സുരേഷ് കുമാറിന് സഹിച്ചില്ല, മേനകയുടെ കഴുത്തിലെ മാല പണയം വെച്ചു; നിലവിളിച്ച് കൊണ്ടാണ് കീർത്തി വന്നത്
സിനിമാ രംഗത്ത് വർഷങ്ങളിടെ അനുഭവ സമ്പത്തുള്ള നിർമാതാവ് സുരേഷ് കുമാർ. അച്ഛൻ സുരേഷ് കുമാറിന്റെയും അമ്മ നട് മേനകയുടെയും പാത പിന്തുടർന്നാണ് മകൾ കീർത്തി സുരേഷ് സിനിമാ രംഗത്തേക്ക് കടന്ന് വരുന്നത്. ഇന്ന് തെന്നിന്ത്യൻ സിനിമാ രംഗത്തെ താര റാണിയാണ് കീർത്തി സുരേഷ്. കീർത്തി സുരേഷിനെക്കുറിച്ചും സുരേഷ് കുമാറിനെക്കുറിച്ചും സംവിധായകൻ ആലപ്പി അഷറഫ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ഒരുപാട് പേരെ സഹായിക്കുന്നവരാണ് സുരേഷ് കുമാറും കീർത്തി സുരേഷുമെന്ന് ആലപ്പി അഷറഫ് പറയുന്നു. നന്മയുടെ പ്രതീകമായി ജി സുരേഷ് കുമാറിനെ തോന്നിയിട്ടുണ്ട്. കൂടെ നടന്നവരെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നു. പക്ഷെ അത് മറ്റാരോടെങ്കിലും പറയാനോ മുതലെടുക്കാനോ നിൽക്കില്ലെന്ന് ആലപ്പി അഷറഫ് പറയുന്നു. തന്റെ ഫ്ലാറ്റിൽ നിന്ന ഒരു പാചകക്കാരനെ സുരേഷ് കുമാർ സഹായിച്ചതിനെക്കുറിച്ചും സംവിധായകൻ സംസാരിച്ചു.
വലിയ ആളുകളുടെ വീട്ടിൽ കുക്കായി നിന്ന ആളാണ്. പാചകത്തിന് നിന്ന വീട്ടിൽ നിന്ന് എന്തോ പിണക്കമുണ്ടായി ഇറങ്ങിപ്പോന്നതാണ്. കുറച്ച് ദിവസം എന്റെ ഫ്ലാറ്റിൽ നിന്നോട്ടെ എന്ന് ചോദിച്ച് അദ്ദേഹം വന്നതാണ്. എന്റെ ഫ്ലാറ്റിൽ ഇദ്ദേഹമുണ്ടാക്കുന്ന ഭക്ഷണം കഴിക്കാൻ ഒരുപാട് സുഹൃത്തുക്കൾ വരും. അങ്ങനെ ഈ കുക്കിന്റെ മകളുടെ കല്യാണം വന്നു. ഒരുപാട് പേർ സഹായിക്കുമെന്ന് കരുതി.
മുൻപ് നിന്ന ഒരു സംവിധായകനെ പോയി കണ്ടപ്പോൾ 200 രൂപയാണ് ലഭിച്ചത്. അദ്ദേഹം പൊട്ടിക്കരഞ്ഞു. ഞാനും സുരേഷ് കുമാറുമെല്ലാം സഹായിച്ചു. അദ്ദേഹം നാട്ടിൽ പോയി. വിവാഹ നിശ്ചയത്തിനാണ് പണം കൈ മാറേണ്ടത്. എന്നാൽ സ്ത്രീധനത്തുകയിൽ 35000 രൂപ കുറവുണ്ടായിരുന്നു. മുഴുവൻ പണമില്ലാതെ കല്യാണത്തിന് വരില്ലെന്ന് പറഞ്ഞ് അവർ പോയി.

സുരേഷ് കുമാർ ഈ വിവരമറിഞ്ഞപ്പോൾ ഉടനെ സഹായിച്ചെന്ന് ആലപ്പി അഷറഫ് പറയുന്നു. സുരേഷ് കുമാറിന്റെ കെെയിൽ അഞ്ച് പൈസ എടുക്കാനില്ലാത്ത അവസ്ഥയാണ് അന്ന്. വല്ലാതെ നിൽക്കുന്ന ഘട്ടം. കാക്കയുടെ വിഷമം കണ്ട് അദ്ദേഹത്തിന് സഹിച്ചില്ല. അന്ന് മേനകയൊക്കെ താമസിക്കുന്നത് അണ്ണാനഗറിലാണ്. അവിടെ കൂട്ടിക്കൊണ്ട് പോയി മേനകയുടെ കഴുത്തിൽ കിടന്ന കട്ടിയുള്ള മാല വാങ്ങി പണയം വെച്ച് 35,000 രൂപ അദ്ദേഹത്തിന് കൊടുത്തു. കല്യാണം എങ്ങനെയെങ്കിലും നടത്തെന്ന് പറഞ്ഞു.
സുരേഷ് കുമാറിന്റെ വലിയ മനസ് ഞാനവിടെ കണ്ടു. അദ്ദേഹം ബിജെപിക്കാരനും ആർഎസ്എസ്കാരനുമാണ്. ഒരു മുസ്ലിം പെൺകുട്ടിയുടെ വിവാഹത്തിന് സ്വന്തം ഭാര്യയുടെ മാല പണയം വെച്ചു. ഈ നന്മ കണ്ടില്ലെന്ന് നടിക്കാൻ പറ്റുമോയെന്ന് ആലപ്പി അഷറഫ് ചോദിക്കുന്നു.
രതീഷിന്റെ മരണ ശേഷം അനാഥമായ കുടുംബത്തെ സുരേഷ് ഗോപിയോടൊപ്പം നിന്ന് സുരേഷ് കുമാറും ഒരുപാട് സഹായിച്ചിട്ടുണ്ട്. രതീഷിന്റെ ഭാര്യ ഡയാനയ്ക്ക് അവസാന കാലത്ത് കാൻസറായിരുന്നു. സുരേഷ് കുമാറും മേനകയും കീർത്തി സുരേഷുമാണ് അവരെ ശുശ്രൂഷിക്കാൻ ചെന്നത്. ഓപ്പറേഷൻ കഴിഞ്ഞ് അവരെ കൂട്ടിക്കൊണ്ട് വന്നത് സുരേഷിന്റെ വീട്ടിലേക്കാണ്.
ഡയാന മരിക്കുമ്പോൾ കീർത്തി മദ്രാസിലായിരുന്നു. ഞാൻ വരാതെ ജഡമെടുക്കരുതെന്ന് നിർദ്ദേശിച്ച് ഷൂട്ടിംഗ് കാൻസൽ ചെയ്ത് കീർത്തി വന്നു. വാവിട്ട് നിലവിളിച്ച് കൊണ്ടാണ് വന്നത്. സ്വന്തം അമ്മയെ പോലെയാണ് കീർത്തിയവരെ കണ്ടത്. കണ്ട് നിന്നവർ അവരുടെ മകളാണോ ഇതെന്ന് ചോദിച്ചു. കീർത്തിക്ക് ഒരുപാട് ഗുണങ്ങളുണ്ട്. ഒരുപാട് കുട്ടികളെ പഠിപ്പിക്കുന്നുണ്ടെന്നും ആലപ്പി അഷറഫ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.


Click it and Unblock the Notifications