പൾസർ സുനിക്ക് ആഡംബര ജീവിതത്തിന് പണം നൽകിയതാര്? ദിലീപിനോട് ക്ഷമ പറഞ്ഞതിന് കാരണം: ആലപ്പി അഷ്റഫ്
നടി ആക്രമിക്കപ്പെട്ട കേസിൽ കോടതി വിധി വന്നതിന് പിന്നാലെ ആലപ്പി അഷ്റഫ് എട്ടാം പ്രതിയായിരുന്ന ദിലീപിനോട് ക്ഷമ ചോദിച്ചിരുന്നു. ദിലീപ് കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ച ശേഷമായിരുന്നു ഇത്. ഇതേക്കുറിച്ച് വിശദീകരണം നൽകിയിരിക്കുകയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ ആലപ്പി അഷ്റഫ്. താൻ ക്ഷമ ചോദിച്ചതിന് കാരണമുണ്ടെന്ന് ആലപ്പി അഷ്റഫ് പറയുന്നു.
എന്നെ വലിയൊരു ശത്രുവായി കണ്ട് ഇങ്ങനെ സംസാരിക്കാൻ ഞാൻ അഷ്റഫിനോട് ഒരു ദ്രോഹവും ചെയ്തിട്ടില്ലെന്ന് ദിലീപ് പ്രിയദർശൻ ഉൾപ്പെടെ പലരോടും പറഞ്ഞിരുന്നു. ഇതറിഞ്ഞിട്ടും ഞാൻ നിർത്തിയില്ല. തുടർന്ന് കൊണ്ടിരുന്നു. ഒരിക്കൽ നികേഷ് കുമാർ റിപ്പോർട്ടർ ടിവിയിലെ ചർച്ചയിൽ എന്നോട് ചോദിച്ചത് ഇത്രയും രൂക്ഷമായി വിമർശിക്കുന്ന നിങ്ങൾ ദിലീപിനെ വെറുതെ വിട്ടാൽ എന്ത് ചെയ്യുമെന്നായിരുന്നു. അങ്ങനെ ഒന്ന് സംഭവിക്കില്ല, അങ്ങനെ വന്നാൽ ഞാൻ മാപ്പ് ചോദിക്കുമെന്ന് ഞാൻ മറുപടി നൽകി. വാക്ക് പാലിച്ചതിൽ എന്താണ് തെറ്റ്. ദിലീപിൽ നിന്ന് എനിക്കൊരു നേട്ടവും വേണ്ട. ഞാനിപ്പോഴും എന്റെ ശരികളിൽ ആ കുട്ടിയോടൊപ്പം ഉറച്ച് നിൽക്കുന്നു.

ഞാനുറച്ച് വിശ്വസിച്ചിരുന്നത് ഈ ക്വട്ടേഷന് പിന്നിൽ ദിലീപ് ആണെന്നാണ്. കോടതി വിധിയെ ബഹുമാനിക്കുന്നു. ദിലീപ് കൊടുത്തതല്ലെങ്കിൽ പിന്നെ ആരുടേതാണ് ഈ ക്വട്ടേഷൻ. ആരാണ് ദിലീപിന്റെ തലയിൽ കെട്ടി വെച്ചത്. എത്ര ഉന്നതനായാലും ഈ ക്വട്ടേഷന് പിന്നിലുള്ളവരെ കണ്ടെത്തണം. പിന്നിൽ ഒരു മാഡമാണന്ന് അന്ന് പറഞ്ഞിരുന്നു. ഇതാെരു സ്ത്രീയുടെ ക്വട്ടേഷനാണെന്ന് ദിലീപ് പറയുന്നത് കേട്ടു എന്ന് ബാലചന്ദ്രകുമാറും പറയുന്നുണ്ടായിരുന്നു.
ഇക്കാര്യങ്ങളൊക്കെ അന്വേഷണ ഉദ്യോഗസ്ഥൻമാർ വിട്ട് കളഞ്ഞത് ആർക്ക് വേണ്ടി എന്നൊക്കെയുള്ള ചോദ്യങ്ങൾ ഇപ്പോൾ ഉയരുകയാണെന്ന് ആലപ്പി അഷ്റഫ് ചൂണ്ടിക്കാട്ടി. ലിബർട്ടി ബഷീർ കേസിലെ വിധിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളും ആലപ്പി അഷ്റഫ് പരാമർശിച്ചു. കേസിൽ നീതി കിട്ടില്ലെന്ന് തോന്നിയപ്പോൾ രാമൻ പിള്ളയെ പോലെ പ്രഗൽഭനായ അഭിഭാഷകൻ അപ്പുറത്തപ്പോൾ അതിനേക്കാൾ പ്രഗൽഭരായവരെ വാദിക്കാൻ വെക്കണമെന്ന് അതിജീവിതയോട് ലിബർട്ടി ബഷീർ പറഞ്ഞിരുന്നു.

ഇത് സന്ധ്യ മാഡവുമായി ആലോചിക്കണമെന്ന് ആ കുട്ടി പറഞ്ഞു. ഇത് പ്രകാരം ബഷീർക്ക തിരുവനന്തപുരത്ത് പോയി സന്ധ്യ മാഡത്തെ നേരിട്ട് കാണുന്നു. പ്രഗൽഭരായ വക്കീലൻമാരെ വെച്ചില്ലെങ്കിൽ കേസിൽ തോൽക്കുമെന്ന് അദ്ദേഹം പറഞ്ഞപ്പോൾ ആലോചിക്കട്ടെയെന്നാണ് സന്ധ്യ മാഡം പറഞ്ഞത്. ഈ ഉത്തരവും കാത്ത് ബഷീർക്ക മൂന്ന് പ്രാവശ്യം സന്ധ്യ മാഡത്തെ കണ്ടു.
ഡൽഹിയിൽ നിന്നും പ്രഗൽഭരായ വക്കീലൻമാരെ കൊണ്ട് വരാമെന്നും ആ ചെലവ് വഹിക്കാമെന്നും സന്ധ്യ മാഡത്തെ അറിയിച്ചതായിരുന്നെന്ന് ബഷീർക്ക പറയുന്നു. പക്ഷെ അതിനവർ തയ്യാറായില്ല എന്ന് ബഷീർക്ക നിരവധി ചാനലുകളിലൂടെ പറയുന്നത് നമ്മൾ കേട്ടതല്ലേ. ജോമോൻ പുത്തൻ പുരയ്ക്കൽ പ്രത്യാശ നിറഞ്ഞ ഒരു കാര്യം പറയുന്നുണ്ട്. തെളിവില്ല എന്ന് പറഞ്ഞ് കീഴ്കോടതി തള്ളുന്ന കേസുകൾ മേൽക്കോടതിയിൽ എത്തുമ്പോൾ ചില തെളിവുകൾ പൊന്തി വരാറുണ്ട്. ചിലപ്പോൾ കുറച്ച് കാലതാമസമെടുത്തെന്ന് വരാം എന്നാണ് ജോമോൻ പുത്തൻ പുരയ്ക്കൽ പറഞ്ഞത്.
കഞ്ഞി കുടിയ്ക്കാൻ പോലും നിർവാഹമില്ലെന്ന് പറഞ്ഞ് മീഡിയക്ക് മുന്നിൽ കരഞ്ഞ ഒന്നാം പ്രതി സുനിൽ കുമാറിന്റെ അമ്മയെ നമ്മളാരും മറന്നിട്ടില്ല. അത്തരം പശ്ചാത്തലമുള്ള സുനിക്ക് ജാമ്യം ലഭിക്കാൻ സുപ്രീംകോടതി വരെ പോയതും കോടികൾ വിലയുള്ള കാറിൽ ചുറ്റിയടിച്ച് കറങ്ങി ആഡംബര ജീവിതം നയിക്കാനുള്ള പണവും സൗകര്യവും നൽകിയത് ആരാണെന്ന് അന്വേഷിക്കാൻ ഇവിടെ ആരുമില്ല. ഇതൊക്കെ കണ്ടുപിടിച്ചിരുന്നെങ്കിൽ നീതി ലഭിച്ചേനെയെന്നും ആലപ്പി അഷ്റഫ് പറയുന്നു.


Click it and Unblock the Notifications











