എല്ലാം തുറന്ന് പറയാൻ ഒരാൾ വരണ്ടേ?, എന്നെപ്പോലെ സീനിയറായ ഒരാൾ കള്ളം പറയുന്നത് ശരിയല്ല; ആലപ്പി അഷ്റഫ്
മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര സംവിധായകനും നിർമാതാവും നടനുമാണ് ആലപ്പി അഷ്‌റഫ്. മിമിക്രി ആർട്ടിസ്റ്റ് എന്ന നിലയിൽ കലാജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റായും തിളങ്ങിയിരുന്നു. അന്തരിച്ച നടൻ ജയനുവേണ്ടി അദ്ദേഹത്തിന്റെ ഡബ്ബിംഗ് പൂർത്തിയാക്കാത്ത അവസാനത്തെ ഏതാനും ചിത്രങ്ങളിൽ മനുഷ്യമൃഗം, കോളിളക്കം, അറിയപ്പെടാത്ത രഹസ്യം, ആക്രമണം തുടങ്ങിയവയ്ക്ക് ശബ്ദം നൽകിയത് ആലപ്പി അഷ്റഫ് ആയിരുന്നു. സിനിമാ മേഖലയിലെ അറിയാക്കഥകൾ പ്രേക്ഷകരുമായി അദ്ദേഹം പങ്കുവെയ്ക്കാറുണ്ട്.
തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ വെളിപ്പെടുത്തലുകളെല്ലാം. അതിന്റെ പേരിൽ ആലപ്പി അഷ്റഫ് പലപ്പോഴും വിവാദങ്ങളിൽ ഉൾപ്പെടുകയും വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ട അവസ്ഥ വരാറുമുണ്ട്. അടുത്തിടെ സംവിധായകൻ രഞ്ജിത്തിനേയും അന്തരിച്ച നടൻ ഒടുവിൽ ഉണ്ണികൃഷ്ണനേയും കുറിച്ച് ആലപ്പി അഷ്റഫ് നടത്തിയ വെളിപ്പെടുത്തൽ വൈറലായിരുന്നു.

മോഹൻലാൽ ചിത്രം ആറാം തമ്പുരാന്റെ സെറ്റിൽ വെച്ച് ഒടുവിൽ ഉണ്ണികൃഷ്ണന്റെ മുഖത്ത് സംവിധായകൻ രഞ്ജിത്ത് അടിച്ചുവെന്ന ആരോപണമായിരുന്നു ആലപ്പി അഷ്റഫ് ഉന്നയിച്ചത്. മദ്യപിച്ച് അഹങ്കാരം തലയ്ക്ക് പിടിച്ച അവസ്ഥയിലായിരുന്നു രഞ്ജിത്തെന്നും അടിയേറ്റ് ഒടുവിലിന്റെ ഹൃദയം തകർന്നുപോയെന്നും അഷ്റഫ് പറഞ്ഞത് വൈറലായിരുന്നു.
ഒടുവിലിന്റെ ചെവിക്കല്ല് നോക്കി അടിക്കുകയായിരുന്നുവെന്നും ആ അടികൊണ്ട് ഒടുവിൽ കറങ്ങി നിലത്തുവീണെന്നും ആലപ്പി അഷ്റഫ് പറഞ്ഞിരുന്നു. ആ വെളിപ്പെടുത്തൽ വീഡിയോ വൈറലായശേഷം രഞ്ജിത്തിനെ അനുകൂലിച്ചും ആലപ്പി അഷ്റഫിനെ വിമർശിച്ചും സിനിമാ മേഖലയിലുള്ളവർ തന്നെ രംഗത്ത് എത്തിയിരുന്നു. എന്നാൽ തനിക്ക് അറിയാവുന്ന കാര്യങ്ങൾ തുറന്ന് പറയുന്നതിന് ഭയക്കേണ്ടെന്ന നിലപാടിൽ തന്നെയാണ് അന്നും ഇന്നും ആലപ്പി അഷ്റഫ്.
തന്നെപ്പോലെ സീനിയറായ ഒരാൾ കള്ളം പറയുന്നത് ശരിയല്ലെന്നും ആലപ്പി അഷ്റഫ് പറയുന്നു. കഴിഞ്ഞ കാര്യങ്ങൾ ഇപ്പോൾ വീണ്ടും തുറന്ന് പറയുന്നതിന് പിന്നിലെ ആവശ്യകത എന്തെന്ന് ചോദിച്ചപ്പോഴായിരുന്നു ആലപ്പി അഷ്റഫിന്റെ വിശദീകരണം. അമൃത ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ആനീസ് കിച്ചണിൽ അതിഥിയായി ആലപ്പി അഷ്റഫ് കഴിഞ്ഞ ദിവസം പങ്കെടുത്തപ്പോഴാണ് താനുമായി ബന്ധപ്പെട്ട വിവാദ വിഷയങ്ങളെ കുറിച്ചും യുട്യൂബ് ചാനലിനെ കുറിച്ചും അഷ്റഫ് സംസാരിച്ചത്.
ഉള്ളത് ഉള്ളതുപോലെ പറയണം. ഇത്രയും പ്രായമായില്ലേ ഉള്ള കാര്യങ്ങൾ ഉള്ളതുപോലെ പറയാതെ മറച്ചുവെക്കേണ്ട കാര്യമുണ്ടോ?. എല്ലാം തുറന്ന് പറയാൻ ഒരാൾ വരണ്ടേ?. എന്തെങ്കിലും ഒരു സംഭവം നടന്നാൽ അത് ജനങ്ങളെ അറിയിക്കാൻ ഒരാൾ ധൈര്യത്തോടെ മുന്നോട്ട് വരണം. എന്നെപ്പോലെ സീനിയറായ ഒരാൾ എല്ലാം മറച്ചുവെച്ച് കള്ളം പറയുന്നത് ശരിയല്ല. സത്യസന്ധമായി നിൽക്കണം.

പ്രേം നസീർ സാറിന്റെയൊക്കെ സ്കൂളിൽ നിന്നാണ് ഞാൻ വരുന്നത്. അദ്ദേഹത്തിന്റെ ഒരുപാട് നല്ല കാര്യങ്ങൾ ഞാൻ സ്വീകരിച്ചിട്ടുണ്ട്. എന്തുണ്ടെങ്കിലും ധൈര്യമായി തുറന്ന് പറയണം മറച്ച് വെക്കരുത് എന്നാണ് അദ്ദേഹം പറയാറുള്ളത്. നിങ്ങൾ നീറ്റായി പോവുകയാണെങ്കിൽ ഒന്നും പേടിക്കേണ്ടതില്ലെന്നാണ് അദ്ദേഹം പറയാറുള്ളത്. ഞാൻ പറയുന്ന കാര്യങ്ങൾ സത്യസന്ധമാണ്. മാത്രമല്ല ആരുടേയും കുടുംബത്തെയോ അവരുടെ പേഴ്സണൽ വിഷയങ്ങളിലേക്കോ ഞാൻ കടക്കാറില്ല.
കോമണായി അവർ ചെയ്യുന്ന എന്തെങ്കിലും ഉപദ്രവ കാര്യങ്ങൾ ഉണ്ടെങ്കിൽ അത് ഞാൻ തുറന്ന് പറയും അത്രമാത്രം. മറ്റുള്ളവർ മനസിലാക്കാനും ഇത്തരം പ്രവൃത്തികൾ ആവർത്തിക്കാതെ ഇരിക്കാനും ഇങ്ങനെ ചെയ്യരുത് എന്ന് പറയാനും വേണ്ടിയാണ് കഴിഞ്ഞ കാര്യങ്ങൾ ഞാൻ പറയുന്നത്. മെസേജ് നൽകുന്നത് പോലുള്ള കാര്യങ്ങളെ പറയാറുള്ളു. എല്ലാവരുടേയും മുമ്പിൽ നല്ലവനായി ഇരിക്കുന്നൊരാൾ യഥാർത്ഥത്തിൽ മോശക്കാരനാണെങ്കിൽ അത് പറയും.
അതുപോലെ ചിലർ മോശക്കാരാണെന്ന് ആളുകൾ തെറ്റിദ്ധരിച്ചിട്ടുണ്ടാകും. അവർ അങ്ങനെയല്ല നന്മകളും ചെയ്തിട്ടുള്ളവരാണ് എന്നും ഞാൻ പറയാറുണ്ട്. മമ്മൂക്കയും മോഹൻലാലുമായിട്ടുമൊക്കെ നല്ല സൗഹൃദമുണ്ടെന്നും ആലപ്പി അഷ്റഫ് കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











