അമൃത മാത്രമല്ല, അഭിരാമിയും ഇന്ന് പേടിക്കുന്നു; ഗോപി സുന്ദർ-അമൃത ബന്ധത്തിൽ സംഭവിച്ചത്: ആലപ്പി അഷ്റഫ്
മിക്കപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായി മാറുന്നവരാണ് അമൃത സുരേഷും അഭിരാമി സുരേഷും. പലപ്പോഴും കടുത്ത സെെബർ ആക്രമണം ഇവർക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസവും ഇതിനെതിരെ അഭിരാമി പോസ്റ്റിട്ടു. നടൻ ബാലയുമായി വേർപിരിഞ്ഞ ശേഷം അമൃത വലിയ മാനസിക പീഡനം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഒരിക്കൽ അമൃത ഈ വിഷയത്തിൽ പൊട്ടിക്കരഞ്ഞ് സംസാരിച്ചു. അമൃതയെയും അഭിരാമിയെയും കുറിച്ച് സംവിധായകൻ ആലപ്പി അഷ്റഫ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
അമൃത തന്റെ ജീവിതത്തെക്കുറിച്ച് പറയുന്ന കാര്യമുണ്ട്. താൻ രണ്ട് പ്രാവശ്യം ചൂടുവെള്ളത്തിൽ വീണ പൂച്ചയാണെന്ന്. എന്നാലിപ്പോൾ പച്ചവെള്ളം കണ്ടാലും പേടിക്കുന്നത് അമൃത മാത്രമല്ല, അഭിരാമിയും കൂടിയാണ്. സാരിയുടുക്കാനും കല്യാണം കഴിക്കാനും ഞാൻ ആഗ്രഹിച്ചിരുന്നു, ചേച്ചിക്ക് സംഭവിച്ചത് കണ്ടതോടെ മതിയായി എന്നാണ് അഭിരാമി പറയുന്നത്. എന്നാൽ കല്യാണം കഴിക്കേണ്ടെന്ന് തീരുമാനിച്ചിട്ടില്ല. ഈ രണ്ട് പെൺകുട്ടികളും അവരുടെ അമ്മയും സമൂഹത്തിൽ നല്ല രീതിയിൽ ജീവിക്കാൻ വേണ്ടി കഠിനാധ്വാനം ചെയ്യുന്നവരാണ്.

മ്യൂസിക് ബാൻഡ്, യൂട്യൂബ് ചാനൽ എന്നിവയ്ക്ക് പുറമെ കൊച്ചിയിലെ പനങ്ങാട്ട് കായൽ തീരത്ത് ഉട്ടോപ്യ കഫേ എന്ന പേരിൽ റെസ്റ്റോറന്റുമുണ്ട്. ഞാനും കുടുംബവും അവിടെ പോയിരുന്നു. രുചിയോടെ ഭക്ഷണം കഴിക്കുമ്പോഴും ഞാൻ ഓർത്തത് ആ രണ്ട് പെൺകുട്ടികളുടെയും കഠിനാധ്വാനത്തെക്കുറിച്ചും അർപ്പണ മനോഭാവത്തെക്കുറിച്ചുമാണ്.
മറ്റുള്ളവരെക്കുറിച്ച് അരുതാത്തത് പറയുകയോ മറ്റുള്ളവരുടെ ജീവിതത്തെ വിമർശിക്കുകയോ ചെയ്യുന്നവരല്ല അമൃതയും അഭിരാമിയും. വിവാഹ ജീവിതത്തിൽ താളപ്പിഴകൾ സംഭവിച്ചത് മുതൽ ബന്ധം വേർപെടുത്തിയിട്ടും നിലയ്ക്കാത്ത സെെബറാക്രമണത്തിനും അധിക്ഷേപത്തിനും വിധേയമായ വ്യക്തിയാണ് അമൃത സുരേഷ്. അവസാനം ഒരു വിധത്തിലും ജീവിക്കാനനുവദിക്കില്ലെന്ന സ്ഥിതി വന്നപ്പോഴാണ് എന്തോ കുറച്ച് പ്രതികരിച്ചത്. വിവാഹബന്ധം വേർപെടുത്തി നാളുകളേറെ പിന്നിട്ടപ്പോൾ സംഗീത സംവിധായകനായ ഗോപി സുന്ദറുമായുള്ള അടുപ്പവും ബന്ധവും അവർ രഹസ്യമാക്കി വെച്ചില്ല.
ആ ബന്ധത്തിൽ നിന്നും അകന്നതിനെക്കുറിച്ച് അമൃത പറയുന്നത് ഞങ്ങൾക്ക് സംഗീതമെന്ന കോമൺ ലാംഗ്വേജ് ഉണ്ടായിരുന്നു. ഞങ്ങൾ തമ്മിൽ അടിയും ഇടിയും വഴക്കും ഉണ്ടായിട്ടില്ല. രണ്ട് പേരുടെയും നയങ്ങൾ ചേരില്ലെന്ന് കണ്ടപ്പോൾ സമാധാനപരമായി പിരിഞ്ഞു. അമൃതയും അഭിരാമിയും ജീവിതത്തെ നിരാശയോടെ നോക്കി കാണേണ്ടതില്ല. നിങ്ങൾ രണ്ട് പേരും ചെറുപ്പമാണ്. നിങ്ങൾക്ക് മുന്നിൽ ജീവിതം ഇനിയും ഒരുപാട് ബാക്കിയുണ്ട്. ആ ജീവിതത്തിലേക്ക് കൊടുങ്കറ്റ് വീശി പൂമഴ പെയ്യട്ടെ എന്ന് ആശംസിക്കുന്നെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.
ബാല പല തവണ അമൃതയക്കെതിരെ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. മകളെ തന്നെ കാണാൻ അനുവദിക്കുന്നില്ല എന്നായിരുന്നു ബാലയുടെ തുടരെയുള്ള ആരോപണം. എന്നാൽ ഒരു ഘട്ടത്തിൽ മകൾ തനിക്ക് അച്ഛനെ കാണേണ്ടെന്നും അമ്മയെ ഉപദ്രവിക്കരുതെന്നും പരസ്യമായി പറഞ്ഞു. ബാല ഇന്ന് മറ്റൊരു വിവാഹ ജീവിതം നയിക്കുകയാണ്.


Click it and Unblock the Notifications











