'കോടീശ്വരന്മാരായ സുഹൃത്തുക്കൾ പോലും തിരിഞ്ഞ് നോക്കിയില്ല, ലക്ഷങ്ങളുടെ ബില്ല് അടക്കാൻ സഹായിച്ചത് മമ്മൂട്ടി'
നടനും നിർമാതാവുമെല്ലാമായ ആലപ്പി അഷ്റഫ് മലയാളികൾക്ക് സുപരിചിതനാണ്. കണ്ടതും കേട്ടതുമെന്ന തന്റെ സ്വന്തം യുട്യൂബ് ചാനലിലൂടെ മലയാള സിനിമലോകത്തെ അറിയാക്കഥകൾ അഷ്റഫ് പങ്കുവെക്കാറുണ്ട്. അതിൽ ചിലതൊക്കെ വലിയ രീതിയിൽ ചർച്ചയും വിവാദവുമായി മാറുകയും ചെയ്തിരുന്നു. ഏറ്റവും പുതിയതായി ആലപ്പി അഷ്റഫിന്റെ യുട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ട വീഡിയോ അന്തരിച്ച സംവിധായകൻ ഉണ്ണി ആറന്മുളയെ കുറിച്ചുള്ളതായിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിലാണ് എഴുപത്തിയേഴുകാരമായ ഉണ്ണി അന്തരിച്ചത്.
എതിര്‍പ്പുകള്‍, സ്വര്‍ഗം എന്നീ ചിത്രങ്ങളാണ് ഉണ്ണി സംവിധാനം ചെയ്തത്. 14 ചിത്രങ്ങള്‍ക്ക് ഗാനരചനയും നടത്തിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ കല്യാണമായിരുന്നു അവസാന ചിത്രം. എന്നാല്‍ ഈ ചിത്രം പുറത്തിറങ്ങിയില്ല. സ്വത്തും സമ്പാദ്യവുമെല്ലാം സിനിമയ്ക്ക് വേണ്ടി ചിലവാക്കിയതുകൊണ്ട് തന്നെ ഉറ്റവരും ഉടയവരുമെല്ലാം ഉണ്ണിയെ ഉപേക്ഷിച്ചിരുന്നു.

എല്ലാ നഷ്ടപ്പെട്ട ഉണ്ണിക്ക് അവസാന കാലത്ത് സഹായം നൽകിയത് നടൻ മമ്മൂട്ടിയായിരുന്നു. കോടീശ്വരന്മാരായ സുഹൃത്തുക്കൾ പോലും ഉണ്ണിയെ തിരിഞ്ഞ് നോക്കിയില്ലെന്നും പുതിയ വീഡിയോയിൽ ആലപ്പി അഷ്റഫ് പറഞ്ഞു. അഷ്റഫിന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളിൽ ഒരാളായിരുന്നു ഉണ്ണി. അഷ്റഫിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... ഉണ്ണിയെ ഞാൻ ആദ്യം കാണുമ്പോൾ മിലിട്ടറി ഓഡിറ്റിങ് വിഭാഗത്തിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു.
വാതിൽക്കൽ സെക്യൂരിറ്റി വരെയുള്ള ഉദ്യോഗസ്ഥൻ. ഉയർന്ന ശമ്പളമുള്ള ജീവിതം, നാട്ടിൽ ഭൂസ്വത്ത്, വിവാഹത്തിന് കാത്തിരിക്കുന്ന ജീവിതം, ഉണ്ണിയെ കൊതിയോടെ നോക്കി കണ്ടിരുന്ന ആളായിരുന്നു ഞാനും. മദ്രാസിലെ ആർകെ ലോഡ്‌ജാണ് ഉണ്ണിയുടെ ജീവിതം മാറ്റിയത്. അവിടെ വരുന്ന സിനിമാക്കാരുമായി നല്ല ചങ്ങാത്തത്തിലായി ഉണ്ണി. അങ്ങനെയാണ് സിനിമ പിടിക്കാൻ ഇറങ്ങുന്നത്. അഭിനയം ഒഴിച്ച് സംവിധാനം, കഥ, തിരക്കഥ, ഗാനരചന വരെ എല്ലാം ഉണ്ണി തന്നെ ചെയ്‌ത ചിത്രമായിരുന്നു എതിർപ്പുകൾ.
ആദ്യം രതീഷിനെ നായകനായും മമ്മൂട്ടിയെ ഉപനായകനും തീരുമാനിച്ചു. ഷൂട്ട് നീണ്ടപ്പോൾ മമ്മൂട്ടിയുടെ സ്‌റ്റാർ വാല്യൂ കുതിച്ചു. അങ്ങനെ നായകൻ മമ്മൂട്ടിയായി. ഉർവശി മലയാളത്തിൽ ആദ്യമായി അഭിനയിച്ച ചിത്രം കൂടിയായിരുന്നു ഇത്. ഈ സിനിമയോടെ ഉണ്ണിയുടെ കുടുംബത്തിലെ എല്ലാവർക്കും ഉണ്ണിയോട് എതിർപ്പായിരുന്നു. ചിത്രം വലിയ പരാജയമായി. അതിന്റെ കേട് തീർക്കാൻ ജോലിയും രാജിവച്ച് ഭൂമിയും സ്വത്തുമെല്ലാം വിറ്റ് ഉണ്ണി അടുത്ത സിനിമ ചെയ്‌തു. അതാണ് സ്വർഗം.
അതോടെ എല്ലാം പൂർത്തിയായി. വിവാഹ ജീവിതം എന്ന മോഹമുൾപ്പെടെ എല്ലാം ഇല്ലാതായി. ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം പേർ വരുമെന്ന ഗാനം ഉണ്ണിക്ക് വേണ്ടി എഴുതിയതാണോയെന്ന് പോലും സംശയിച്ചുപോകും. സഹായിക്കാമെന്ന് പറഞ്ഞുപോയ കോടീശ്വരന്മാരായ സുഹൃത്തുക്കൾ പോലും പിന്നീട് തിരിഞ്ഞ് നോക്കിയില്ല.

ആ സമയത്താണ് ഉണ്ണിയുടെ രക്ഷകനായി മമ്മൂട്ടി വരുന്നത്. ഉണ്ണിക്ക് എല്ലാ മാസവും 15000 രൂപ നൽകാൻ മമ്മൂട്ടി ചട്ടംകെട്ടി. ഇതിനിടയിൽ കോവിഡ് വന്നതോടെ എല്ലാം മാറി മറിഞ്ഞു. ഉണ്ണി അമൃത ആശുപത്രിയിൽ ചികിത്സയിലായി. കാര്യങ്ങൾ തിരക്കാൻ എന്നെ മമ്മൂട്ടി ഏൽപിച്ചു. അന്ന് ഏഴ് ലക്ഷത്തിന്റെ ബില്ലാണ് ആശുപത്രിയിൽ വന്നത്. അതൊക്കെയും അടച്ചത് മമ്മൂട്ടിയും ഉർവശി ഉൾപ്പെടെയുള്ളവരും സഹായിച്ചു. പിന്നീട് ഉണ്ണിയെ ആറന്മുളയിലെ കരുണാലയം എന്ന അനാഥാലയത്തിലാണ് താമസിപ്പിച്ചത്.
അവർ നന്നായി ഉണ്ണിയെ പരിപാലിച്ചു. ഉണ്ണി ഉണ്ടായത് കൊണ്ട് തന്നെ ചില സിനിമാക്കാരുടെ പരിപാടികൾ അവിടെ വെച്ച് നടത്തുകയും ചെയ്‌തു. ഒരു ചാനൽ അവതാരകൻ ഉണ്ണിയെ ഇത്രയും കാലം സംരക്ഷിച്ചത് സുരേഷ് ഗോപിയാണെന്ന് പറഞ്ഞിരുന്നു. സുരേഷ് ഗോപിക്ക് ഉണ്ണിയെ അറിയുമോയെന്നുപോലും സംശയമാണ്.


Click it and Unblock the Notifications











