നായകവേഷം കിട്ടിയപ്പോൾ സെറ്റിൽ നിന്നും മുരളി മുങ്ങി, ഫാസിൽ അഭയം തേടിയത് സുരേഷ് ഗോപിയിൽ, ഈഗോയില്ല; അഷ്റഫ്
സുരേഷ് ഗോപിയുടെ രാഷ്ട്രീയമാണ് അദ്ദേഹത്തോട് ഒരു വിഭാഗം ജനങ്ങൾക്ക് എതിർപ്പ് തോന്നാൻ പ്രധാനമായും കാരണമായിട്ടുള്ളത്. സുരേഷ് ഗോപി മാത്രമല്ല ചിലപ്പോഴൊക്കെ അദ്ദേഹത്തിന്റെ കുടുംബവും അതിന്റെ പരിണിതഫലങ്ങൾ അനുഭവിക്കേണ്ട സ്ഥിതി വരാറുണ്ട്. സോഷ്യൽമീഡിയ വഴിയുള്ള അധിക്ഷേപങ്ങളാണ് അതിൽ പ്രധാനപ്പെട്ടത്. സഭ്യമല്ലാത്ത ഭാഷയിൽ നടന്റെ ഭാര്യയേയും മക്കളേയും പരിഹസിച്ചുള്ള കമന്റുകൾ പ്രത്യക്ഷപ്പെടാറുണ്ട്. പലപ്പോഴും കമന്റുകൾ പരിധിവിടുമ്പോൾ ആദ്യം പ്രതികരിച്ച് എത്താറുള്ളത് ഇളയമകൻ മാധവ് സുരേഷാണ്.
ഇപ്പോഴിതാ സുരേഷ് ഗോപിയുടെ കുടുംബത്തെ കുറിച്ചും അദ്ദേഹം ചെയ്യാറുള്ള നന്മപ്രവൃത്തികളെ കുറിച്ചും ആലപ്പി അഷ്റഫ് പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. മറ്റുള്ളവരെ സഹായിക്കുന്നതിൽ ഈഗോയില്ലാത്ത മനുഷ്യനാണ് സുരേഷ് ഗോപിയെന്ന് അഷ്റഫ് പറയുന്നു. മലയാള സിനിമയിൽ നന്മയും മനുഷ്യത്വവും അനുകമ്പയുമൊക്കെയുള്ള നടനാണ് സുരേഷ് ഗോപി.

അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോടുള്ള വിയോജിപ്പ് രേഖപ്പെടുത്തികൊണ്ട് തന്നെ അദ്ദേഹത്തിന്റെ നന്മകൾ പൊതു സമൂഹത്തോട് ഞാൻ വിളിച്ച് പറഞ്ഞിട്ടുണ്ട്. അദ്ദേഹം ചെയ്ത നന്മകൾ കാരണം സിനിമാ മേഖലയിൽ ഉള്ളവർ തന്നെ നടനെ കല്ലെറിയുകയും തള്ളിപ്പറയുകയും ചെയ്തപ്പോൾ ഞാൻ ഇട്ടൊരു പോസ്റ്റ് എന്റെ ഫേസ്ബുക്കിൽ ഇപ്പോഴും നിങ്ങൾക്ക് കാണാം. മറ്റുള്ളവരുടെ വേദന കണ്ട് സഹായിക്കുന്നതിൽ എന്നും സുരേഷ് ഗോപിയോടൊപ്പം രാധിക നിലകൊണ്ടിട്ടുണ്ട്.
പ്രതിസന്ധി ഘട്ടങ്ങളിൽ മാനസീകമായി തളർന്നപ്പോൾ സുരേഷ് ഗോപിക്ക് താങ്ങും തണലുമായി നിന്നത് രാധിക മാത്രമാണ്. സുരേഷ് ഗോപിയുടെ മകൾ ലക്ഷ്മി മരണപ്പെട്ടപ്പോൾ ഫാസിലിനൊപ്പം ഞാനും കൊല്ലത്തെ കുടുംബവീട്ടിൽ പോയിരുന്നു. വേദന കടിച്ച് അമർത്തി വിങ്ങിപ്പൊട്ടുന്ന മുഖവുമായി നിൽക്കുന്ന സുരേഷ് ഗോപിയെ ഇന്നും ഓർമയുണ്ട്.
സാമ്പത്തികമായി മാത്രമല്ല മറ്റ് പല പ്രതിസന്ധിഘട്ടങ്ങളിലും അദ്ദേഹം സിനിമാക്കാരെ സഹായിക്കുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. പപ്പയുടെ സ്വന്തം അപ്പൂസിൽ മമ്മൂട്ടിയുടെ സുഹൃത്തായ ഡോക്ടറായി ആദ്യം അഭിനയിച്ചത് നടൻ മുരളിയായിരുന്നു. നാല്, അഞ്ച് ദിവസത്തോളം പടത്തിൽ അഭിനയിച്ചശേഷം യാതൊരു മുന്നറിയിപ്പുമില്ലാതെ മുരളി സെറ്റിൽ നിന്നും മുങ്ങി. മറ്റൊരു പടത്തിൽ നായക വേഷം കിട്ടിയതുകൊണ്ട് ഈ റോൾ ഉപേക്ഷിക്കുകയായിരുന്നു.
മുരളി പോയതുകൊണ്ട് ഷൂട്ടിങ് പ്രതിസന്ധിയിലായപ്പോൾ ഫാസിൽ സഹായം അഭ്യർത്ഥിച്ചത് സുരേഷ് ഗോപിയോടാണ്. തിരക്കിലായിരുന്നിട്ടും മറ്റ് സിനിമകളുടെ ഡേറ്റ് ക്രമീകരിച്ച് പപ്പയുടെ സ്വന്തം അപ്പൂസിൽ വന്ന് അഭിനയിച്ചു. മറ്റുള്ളവരെ സഹായിക്കുന്നതിൽ ഈഗോ സുരേഷ് ഗോപിക്കില്ല. പരസഹായം ചെയ്യുക എന്ന സ്വഭാവം ഇന്നത്തെ സിനിമാക്കാരിൽ പലർക്കും ഇല്ല.

പലരും ഈഗോയും കുശുമ്പും അഹങ്കാരവും കൊണ്ട് ആർമാദിക്കുകയാണ്. കോടികൾ വാരിക്കൂട്ടുന്ന ഇവർ കഷ്ടപ്പെടുന്ന സഹപ്രവർത്തകരെ അവഗണിക്കുകയാണ് ചെയ്യുന്നത്. സഹജീവികളെ സഹായിക്കുക എന്ന പ്രവണത പ്രേം നസീറിനുശേഷം മലയാള സിനിമയിൽ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരോട് കൂടി അവസാനിക്കാനാണ് സാധ്യത.
പുതുതലമുറയിലെ മാർക്കറ്റുള്ള യുവതാരങ്ങൾ താരസംഘടനയായ അമ്മയിൽ പോലും സഹകരിക്കുന്നില്ല. മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും സഹകരിക്കുകയും ചെയ്യുന്നതുപോലുള്ള അടുപ്പം ഇപ്പോഴത്തെ യുവതലമുറയിൽ കാണാനില്ല. മാധവ് സുരേഷ് സോഷ്യൽമീഡിയയിലേക്ക് കടന്ന് വന്നത് വലിയ ഗൗരവമുള്ള വിഷയങ്ങളുമായിട്ടാണ്. അതിൽ ചില നാക്ക് പിഴകളും മാധവിന് സംഭവിച്ചു.
നിന്റെ ഭാര്യയേയും മക്കളേയും എനിക്ക് തന്നിട്ട് പോ എന്ന കമന്റ് തന്നെ ഒരുപാട് വേദനിപ്പിച്ചുവെന്ന് മാധവ് പറഞ്ഞിട്ടുണ്ട്. മലയാള സിനിമയിലെ മറ്റൊരു നടന്റെ മക്കൾക്കും ഇത്തരം കമന്റുകൾ കേൾക്കേണ്ടി വന്നിട്ടില്ല. ദുഷ്ടന്മാർ പനപോലെ വളരുമ്പോൾ നന്മകൾ മാത്രം ചെയ്യുന്ന ഒരു കുടുംബത്തെ ഇത്തരം വാക്കുകൾകൊണ്ട് വേദനിപ്പിക്കുന്നത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. വിമർശിക്കുന്നതിൽ തെറ്റില്ല. പക്ഷെ സഭ്യതയുണ്ടാകണമെന്നും ആലപ്പി അഷ്റഫ് പറയുന്നു.


Click it and Unblock the Notifications











