സ്നേഹ നിർബന്ധങ്ങൾക്ക് വഴങ്ങി ചിത്ര തീരുമാനം മാറ്റി, ആ മനസിന്റെ തേങ്ങൽ നമ്മൾ കേൾക്കുന്നില്ല: ആലപ്പി അഷ്റഫ്
കേരളത്തിന്റെ വാനമ്പാടിയായ കെഎസ് ചിത്രയ്ക്ക് ഇന്ത്യയൊട്ടുക്കും വലിയ ആരാധകരുണ്ട്. തമിഴ്, തെലുങ്ക് പിന്നണി ഗാനരംഗത്ത് ചിത്രയ്ക്കുള്ള ആരാധകവൃന്ദം അമ്പരപ്പിക്കുന്നതാണ്. കരിയറിലെ ഖ്യാതിക്കിടയിലും ജീവിതത്തിൽ ഏറെ വിഷമിക്കേണ്ടി വന്നയാളാണ് ചിത്ര. കെഎസ് ചിത്രയുടെ ജീവിതത്തിലെ വേദനാജനകമായ സംഭവങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ് ഇപ്പോൾ. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
ഇത്രയധികം സമ്പത്തും ബഹുമതിയും സ്നേഹവും ഏറ്റുവാങ്ങിയെങ്കിലും അവരുടെ മനസ് ഇതിലൊന്നും സന്തോഷം കണ്ടെത്താനാകാതെ ഓരോ നിമിഷവും ചുട്ടുപൊള്ളുകയാണ്. മകൾ ലോകമറിയുന്ന പാട്ടുകാരിയാകുന്നത് സ്വപ്നം കണ്ട തന്റെ പിതാവിന്റെ രോഗാവസ്ഥയാണ് ചിത്രയുടെ മനസിനെ ഉലച്ച ആദ്യത്തെ സംഭവം. കവിളിനെ ബാധിച്ച കാൻസർ മോണയിലേക്കും പടർന്ന് തുടങ്ങി. അച്ഛന്റെ ആ അവസ്ഥ ചിത്രയെ വല്ലാതെ ഉലച്ചു. സിനിമാ സംഗീതം എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ ചിത്ര തീരുമാനിച്ചു.

ശേഷിച്ച റെക്കോഡിംഗുകളെല്ലാം റദ്ദാക്കി ചിത്ര അച്ഛനൊപ്പം നാട്ടിലേക്ക് മടങ്ങി. അച്ഛനെ കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും ചിത്ര അപ്പോൾ ആലോചിച്ചിരുന്നില്ല. എന്നാൽ മകളുടെ ഈ തീരുമാനത്തോട് പൊരുത്തപ്പെടാൻ അച്ഛനായ കൃഷ്ണൻ നായർക്ക് സാധിച്ചില്ല. അച്ഛന്റെ സ്നേഹ നിർബന്ധങ്ങൾക്ക് വഴങ്ങി ചിത്ര തീരുമാനം മാറ്റി.
മകൾ രാജ്യത്തെ മികച്ച ഗായികയ്ക്കുള്ള ആദ്യ പുരസ്കാരം ഏറ്റുവാങ്ങുന്നത് കണ്ടാണ് ആ പിതാവിന്റെ കണ്ണുകൾ അടഞ്ഞത്. പണവും പ്രശസ്തിയും നേടിക്കഴിഞ്ഞാൽ എല്ലാം ആയി എന്നാണ് പലരുടെയും വിചാരം. ചിത്ര കെെവരിച്ചത് പോലെ നേട്ടങ്ങൾ സ്വന്തമാക്കിയ രണ്ടാമതൊരു വനിത കേരളത്തിൽ ഇല്ലെന്ന് പറയാം. അവർ നമുക്ക് വേണ്ടി പാടുമ്പോഴും ആ മനസിന്റെ തേങ്ങൽ നമ്മൾ കാണുന്നും കേൾക്കുന്നുമില്ല എന്ന് മാത്രം.

അകാലത്തിൽ പൊലിഞ്ഞ മകളുടെ മരണ വാർത്ത ചിത്രയെ സ്നേഹിക്കുന്നവരുടെയെല്ലാം മനസിൽ നൊമ്പരമുണർത്തുന്നതായിരുന്നു. ഒരു ഞെട്ടലോടെയാണ് അന്ന് ആ വാർത്ത ഏവരും ശ്രവിച്ചത്. ആ ആഘാതത്തിൽ നിന്നും പാട്ടിലേക്കും ജീവിതത്തിലേക്കും തിരിച്ച് വരാൻ ചിത്രയ്ക്ക് വർഷങ്ങൾ വേണ്ടി വന്നു. പിന്നീടുള്ള ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഉഴിഞ്ഞ് വെച്ചു. ചിത്ര മകളുടെ ഓർമ ദിനത്തിൽ പങ്കുവെക്കുന്ന കുറിപ്പ് ഹൃദയഭേദകമാണെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.
2011 ഏപ്രിൽ 11 നാണ് ചിത്രയുടെ മകൾ നന്ദന മരിച്ചത്. ദുബായിലെ വില്ലയിൽ നീന്തൽ കുളത്തിൽ വീണായിരുന്നു മരണം. മാനസികമായ തകർന്ന് പോയ ചിത്രയ്ക്ക് ഏറെ നാളുകൾക്ക് ശേഷമാണ് സംഗീത ലോകത്തേക്ക് തിരിച്ചെത്താനാകുന്നത്. നീണ്ട കാത്തിരിപ്പിന് ശേഷമാണ് 2002 ൽ ചിത്രയ്ക്ക് മകൾ പിറന്നത്. കാത്തിരുന്ന് ലഭിച്ച മകളെ ചിത്രയ്ക്ക് നഷ്ടപ്പെട്ടത് ഏവരെയും വിഷമിപ്പിച്ചു. നന്ദനയുടെ മരണ ശേഷം ഒരു കുഞ്ഞിനെ ദത്തെടുക്കാത്തതിനെക്കുറിച്ച് ചിത്ര നേരത്തെ സംസാരിച്ചിട്ടുണ്ട്. ഒരു കുഞ്ഞിനെ ദത്തെടുത്താൽ അതിന്റെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കണം.
പഠനം, വിവാഹം തുടങ്ങിയ കാര്യങ്ങളെല്ലാം നടത്തണം. അതുവരെ ഞങ്ങൾ ജീവിച്ചിരിക്കുമോ എന്നറിയില്ല. അതുകൊണ്ടാണ് ആ ശ്രമം ഉപേക്ഷിച്ചതെന്നും ചിത്ര വ്യക്തമാക്കിയിട്ടുണ്ട്. മകളുടെ മരണ ശേഷം ചിത്രം ഓണം ആഘോഷിച്ചിട്ടില്ല. ഇതേക്കുറിച്ച് അടുത്തിടെ സംസാരിച്ചിരുന്നു. മകളുണ്ടായിരുന്നത് വരെ ഓണം ആഘോഷിക്കുമായിരുന്നു. അതിന് ശേഷം ആഘോഷിച്ചിട്ടില്ല. വീട്ടിൽ സദ്യയുണ്ടാക്കാറില്ല. ഒരു ഒഴിക്കുന്ന കറിയും രണ്ട് അല്ലാത്ത കറികളും വെക്കും. പക്ഷെ ചേച്ചിയുടെയും അനിയന്റെയും വീട്ടിൽ നിന്ന് കറികൾ കൊടുത്തയക്കും. അത് ഒരു ഓണമാകുമെന്നും ചിത്ര അന്ന് പറഞ്ഞു.


Click it and Unblock the Notifications











