അവർ ചിലപ്പോൾ ഉന്മാദിനികളെപ്പോലെ, അപ്രതീക്ഷിതമായി ഉദിത്തിന്റെ ചുംബനം, ശ്രേയ സ്തബ്ദയായി; ആലപ്പി അഷ്റഫ്
വളരെ വർഷങ്ങളായി മലയാള സിനിമയുടെ ഭാഗമാണ് ആലപ്പി അഷ്റഫ്. നടൻ, സംവിധായകൻ, നിർമാതാവ് റോളുകളിൽ തിളങ്ങിയിട്ടുള്ള അഷ്റഫ് സിനിമ മേഖലയിൽ നിന്നും തനിക്കുണ്ടായിട്ടുള്ളതും കണ്ടതും കേട്ടതുമായ അനുഭവങ്ങൾ സ്വന്തം യുട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്. അത്തരത്തിൽ പ്രശസ്ത ഗായിക ശ്രേയ ഘോഷാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അഷ്റഫ് സംവിധാനം ചെയ്ത സിനിമയിൽ പിന്നണി പാടിയിട്ടുള്ളയാളാണ് ശ്രേയ.
മലയാളത്തിൽ നിരന്തരമായി പാട്ടുകൾ ആലപിച്ചപ്പോൾ ശ്രേയയെ പാടിക്കുന്നതിന് എതിരെ മലയാള സിനിമ പിന്നണി ഗാനരംഗത്തെ ഒരു വിഭാഗം ആളുകൾ പ്രതിഷേധിച്ച് രംഗത്ത് എത്തിയിരുന്നുവെന്നും അന്ന് ശ്രേയയ്ക്ക് വേണ്ടി സംസാരിച്ചത് എം.ജയചന്ദ്രനാണെന്നും അഷ്റഫ് ഓർക്കുന്നു. ഇന്ത്യയിലെ ഏത് ഭാഷയിലും അനായാസമായി ഭാഷ ശുദ്ധിയോട് കൂടി മധുരമായ സ്വരത്തിൽ സംഗീതം ആലപിക്കാൻ ശ്രേയാ ഘോഷാലിന് കഴിയും.

ശ്രേയയുടെ മലയാള അക്ഷര സ്ഫുടത അപാരമാണെന്ന വിലയിരുത്തൽ സംഗീത സംവിധായകർക്ക് ഇടയിൽ സജീവമാണ്. അത്രയും സ്ഫുടതയോട് കൂടിയാണ് ശ്രേയ മലയാളം പാട്ടുകൾ പാടുന്നതെന്ന് പറഞ്ഞുകൊണ്ടാണ് അഷ്റഫ് സംസാരിച്ച് തുടങ്ങുന്നത്. മിക്ക അന്യഭാഷ ഗായകരും മലയാളത്തിൽ പാടുമ്പോൾ ഉച്ചാരണ ശുദ്ധിയിൽ പാകപ്പിഴകൾ വരാറുണ്ട്. ശ്രേയ ഘോഷാൽ മലയാളം പാട്ട് പാടാനായി വരികൾ പഠിക്കാൻ എഴുതി എടുക്കുന്നത് ദേവനാഗരി ലിപിയിലാണ്.
ഭാഷ ഏതായാലും ശ്രേയയ്ക്ക് എളുപ്പത്തിൽ അത് പഠിക്കാൻ കഴിയുന്നത് ഈ സാംശീകരണത്തിലൂടെയാണ്. ഞാൻ സംവിധാനം ചെയ്ത ഒരു സിനിമയിൽ ശ്രേയ പിന്നണി പാടിയിട്ടുണ്ട്. അടിയന്തരാവസ്ഥ കാലത്തെ അനുരാഗം എന്ന സിനിമയിലെ ക്രിസ്തീയ ഭക്തി ഗാനമാണ് ശ്രേയ ആലപിച്ചത്. എം.ജയചന്ദ്രന്റെ സംഗീത സംവിധാനത്തിലാണ് ശ്രേയ ഏറ്റവും കൂടുതൽ മലയാള ഗാനങ്ങൾ ആലപിച്ചിട്ടുള്ളത്.
അൻവർ അടക്കം നിരവധി സിനിമകളിൽ പിന്നീട് മനോഹരമായ ഗാനങ്ങൾ ശ്രേയ ആലപിച്ചു. മലയാളത്തിൽ ശ്രേയ ഘോഷാൽ ഒരു തരംഗമായി മാറിയപ്പോൾ അവർക്ക് എതിരെയും അവരെ പാടിപ്പിച്ച സംഗീത സംവിധായകർക്ക് എതിരെയും എതിർ ശബ്ദങ്ങൾ ഉയർന്നു. മലയാളത്തിലെ ഗായികമാർക്ക് അവസരങ്ങൾ നഷ്ടപ്പെടുന്നുവെന്നായിരുന്നു ആരോപണം. അതിന് അന്ന് ഉചിതമായ മറുപടി കൊടുത്തത് എം. ജയചന്ദ്രനാണ്.
മലയാളത്തിൽ പിന്നണി പാടിയ ഗായികമാരുടെ ലിസ്റ്റ് വിവരിച്ചുകൊണ്ടായിരുന്നു ജയചന്ദ്രൻ പ്രതികരിച്ചത്. ശ്രേയ ഘോഷാലെന്ന ജീനിയസിന്റെ ശബ്ദം ആവശ്യമുള്ളതുകൊണ്ടാണ് അവരെ കൊണ്ട് പാടിപ്പിച്ചതെന്നും ജയചന്ദ്രൻ പറഞ്ഞിരുന്നു. ബാല്യകാല സുഹൃത്തിനെയാണ് ശ്രേയ വിവാഹം ചെയ്തത്. ഇലക്ടോണിക്ക് എഞ്ചിനീയറായ ശിലാദിത്യ മുഖോപാധ്യായ ട്രൂ കോളർ ആപ്പിന്റെ ഗ്ലോബൽ ഹെഡ്ഡാണ്. ശ്രേയയുടെ പേരിൽ മറ്റൊരു ചില വിവാദങ്ങളും ഉണ്ടായിരുന്നു.

ചിക്കിനി ചമേലി എന്ന സിനിമാ ഗാനവുമായി ബന്ധപ്പെട്ട് വിവാദം ഉണ്ടായപ്പോൾ സ്ത്രീവിരുദ്ധതയുള്ള പാട്ട് താൻ പാടിയത് തെറ്റായിപ്പോയിയെന്ന് ശ്രേയ തന്നെ സമ്മതിച്ചിരുന്നു. അന്ന് പാട്ടിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർ ശ്രേയയ്ക്ക് എതിരെ തിരിഞ്ഞിരുന്നു. ഗായികയുമായി ബന്ധപ്പെട്ടുണ്ടായ മറ്റൊരു വിവാദം ഒരു അവാർഡ് നിശയിൽ വെച്ച് ഗായകൻ ഉദിത് നാരായണൻ ശ്രേയയെ അനുവാദമില്ലാതെ അപ്രതീക്ഷിതമായി ഒരു മുത്തം കൊടുത്തതാണ്.
ചുംബനം അപ്രതീക്ഷിതമായിരുന്നതിനാൽ ശ്രേയയ്ക്കും അതൊരു ഷോക്കായിരുന്നു. വീഡിയോ വൈറലായതോടെ ഉദിത്തിന് എതിരെ വിമർശനം ഉയർന്നു. മുമ്പ് സമാനമായ രീതിയിൽ സെൽഫി എടുക്കാൻ വന്ന പെൺകുട്ടിയോടും കരിഷ്മ കപൂറിനോടും മറ്റ് പലരോടും ഇത്തരം വഷളത്തരങ്ങൾ കാട്ടിയിട്ടുണ്ട് ഉദിത് നാരായണൻ. അവർ ചിലപ്പോൾ ഉത്മാദിനികളെപ്പോലെയാണ്.
ചില സ്നേഹപ്രകടനങ്ങൾ അവരെ പ്രോത്സാഹിപ്പിക്കാൻ വേണ്ടിയാണെന്നും അതിൽ വിവാദമുണ്ടാക്കേണ്ടെന്നുമാണ് ആരാധികമാരെ ചുംബിക്കുന്നതിനെ കുറിച്ചുള്ള വിവാദത്തിൽ പ്രതികരിച്ച് ഒരിക്കൽ ഉദിത് പറഞ്ഞത്. ശ്രേയയുടെ ആദ്യ ചിത്രത്തിൽ ഉദിത്തിനൊപ്പമായിരുന്നു പാട്ടെന്നും സംഗീത പ്രേമികൾക്ക് പ്രിയപ്പെട്ട ഗായികയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിവരിച്ച് ആലപ്പി അഷ്റഫ് പറഞ്ഞു.


Click it and Unblock the Notifications











