യപ്പെട്ടിരുന്ന പേരായിരുന്നു ക്യാപ്റ്റൻ രാജു എന്നത്. നല്ല പൊക്കവും വണ്ണവുമൊക്കെയുള്ള മിലിട്ടറിക്കാരനാണെന്നും വില്ലൻ വേഷങ്ങൾ അഭിനയിക്കാനാണ് എത്തിയിരിക്കുന്നതെന്നുമെല്ലാം ഞാൻ കേട്ടിട്ടുണ്ട്. മൂന്ന്, നാല് സിനിമകളിൽ അഭിനയിച്ചശേഷമാണ് അദ്ദേഹം സ്വന്തം ശബ്ദം കഥാപാത‍്രങ്ങൾക്ക് നൽകി തുടങ്ങിയത്.
ചില സിനിമകളിൽ ഞാൻ അദ്ദേഹത്തിന് ശബ്ദം നൽകിയിട്ടുണ്ട്. ജയന്റെ കടുത്ത ആരാധകനായ അദ്ദേഹം എല്ലാവരോടും സ്നേഹത്തോടെയാണ് പെരുമാറിയിരുന്നതും സംസാരിച്ചിരുന്നതും. സാധാരണ സിനിമാക്കാരിൽ കാണുന്ന പാരവെപ്പ്, പരിഹസിക്കാൽ, മറ്റുള്ളവരെ തരംതാഴ്ത്തൽ, മദ്യപിച്ച് അലമ്പുണ്ടാക്കുക, സ്ത്രീ വിഷയങ്ങളിൽ പെടുക തുടങ്ങിയ യാതൊരു ദുശീലങ്ങളും അദ്ദേഹത്തിനില്ലായിരുന്നു.
അത്തരം കഥകൾ ഇല്ലാത്തതുകൊണ്ടാകാം മറ്റ് കഥകൾ അദ്ദേഹത്തെ പറ്റി ചിലർ പ്രചരിപ്പിച്ചത്. വില്ലന്മാരായി അഭിനയിച്ചിട്ടുള്ള ചില നടന്മാർ തമാശയായി പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്... അദ്ദേഹം മിലിട്ടറി ടീമിന്റെ ക്യാപ്റ്റനല്ല. ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനാണെന്ന്. ക്യാപ്റ്റൻ രാജുവിനെ കുറിച്ച് നടൻ മുകേഷ് പലവിധ കഥകളും കെട്ടിച്ചമച്ചിട്ടുണ്ട്. സോഷ്യൽമീഡിയ ഇല്ലാതിരുന്ന കാലത്ത് മുകേഷ് കഥകൾക്ക് വലിയ പ്രചാരവും ലഭിച്ചിട്ടുണ്ട്.
മുകേഷ് പറഞ്ഞ് പരത്തിയ ചില കഥകൾ രാജുച്ചായനെ വളരെ അധികം വേദനിപ്പിച്ചു. മാത്രമല്ല ക്ഷുഭിതനുമായി. പാരപണിയുന്നവരും ശത്രുക്കളും സിനിമയിൽ ഒരുപാടുണ്ട്. പലരേയും തിരിച്ചറിയാൻ നമുക്ക് കളിയില്ല. പക്ഷെ എനിക്കിട്ട് പണിഞ്ഞവരെ ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്. പക്ഷെ ഞാൻ അവരോട് ആരോടും പിണക്കമോ വഴക്കോ പരിഭവമോ കാണിച്ചിട്ടില്ല.

കാരണം ഞാൻ ദൈവ വിശ്വസിയാണ് എന്നാണ്. ജോത്സ്യത്തിലും അദ്ദേഹത്തിന് വിശ്വാസമുണ്ടായിരുന്നു. കർമ്മയിലും വിശ്വസിച്ചിരുന്നു. ജന്മനക്ഷത്രത്തിന് ബലമേകാൻ വിരലുകളിൽ സഫയർ കല്ലുകൾ പതിപ്പിച്ച മോതിരം ധരിക്കുമായിരുന്നു. ഒരിക്കൽ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുണ്ടായപ്പോൾ പല സഹപ്രവർത്തകരോടും അദ്ദേഹം പണം ആവശ്യപ്പെട്ടു. അമ്പതിനായിരം രൂപയായിരുന്നു അദ്ദേഹത്തിന് വേണ്ടിയിരുന്നത്.
പക്ഷെ ആരും സഹായിച്ചില്ല. രക്ഷകനായത് മോഹൻലാൽ ആയിരുന്നു. രാജുവേട്ടന് ഇത്രയും മതിയോ?. എത്ര വേണമെങ്കിലും ഞാൻ തരാമെന്നും മോഹൻലാൽ പറഞ്ഞു. ഈ പണം പലിശ സഹിതം തിരികെ തരുമെന്ന് പറഞ്ഞാണ് അന്ന് മോഹൻലാലിന്റെ കയ്യിൽ നിന്നും രാജുച്ചായൻ പണം വാങ്ങിയത്. അത് ലാലിനെ വിഷമിപ്പിച്ചു. ഞാൻ ഒരു പലിശക്കാരനൊന്നുമല്ല. എന്റെ ജേഷ്ഠസഹോദരനെ സഹായിച്ചതിന് ഞാൻ എങ്ങനെ പലിശ വാങ്ങും.
എന്നെ വിഷമിപ്പിക്കരുതെന്നാണ് മോഹൻലാൽ പറഞ്ഞത്. ഈ കഥ രാജുച്ചായൻ തന്നെയാണ് എന്നോട് പറഞ്ഞതെന്നും ആലപ്പി അഷ്റഫ് പറയുന്നു. പകരക്കാരനില്ലാത്ത സവിശേഷ വ്യക്തിത്വമായിരുന്നു ക്യാപ്റ്റൻ രാജുവിന്റേത്. 2018ലാണ് നടൻ വിടപറഞ്ഞത്.


Click it and Unblock the Notifications











