പ്രിൻസിന്റെ വേർപാടിലെ ദുസ്സൂചനകൾ, കമലിന്റെ തലയോട്ടിയുടെ ഭാഗം ഫ്രിഡ്ജിൽ; മക്കളുടെ മരണം കാണേണ്ടി വന്ന അമ്മ!
ഉർവശി, കൽപ്പന, കലാരഞ്ജിനി എന്നീ സഹോദരിമാരുടെ രണ്ട് സഹോദരന്മാരുടേയും മരണം ഇന്ന് ചർച്ച വിഷയമാണ്. പതിനേഴാം വയസിൽ ജീവിതം അവസാനിപ്പിച്ച നന്ദുവെന്ന പ്രിൻസ് ആ കുടുംബത്തിന് ഏൽപ്പിച്ച ആഘാതം ചെറുതൊന്നും ആയിരുന്നില്ല. എല്ലാവരും കൊഞ്ചിച്ച് വളർത്തിയിട്ടും അകാലത്തിൽ പൊലിഞ്ഞുപോയ ജീവൻ. ആ മരണത്തിന്റെ ദുരൂഹതയുടെ ചുരുൾ ഇന്നും അഴിഞ്ഞിട്ടില്ല. രണ്ടാമത്തെ സഹോദരൻ കമൽ റോയ് കഴിഞ്ഞ ദിവസം മരണം അടഞ്ഞു. 2016ലാണ് കൽപ്പനയെ മരണം കവർന്നെടുത്തത്.
ചവറ വിപി നായരും ഭാര്യ വിജയലക്ഷ്മിയും സംസാരം കൊണ്ടും പെരുമാറ്റം കൊണ്ടും എല്ലാവരേയും ആകർഷിക്കുന്ന വ്യക്തിത്വങ്ങളായിരുന്നു. ഇപ്പോഴിതാ താരകുടുംബവുമായി ബന്ധപ്പെട്ട് തനിക്ക് അറിയാവുന്ന കാര്യങ്ങൾ വെളിപ്പെടുത്തുകയാണ് ആലപ്പി അഷ്റഫ്. സംവിധായകന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... അഞ്ച് കുട്ടികളുമായി ചവറ വിപി നായരും വിജയലക്ഷ്മിയും മദ്രാസിൽ താമസിക്കുന്ന കാലം മുതൽ എനിക്ക് ആ കുടുംബവുമായി അടുപ്പമുണ്ടായിരുന്നു.

ഒരു ദിവസം ചവറ വിപി നായരുടെ മരണ വാർത്ത കേട്ട് അവിടേക്ക് ഞാനും നടൻ ജോണിയും പോയി. വീട്ടിലേക്ക് എത്തും മുമ്പ് വഴിയിൽ വെച്ച് ഗറില്ല ഉണ്ണിയെ കണ്ടു. വിപി നായരുടെ മരണ വാർത്തയും അറിയിച്ചു. അത് കേട്ടതും ഉണ്ണി ഞെട്ടി. എന്റെ നാട്ടുകാരനും ബന്ധുവുമാണെന്നും താനും വരുന്നുവെന്നും പറഞ്ഞ് ഞങ്ങൾക്കൊപ്പം ഉണ്ണിയും മരണ വീട്ടിലേക്ക് വന്നു. പിന്നീട് അവിടുത്തെ കാര്യങ്ങളൊക്കെ നോക്കി ആ കുടുംബത്തോടൊപ്പം നിന്നത് ഉണ്ണിയായിരുന്നു.
ആ ഉണ്ണി പിൽക്കാലത്ത് ആ കുടുംബത്തിന്റെ സംരക്ഷകനായി മാറി. ഇത്ര നല്ല മനസിന് ഉടമയെ നമുക്ക് വേറെ കാണാൻ കഴിയില്ല. പിന്നീട് അങ്ങോട്ട് ഉണ്ണിയുടെ ജീവിതം സിനിമക്കഥയെ വെല്ലുന്നതായിരുന്നു. ജീവിതം തന്നെ ആ കുടുംബത്തിന് വേണ്ടി ഉഴിഞ്ഞുവെച്ചു. വിജയലക്ഷ്മിയുടെ പറക്കമുറ്റാത്ത അഞ്ച് കുഞ്ഞുങ്ങളേയും വലിയ നിലയിൽ എത്തിച്ചതിന്റെ പ്രധാന പങ്ക് വഹിച്ചത് ഉണ്ണിയാണെന്നത് പലർക്കും അറിയില്ല.
ഉർവശിയും കൽപ്പനയും കലാരഞ്ജിനിയുമെല്ലാം ഉന്നതിയിൽ എത്തിയപ്പോഴും അവരുടെ സാമ്പത്തിക കാര്യങ്ങൾ ഉൾപ്പടെയുള്ള എല്ലാ കാര്യത്തിലും അവസാന വാക്ക് ഉണ്ണിയുടേതായിരുന്നു. സ്വന്തം ജീവിതം തന്നെ ആ കുടുംബത്തിന് വേണ്ടി ഉണ്ണി ഉഴിഞ്ഞ് വെച്ചു. ഉണ്ണിയും ഒരു നടനായിരുന്നു. ആ കുടുംബത്തെ ഭദ്രമാക്കിയശേഷം മാരകമായ അസുഖം പിടിപെട്ട് ഉണ്ണി മരിച്ചു.
ഉർവശിയുട സഹോദരൻ പ്രിൻസിന്റെ വേർപാടിനും ചില ദുസ്സൂചനകളുണ്ട്. തുളസീദാസ് സംവിധാനം ചെയ്ത ലയനം സിനിമയിൽ സിൽക്ക് സ്മിതയുടെ നായകനായി പ്രിൻസ് അഭിനയിച്ചിരുന്നു. ആ സിനിമയിൽ പ്രിൻസും സിൽക്ക് സ്മിതയും ആത്മഹത്യ ചെയ്യുന്നതായാണ് കഥ. സിൽക്കിന്റേയും പ്രിൻസിന്റേയും യഥാർത്ഥ ജീവിതവും ലയനത്തിന്റെ ക്ലൈമാക്സ് പോലെ തന്നെയായിരുന്നു.

രണ്ടുപേരും ജീവിതത്തിലും ആത്മഹത്യ ചെയ്തു. വീട്ടുകരോട് മനസ് തുറന്ന് സംസാരിച്ചിരുന്നുവെങ്കിൽ ഒഴിവാക്കാമായിരുന്നു പ്രിൻസിന്റെ വേർപാട്. കഴിഞ്ഞ ദിവസം അന്തരിച്ച കമൽ റോയിയേയും എനിക്ക് പരിചയമുണ്ടായിരുന്നു. ആദ്യ വിവാഹബന്ധം വേർപ്പെടുത്തിയശേഷം സീരിയൽ നടി രേഖയേയാണ് കമൽ വിവാഹം ചെയ്തത്. ജീവൻ ടിവിയിൽ കൽപ്പനയുടെ ആവശ്യപ്രകാരം ആ സമയത്ത് കമലിന് വേണ്ടി ഞാൻ ഒരു ജോലി ശരിയാക്കിയിരുന്നു. അവിടെ ഇന്റർവ്യൂവിന് പോകാനുള്ള യാത്രയ്ക്കിടയിലാണ് കമലിന് വെട്ടേറ്റത്.
ജീവിതത്തിൽ ആർക്കും ഒരു ഉപദ്രവവും ചെയ്യാത്ത അയ്യോ പാവമായ മനുഷ്യനാണ് ഇങ്ങനെ സംഭവിച്ചത്. ആള് മാറി സംഭവിച്ചതാണ്. ആ സംഭവത്തിനുശേഷം ആറ് മാസം കമൽ കോമയിലായിരുന്നു. കമലിനെ കാണാൻ ഞാൻ പോയിരുന്നു. അന്ന് ഒരു കാര്യം കണ്ട് ഞാൻ അത്ഭുതപ്പെട്ടു. കമലിന്റെ തലയോട്ടിയുടെ ഒരു ഭാഗം ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുന്നു. കുറച്ചുനാൾ കഴിഞ്ഞെ അത് തിരികെ വെക്കുകയുള്ളു.
അന്ന് ആ കാഴ്ച എന്നിൽ ഒരുപാട് അത്ഭുതം നിറച്ചിരുന്നു. ഹൃദയസ്തംഭനം മൂലമാണ് കമൽ മരിച്ചത്. ഏറ്റവും വലിയ സങ്കടമെന്തെന്നാൽ അമ്മ ജീവിച്ചിരിക്കെ കൽപ്പനയടക്കം മൂന്ന് മക്കളുടെ മരണം അവർക്ക് കാണേണ്ടി വന്നു എന്നതാണ്. എല്ലാം പെട്ടന്നുള്ള വേർപാടുകളുമായിരുന്നു. കൂടാതെ തന്റെ പെൺമക്കളുടെ ദാമ്പത്യ ജീവിതത്തിന്റെ ചുരുൾ അഴിയുന്നതും ആ അമ്മയ്ക്ക് നിസ്സഹായയായി നോക്കിനിൽക്കേണ്ടി വന്നു എന്നും പറഞ്ഞാണ് അഷ്റഫ് വീഡിയോ അവസാനിപ്പിച്ചത്.


Click it and Unblock the Notifications











