വായിൽ സ്വർണ്ണകരണ്ടിയുമായി ജനനം, ജയന്റെ നായികയുമായി വിവാഹം, അവസാന കാലത്ത് ദുരിതം; രഘു കുമാറിന് സംഭവിച്ചത്!
മലയാള സിനിമയ്ക്ക് ഒരുപിടി അവിസ്മരണീയ ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകനായിരുന്നു രഘു കുമാർ. കോഴിക്കോട്ടുകാരനായ രഘുകുമാര്‍ തബലിസ്റ്റായാണ് ചലച്ചിത്ര സംഗീതലോകത്തേക്ക് പ്രവേശിക്കുന്നത്. വെറും അറുപത്തിയൊന്ന് വയസ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു മരണം. താളവട്ടം, വന്ദനം, ബോയിംഗ് ബോയിംഗ്, ഹലോ മൈഡിയര്‍ റോങ് നമ്പര്‍, ശ്യാമ, മായാമയൂരം തുടങ്ങിയ നിരവധി ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് ഈണവും പകര്‍ന്നിട്ടുണ്ട്. മുപ്പതോളം ചിത്രങ്ങളിലായി 108 ഗാനങ്ങള്‍ക്കാണ് രഘു കുമാര്‍ ഈണം നല്‍കിയത്.
ആര്യന്‍ എന്ന ചിത്രത്തില്‍ കൈതപ്രം രചിച്ച് രഘുകുമാര്‍ ഈണം നല്‍കിയ പൊന്‍മുരളി ഊതും കാറ്റില്‍... എന്ന മനോഹര ഗാനം രജതജൂബിലി പിന്നിട്ടിട്ടും ഇന്നും സംഗീതപ്രേമികള്‍ നെറുകയില്‍ കൊണ്ടുനടക്കുന്ന പാട്ടുകളാണ്. രഘു കുമാറിന്റെ അവസാന നാളുകളെ കുറിച്ച് ആലപ്പി അഷ്റഫ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

വായിൽ സ്വർണ്ണകരണ്ടിയുമായി ജനിച്ച രഘു കുമാറിന്റെ അവസാന കാലത്തെ ജീവിതം ദുരിത പൂർണമായിരുന്നുവെന്ന് ആലപ്പി അഷ്റഫ് പറഞ്ഞു. പഴയ കാല നടിയായ ഭവാനിയെ വിവാഹം ചെയ്ത രഘു കുമാർ കോഴിക്കോട്ടെ പ്രശസ്തമായ പൂതേരി തറവാട്ടിലെ ഇളംതലമുറക്കാരനായിരുന്നു. ആലപ്പി അഷ്റഫിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... പൂതേരി ബംഗ്ലാവ് കോഴിക്കോടുള്ള പുരാതനമായ തറവാടാണ്. രഘു കുമാറും ഈ ഫാമിലിയിലെ അംഗമാണ്.
ഒരു റോയൽ ഫാമിലി എന്ന് തന്നെ വിശേഷിപ്പിക്കാം. ധാരാളം ബിസിനസുകളും സിനിമാ തിയേറ്ററുകളും ഭൂസ്വത്തുക്കളും ഇവരുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്നു. വായിൽ സ്വർണ്ണ കരണ്ടിയുമായി ജനിച്ച രഘു കുമാർ ഒരു തബലിസ്റ്റായിരുന്നു. എന്റെ രണ്ട് സിനിമകളിൽ മ്യൂസിക്ക് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്.
മലയാളത്തിൽ റിലീസായ ഹൊറർ സിനിമ ലിസ, ധന്യ തുടങ്ങിയ സിനിമകളെല്ലാം രഘു കുമാർ കൂടി പങ്കാളിയായിട്ടാണ് നിർമ്മിച്ചത്. ഒറ്റയ്ക്കും സിനിമകൾ അദ്ദേഹം നിർമിച്ചിട്ടുണ്ട്. ധീര, അനുപല്ലവി എന്നിവയായിരുന്നു അത്. ഈശ്വര ജഗദീശ്വര എന്ന സിനിമയ്ക്ക് വേണ്ടിയാണ് രഘു കുമാർ ആദ്യം സംഗീത സംവിധാനം നിർവഹിച്ചത്. പക്ഷെ സിനിമ റിലീസ് ചെയ്തില്ല. പിന്നീട് വിഷത്തിൽ സംഗീത സംവിധാനം നിർവഹിച്ചു.
രഘു കുമാർ എന്ന സംഗീത സംവിധായകനെ കേരളം തിരിച്ചറിഞ്ഞ് തുടങ്ങിയത് എൺപത്തിയഞ്ച്, എൺപത്തിയാറ് കാലഘട്ടത്തിലായിരുന്നു. അക്കാലത്ത് അദ്ദേഹം നിരവധി ഹിറ്റുകൾ സൃഷ്ടിച്ചു. ബോയിങ് ബോയിങ്, ശ്യാമ, താളവട്ടം എന്നിവയായിരുന്നു അക്കാലത്ത് രഘു കുമാർ പ്രവർത്തിച്ച സിനിമകൾ. ഈ സിനിമകളിലെ ഗാനങ്ങളെല്ലാം വൻ ഹിറ്റായിരുന്നു. ലിസ ഷൂട്ട് ചെയ്തത് രഘു കുമാറിന്റെ തറവാടായ പൂതേരി ബംഗ്ലാവിലായിരുന്നു.

സിനിമയിൽ അന്ന് പ്രധാന കഥാപാത്രമായി അഭിനയിച്ചത് ഭവാനി എന്ന നടിയായിരുന്നു. മുപ്പതോളം ദിവസം ഷൂട്ടുണ്ടായിരുന്നു. ജയന്റേയും പ്രേം നസീറിന്റെയും സുകുമാരന്റെയുമെല്ലാം നായികയായി ഭവാനി അഭിനയിച്ചിട്ടുണ്ട്. മലയാളി അല്ലെങ്കിലും മലയാളം സംസാരിക്കുമായിരുന്നു. ഷൂട്ട് കഴിഞ്ഞപ്പോഴേക്കും ഭവാനിയും രഘു കുമാറും പ്രണയത്തിലായി. പിന്നീട് കുടുംബത്തിന്റെ സമ്മതത്തോടെ വിവാഹിതരായി.
നടി വിധു ബാലയെ വിവാഹം ചെയ്തിരിക്കുന്നത് രഘു കുമാറിന്റെ സഹോദരനാണ്. സിനിമയിലെ കുത്തിതിരിപ്പും കുന്നായ്മയും ഒന്നുമില്ലാതെ ഉന്നത വ്യക്തിത്വം പുലർത്തിയിരുന്ന ഒരാളായിരുന്നു അദ്ദേഹം. അങ്ങനെയുള്ളവർ അപൂർവമാണ്. അവസാന കാലം ദുരിത പൂർണമായിരുന്നു. അതിന് പ്രധാന കാരണം അദ്ദേഹം സിനിമ നിർമ്മിച്ചിരുന്ന സമയത്ത് മലയാള സിനിമ മദ്രാസിലും പിന്നീട് കേരളത്തിലേക്ക് മലയാള സിനിമ പറിച്ച് നട്ടപ്പോൾ അദ്ദേഹത്തിന്റെ താമസം മദ്രാസിലുമായിരുന്നു എന്നതാണ്.
അമിത മദ്യാസക്തിയായിരുന്നു മറ്റൊരു കാരണം. പിന്നീട് ഒരിക്കൽ എന്നെ കാണാൻ വന്നപ്പോൾ അദ്ദേഹത്തിന്റെ ജീവിതാവസ്ഥ എന്നോട് പറഞ്ഞു. അത് കേട്ട് ഞാൻ സ്തംഭിച്ചുപോയി. പ്രതിസന്ധി ഘട്ടത്തിൽ അദ്ദേഹത്തെ സഹായിച്ച ഒരേയൊരാൾ ഗിരീഷ് പുത്തഞ്ചേരി മാത്രമായിരുന്നു എന്നും ആലപ്പി അഷ്റഫ് പറഞ്ഞു.


Click it and Unblock the Notifications











