'പദ്മകുമാറിന്റെ തുണ്ട് ചിത്രങ്ങൾ കണ്ടിട്ടുണ്ട്, അതിനാൽ സംസ്കാരത്തെ പറ്റി പറയാൻ അദ്ദേഹത്തിന് യോഗ്യതയില്ല'
അടുത്തിടെ സംവിധായകനും നിർമാതാവും നടനുമെല്ലാമായ ആലപ്പി അഷ്റഫ് സ്വന്തം യുട്യൂബ് ചാനലിലൂടെ സംവിധായകൻ രഞ്ജിത്തിനെ കുറിച്ച് നടത്തിയ വെളിപ്പെടുത്തൽ വലിയ രീതിയിൽ വിവാദമായിരുന്നു. അന്തരിച്ച നടൻ ഒടുവിൽ ഉണ്ണികൃഷ്ണനെ ആറാം തമ്പുരാന്റെ സെറ്റിൽ വെച്ച് രഞ്ജിത്ത് തല്ലി എന്നാണ് ആലപ്പി അഷ്റഫ് വെളിപ്പെടുത്തിയത്. അഷ്റഫിന്റെ വെളിപ്പെടുത്തൽ വൈറലായപ്പോൾ ആദ്യം വിമർശിച്ച് എത്തിയത് സംവിധായകൻ എം. പദ്മകുമാറാണ്.
യുട്യൂബ് ചാനലിന് സബ്സ്ക്രൈബേഴ്സിനെ കൂട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആലപ്പി അഷ്റഫ് ഇത്തരം കഥകൾ പറഞ്ഞതെന്നാണ് പദ്മകുമാർ വിമർശിച്ച് പറഞ്ഞത്. എന്നാൽ താൻ പറഞ്ഞതൊന്നും ഇല്ലാത്ത കഥകളല്ലെന്നും എല്ലാം താൻ കണ്ടതും കേട്ടതുമായ കാര്യങ്ങളാണെന്നും പറയുകയാണിപ്പോൾ ആലപ്പി അഷ്റഫ്. വൺ ടു ടോക്ക്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അഷ്റഫ്.

സംസ്കാരത്തെ പറ്റി പറയാൻ പദ്മകുമാറിന് യോഗ്യതയില്ലെന്നും അഷ്റഫ് പറഞ്ഞു. സിനിമയിലെ വമ്പന്മാരുടെ കഥകൾ ഇനിയും ഒരുപാടുണ്ടെന്നും എല്ലാം താൻ ഭൂമി വിട്ട് പോകും മുമ്പ് ജനങ്ങൾ അറിയുമെന്നും അഷ്റഫ് പറയുന്നു. വൃദ്ധനായ ആരോഗ്യമില്ലാത്ത ഒരു മനുഷ്യനെ സംവിധായകൻ അടിച്ച് നിലത്തിട്ടുവെന്ന് ഒരിക്കൽ നടൻ ഇന്നസെന്റ് പറഞ്ഞിട്ടുണ്ട്. അടികൊണ്ട് വൃദ്ധനായ മനുഷ്യൻ കമിഴ്ന്ന് നിലത്ത് വീണുവെന്നാണ് ഇന്നസെന്റ് പറഞ്ഞത്.
അന്ന് എല്ലാവരും അത് കേട്ട് ഇന്നസെന്റ് പറഞ്ഞത് തിലകനെ കുറിച്ചാണെന്ന് കരുതി. ആരുടെയും ചിന്തയിൽ പോലും ഒടുവിൽ ഉണ്ണികൃഷ്ണന്റെ പേര് വന്നില്ല. മുമ്പ് ക്രൈം നന്ദകുമാറും ഒടുവിൽ ഉണ്ണികൃഷ്ണന് സംഭവിച്ചത് തുറന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ ആരും അത് മൈന്റ് ചെയ്തില്ല. സിനിമാ ഫീൽഡിൽ എല്ലാവർക്കും ഈ സംഭവം നടന്നത് അറിയാം.
രഞ്ജിത്തുമായി സൗഹൃദമുണ്ടായിരുന്നയാളാണ് ഞാൻ. പക്ഷെ ഒടുവിൽ ഉണ്ണികൃഷ്ണനെ രഞ്ജിത്ത് അടിച്ചശേഷം ഞാൻ അദ്ദേഹത്തോട് മിണ്ടിയിട്ടില്ല. ആ സംഭവം ഇപ്പോഴും എന്റെ മനസിലുണ്ട്. ഞാൻ ഇത് പുറത്ത് പറഞ്ഞശേഷം എന്തുകൊണ്ട് ഞാൻ അതിൽ ഇടപെട്ടില്ലെന്ന് പലരും ചോദിക്കുന്നുണ്ട്. കോടികൾ മുടക്കി ഒരു സിനിമയുടെ ഷൂട്ട് നടക്കുകയാണ്. അത് തുടർന്ന് നടക്കേണ്ടെ..? അതുകൊണ്ട് രമ്യതയിൽ അവസാനിപ്പിക്കാനെ എല്ലാവരും ശ്രമിക്കു.
അതിനടയിൽ കയറാൻ ആർക്കും പറ്റില്ല. ആരും അതിന് മുതിരില്ല. സംഭവത്തിനുശേഷം ഒടുവിൽ ഉണ്ണികൃഷ്ണൻ കരഞ്ഞുകൊണ്ടാണ് കാറിൽ കയറിപ്പോയത്. വ്യൂസ് ഉണ്ടാക്കാൻ പറഞ്ഞതല്ല. ഇനിയും സിനിമ ഫീൽഡിലെ ഒരുപാട് കാര്യങ്ങൾ എനിക്ക് പറയാനുണ്ട്. അതും ഞാൻ പറയും. ഒടുവിൽ ഉണ്ണികൃഷ്ണനും രഞ്ജിത്തും തമ്മിൽ അവാർഡ് സിനിമകളെ കുറിച്ചുള്ള ചർച്ച നടന്നിരുന്നു.

അടൂർ ഗോപാലകൃഷ്ണന് വേണ്ടി ഉണ്ണികൃഷ്ണൻ വാദിച്ചത് ഇഷ്ടപ്പെടാതെയാണ് രഞ്ജിത്ത് അദ്ദേഹത്തെ അടിച്ചത്. അയാളെ മോശമാക്കാൻ പറഞ്ഞതല്ല. നടന്ന കാര്യമായതുകൊണ്ടാണ് പറഞ്ഞത്. പിന്നെ പദ്മകുമാറിന്റെ തുണ്ട് ചിത്രങ്ങളൊക്കെ കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ സംസ്കാരത്തെ പറ്റി പറയാൻ യോഗ്യതയുള്ള ആളല്ല. വേറെ ആരെങ്കിലുമാണ് പറഞ്ഞതെങ്കിൽ അംഗീകരിക്കാം.
ഇനിയും ധാരണം കഥകൾ എന്റെ കയ്യിലുണ്ട്. സിനിമയിലെ വമ്പന്മാരുടെ കഥകൾ ഒരുപാടുണ്ട്. പതുക്കെ അതെല്ലാം വെളിയിൽ കൊണ്ടുവരും. ഞാൻ ഈ ഭൂമിയിൽ നിന്നും പോകുംമുമ്പ് പൊതുസമൂഹം ഇതെല്ലാം അറിഞ്ഞിരിക്കും. സ്വകാര്യ ജീവിത കഥകളായിരിക്കില്ല അവയൊന്നും. കുടുംബബന്ധങ്ങൾ തകരുന്ന സാഹചര്യം വരുന്ന കഥകളൊന്നുമായിരിക്കില്ല ഞാൻ പറയുക.
അതുകൊണ്ട് ആരും ടെൻഷനടിക്കേണ്ടതില്ല എന്നും ആലപ്പി അഷ്റഫ് പറഞ്ഞു. രഞ്ജിത്ത് തിരക്കഥയെഴുതിയ ആറാം തമ്പുരാൻ ഷാജി കൈലാസാണ് സംവിധാനം ചെയ്തത്. മോഹൻലാലും മഞ്ജു വാര്യരുമായിരുന്നു പ്രധാന വേഷങ്ങൾ ചെയ്തത്.


Click it and Unblock the Notifications











