നസീറിന്റെ ജീവൻ രക്ഷിക്കാൻ 1001 തുടം മുലപ്പാൽ കൊണ്ട് വന്നു! നടനെ കുറിച്ച് അധികമാര്‍ക്കും അറിയാക്കഥ
മലയാള സിനിമയുടെ നിത്യഹരിത നായകന്‍ എന്നറിയപ്പെടുന്ന താരമാണ് പ്രേം നസീര്‍. ഒരുകാലത്ത് സൂപ്പര്‍താരമായി നിറഞ്ഞു നിന്നിരുന്ന നടന്‍ 62-ാമത്തെ വയസിലാണ് മരണപ്പെടുന്നത്.
ജനുവരി 16ന് പ്രേം നസീറിന്റെ 36-ാം ചരമ ദിനമാണ്. എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ചെറിയ പ്രായത്തില്‍ മരണത്തെ മുഖാമുഖം കണ്ട ഒരു അനുഭവം നസീറിന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നു. ഇതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്.

1989 ജനുവരി 16നാണ് നിത്യഹരിത നായകന്‍ പ്രേം നസീര്‍ മരണപ്പെടുന്നത്. അദ്ദേഹത്തെ വെച്ച് മൂന്ന് സിനിമകള്‍ സംവിധാനം ചെയ്യാന്‍ ഭാഗ്യമുണ്ടായെന്നാണ് ആലപ്പി അഷ്‌റഫ് പറയുന്നത്. നസീറിന് മനുഷ്യരോടുള്ള സ്‌നേഹവും അനുകമ്പയും കൂടെ അഭിനയിച്ച താരങ്ങള്‍ പറഞ്ഞതുമായി നിരവധി കഥകളും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ നസീറിനെ പറ്റി അധികമാരും ചര്‍ച്ചചെയ്യാത്ത കഥകളാണ് താന്‍ പറയുന്നത്.
പ്രേം നസീറിന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ നിന്നും പ്രേം നസീര്‍ ഫൗണ്ടേഷന്റെ റിസര്‍ച്ചില്‍ നിന്നും കണ്ടെത്തിയ ചില കാര്യങ്ങളുമാണ് താന്‍ ഇവിടെ പറയുന്നത്. തിരുവനന്തപുരം കഠിനംകുളം മഹാദേവക്ഷേത്രത്തില്‍ തിരുവിതാംകൂര്‍ രാജാവ് നിയമിച്ച ഒരു ബ്രാഹ്‌മണ പൂജാരിയുടെ പിന്‍തലമുറക്കാരാണ് പ്രേം നസീറിന്റെ കുടുംബം.
പ്രേം നസീറിന്റെ യഥാര്‍ത്ഥ പേര് അബ്ദുല്‍ ഖാദര്‍ എന്നാണ്. അദ്ദേഹത്തിന് എട്ടുവയസ്സുള്ളപ്പോള്‍ കൂട്ടുകാരും ഒന്നിച്ച് കശുവണ്ടി കാട്ടിലേക്ക് പോയി. അവിടെ അടുത്തൊരു കാവുണ്ട്. ആ കാവിനെ പറ്റി ചില വിശ്വാസങ്ങളും ഉണ്ടായിരുന്നു. ചൊവ്വാഴ്ചകളിലും വെള്ളിയാഴ്ചയും ആ കാവിലെ ദേവി ചിലമ്പണിഞ്ഞ് വാളുമായി പോകും. ഇതിനിടയില്‍ ആരെയെങ്കിലും കണ്ടാല്‍ അവര്‍ക്ക് നേരെ ഭസ്മം എറിയും. ആ ഭസ്മം വീണവര്‍ വസൂരി വന്ന മരിക്കുമെന്നുമായിരുന്നു വിശ്വാസം.
കൂട്ടുകാരെല്ലാം ചേര്‍ന്ന് കശുവണ്ടി പറച്ചെങ്കിലും നസീര്‍ ഇറങ്ങിവരുന്നതിനു മുന്‍പ് എല്ലാവരും പോയിക്കഴിഞ്ഞു. പെട്ടെന്ന് ഒരു ചിലമ്പിന്റെ ശബ്ദം കേള്‍ക്കാന്‍ തുടങ്ങി. അത് കേട്ട് ഭയന്നപ്പോഴാണ് ഇന്ന് വെള്ളിയാഴ്ചയാണെന്ന് ഓര്‍മ്മ വരുന്നത്. ചിലമ്പിന്റെ ശബ്ദം കേട്ടതോടെ ഓടാന്‍ ശ്രമിച്ചെങ്കിലും പക്ഷേ ശരീരം അനങ്ങിയില്ല. പിന്നീട് ബോധം കെട്ടുപോയ ആള് മൂന്നുദിവസം കഴിഞ്ഞാണ് കണ്ണു തുറക്കുന്നത്.

സംസാരിക്കാന്‍ ശബ്ദം പോലും പുറത്തു വരാതെ എന്തോ മാരകമായ അസുഖം നസീറിനെ ബാധിച്ചു. ആകെ പരിഭ്രാന്തരായ വീട്ടുകാര്‍ പല ചികിത്സകള്‍ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഒടുവില്‍ ഈ കുട്ടി മരിച്ചുപോകുമെന്ന് എല്ലാവരും വിധിയെഴുതി. ആ കുട്ടി മരിച്ചുപോകുമെന്ന് നാട്ടില്‍ മൊത്തം പ്രചരിച്ചു. എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്ന കുട്ടി ആയത് കൊണ്ട് ആയിരക്കണക്കിന് ആളുകളാണ് കാണാനായി വീട്ടില്‍ വന്നിരുന്നത്.
ഇതിനിടെ ശ്രീനാരായണ ഗുരുവിന്റെ ഒരു ശിഷ്യന്‍ വര്‍ക്കലയില്‍ ഉണ്ടെന്നും അദ്ദേഹത്തിന്റെ അടുത്ത് ഒറ്റമൂലി ഉണ്ടെന്നും കേട്ടു. അങ്ങനെ നസീറിന്റെ ഉപ്പ അദ്ദേഹത്തെ പോയി കണ്ട് കാര്യം പറഞ്ഞു. അദ്ദേഹം ചികിത്സ നിശ്ചയിച്ചെങ്കിലും അതിന് ആയിരത്തൊന്ന് തുടം മുലപ്പാല്‍ വേണമായിരുന്നു. ചികിത്സ കേട്ട് വാപ്പ ഞെട്ടിപ്പോയി. ആര്‍ക്കും സാധിക്കാത്ത കാര്യമായിരുന്നു ആയിരത്തൊന്ന് തുടം മുലപ്പാല്‍ സംഘടിപ്പിക്കുക എന്നത്.
ഈ വിവരം നാട്ടില്‍ അറിഞ്ഞതോടെ മുലപാല്‍ ഉള്ള സ്ത്രീകള്‍ ആ വീട്ടിലേക്ക് ഒഴുകിയെത്തി. അങ്ങനെ വൈദ്യന്‍ കല്പിച്ച ആയിരത്തൊന്ന് തുടം മുലപ്പാല്‍ ശേഖരിച്ച് ചികിത്സ നടത്തി. 41-ാം ദിവസം മുതല്‍ അദ്ദേഹം എഴുന്നേറ്റു നടക്കാന്‍ തുടങ്ങി. വൈദ്യന്‍ പോകുന്നതിനു മുന്‍പ് നിങ്ങളുടെ ശരീരത്തില്‍ ഹിന്ദുവിന്റെയും മുസ്ലിമിന്റെയും ക്രിസ്ത്യാനിയുടെയുമൊക്കെ രക്തം ഉണ്ടെന്നും അതൊരിക്കലും മറക്കരുതെന്നും പറഞ്ഞു. അന്നുമുതല്‍ നസീറിന്റെ മനസ്സില്‍ ജാതി മതഭേദ വ്യത്യാസങ്ങള്‍ ഒന്നുമില്ലായിരുന്നു.... എന്നും ആലപ്പി അഷ്റഫ് പറയുന്നു.


Click it and Unblock the Notifications