മീര ജാസ്മിനും അന്ന് ക്ഷേത്രത്തിൽ കയറി, പ്രായശ്ചിത്തമായി അവർ ചെയ്തത്, പക്ഷെ ജാസ്മിൻ...: ആലപ്പി അഷ്റഫ്
ഇൻഫ്ലുവൻസർ ജാസ്മിൻ ജാഫർ ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് റീൽ ചിത്രീകരിച്ചതും ക്ഷേത്രക്കുളത്തിൽ കാൽ കഴുകിയതും കഴിഞ്ഞ ദിവസം വിവാദമായിരുന്നു. ഹെെക്കോടതി വിലക്കുള്ള ഏരിയയിലാണ് ജാസ്മിൻ റീൽ ചിത്രീകരിച്ചത്. പരാതി വന്നതോടെ ജാസ്മിൻ വീഡിയോ നീക്കം ചെയ്ത് ക്ഷമ പറഞ്ഞു. പിന്നാലെ ഇവിടെ ശുദ്ധികലശം നടത്താൻ തീരുമാനിച്ചു. മുമ്പൊരിക്കൽ നടി മീര ജാസ്മിനും സമാന അനുഭവം ഉണ്ടായിട്ടുണ്ട്. ഇതേക്കുറിച്ച് സസാരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. മീര ജാസ്മിന്റെയും ജാസ്മിൻ ജാഫറിന്റെയും പ്രവൃത്തിയിൽ വ്യത്യാസമുണ്ടെന്ന് ആലപ്പി അഷ്റഫ് പറയുന്നു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.
2006 ൽ പ്രശസ്ത നടി മീര ജാസ്മിൻ എന്ന ജാസ്മിൻ മേരി ജോസഫ് തളിപ്പറമ്പ് രാജ രാജേശ്വരി ക്ഷേത്രത്തിൽ കയറി ഭക്തിയോട് പ്രാർത്ഥിച്ചു. അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത ക്ഷേത്രമായിരുന്നു അത്. അന്ന് ആ പ്രവൃത്തി വിവാദമാകുകയും പ്രതിഷേധത്തിന് കാരണമാകുകയും ചെയ്തു. ഒടുവിൽ തെറ്റ് ഏറ്റ് പറഞ്ഞ മീര ജാസ്മിൻ അവിടെ ശുദ്ധികലശം നടത്താൻ 10000 രൂപ പിഴയടച്ചു. അന്നത് വലിയ വാർത്തയായിരുന്നു. ഇവിടെയിപ്പോൾ മറ്റൊരു ജാസ്മിൻ വീണ്ടും പ്രശ്നങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. ജാസ്മിൻ ജാഫർ ഇതിന് മുമ്പും വിവാദങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്.

എല്ലാ വിശ്വാസികൾക്കും അവരുടേതായ ആചാരനുഷ്ഠാനങ്ങൾ ഉണ്ട്. ആ വിശ്വാസം മാനിക്കുന്നത് കൊണ്ടാണ് നാമൊക്കെ സൗഹാർദ പൂർവം ഇവിടെ ജീവിക്കുന്നത്. ജാസ്മിൻ ജാഫർ ഗുരുവായൂർ അമ്പലത്തിലെ ക്ഷേത്ര പരിസരത്ത് വീഡിയോ ചിത്രീകരിച്ചത് ഒരു വിധത്തിലും ന്യായീകരിക്കാവുന്ന ഒന്നല്ല. ജാസ്മിൻ ഇത് യുപിയിലാണ് ചെയ്തിരുന്നതെങ്കിൽ ജാസ്മിന്റെ വീട്ടിലേക്ക് ഒരു ബുൾ ഡോസർ വരും. വീട് ഇടിച്ച് നിരത്തും.
കൂടാതെ ജാസ്മിന്റെ പേരിൽ 150 കേസ് ചാർജ് ചെയ്യും. പിന്നീട് ജീവിതത്തിൽ ഒരിക്കലും വെളിച്ചം കാണാൻ പറ്റുമെന്ന് തോന്നുന്നില്ല. നടി മീര ജാസ്മിൻ തളിപ്പറമ്പ് ക്ഷേത്രത്തിൽ കയറിയത് ഭക്തി കൊണ്ടും വിശ്വാസം കൊണ്ടുമാണ്. അറിയാതെ തെറ്റ് ചെയ്തതിന് അവർ ക്ഷമാപണം നടത്തി പ്രായശ്ചിത്തവും ചെയ്തു. എന്നാൽ ജാസ്മിൻ ജാഫർ ചെയ്തത് റീൽസുണ്ടാക്കി പണം സമ്പാദിക്കാൻ വേണ്ടിയാണെന്നും ആലപ്പി അഷ്റഫ് പറഞ്ഞു. ആലപ്പി അഷ്റഫിന്റെ അഭിപ്രായത്തെ അനുകൂലിച്ച് കമന്റുകൾ വരുന്നുണ്ട്.

ഗുരുവായൂപ്പനെ അമ്പലത്തിൽ കയറി നേരിൽ കണ്ട് പ്രാർത്ഥിക്കണമെന്ന് ആഗ്രഹിച്ച ആളാണല്ലോ ഗാനഗന്ധർവൻ യേശുദാസ്. അതിന് അനുമതി നൽകാഞ്ഞപ്പോൾ ചോദ്യങ്ങൾ ചോദിച്ച് നിരവധി പേർ വന്നിരുന്നു. എന്നിട്ടും ആ ആഗ്രഹം ഇന്നും നടക്കാതെ പോയതിന്റെ കാരണം അവിടെ ചില നിയമങ്ങളും നിബന്ധനകളും ആചാര അനുഷ്ഠാനങ്ങളുമൊക്കെ ഉള്ളത് കൊണ്ടല്ലേ. അല്ലാതെ ആർക്കും വന്ന് കാൽ കഴുകി പോകാവുന്ന ഇടമല്ല അതെന്ന് മനസിലാക്കണം.
നമ്മുടെ കേരളത്തിൽ എല്ലാ മതസ്ഥരും സ്നേഹത്തോടെയും സാഹോദര്യത്തോടെയും പരസ്പര ബഹുമാനത്തോടെയും കഴിയാൻ ആഗ്രഹിക്കുന്നവരാണ്. എന്നാൽ ഇവിടെയും ഇപ്പോൾ വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും വിത്തുകൾ പാകി കാത്തിരിക്കുന്നവരുണ്ട്. ഏറ്റവും ജാഗ്രതയോടെ നീങ്ങേണ്ട ഒരു കാലഘട്ടത്തിലൂടെയാണ് നാമിപ്പോൾ പോകുന്നത്. സിനിമയുടെ നാമകരണത്തിന്റെയും ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും പേരിൽ പോലും വെല്ലുവിളികൾ നേരിടുന്ന അവസ്ഥ. ഇത്തരം സാഹചര്യങ്ങളിൽ അനാവശ്യ വിവാദങ്ങളുണ്ടാക്കരുതെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.


Click it and Unblock the Notifications