സോമേട്ടനെ പോലെ ഒരുത്തനും ഇന്ന് അടിക്കില്ല; സെറ്റിൽ തിലകന്റെ മദ്യപാന രീതി; തുറന്ന് പറഞ്ഞ് ശാന്തിവിള ദിനേശ്
മലയാള സിനിമാ ലോകവും പ്രേക്ഷകരുമെല്ലാം ഇന്ന് ചർച്ച ചെയ്യുന്നത് നടൻ ഷെെൻ ടോം ചാക്കോയെ കുറിച്ചാണ്. നടി വിൻസി അലോഷ്യസ് പരാതിപ്പെട്ടതിന് പിന്നാലെ ഷെെനിനെതിരെ കുരുക്ക് മുറുകുന്നു. ഏറെക്കാലമായി ഷെെൻ ടോമിന്റെ ലഹരി ഉപയോഗവും അഭിമുഖങ്ങളിലെ പരാമർശങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചയാണ്. വിൻസിയുടെ പരാതിയോടെ ഇക്കാര്യത്തിൽ വ്യക്തത വന്നു. ഷെെൻ ടോം ചാക്കോയ്ക്കെതിരെ വ്യാപക വിമർശനം വരുന്നുണ്ട്. മലയാള സിനിമാ ലോകം ലഹരിയുടെ പിടിയിലായെന്ന വാദം ശക്തമാണ്. ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ലഹരി ഉപയോഗം മലയാള സിനിമാ ലോകത്ത് പണ്ട് മുതലേയുണ്ടെന്ന് ശാന്തിവിള ദിനേശ് പറയുന്നു. കടുത്ത മദ്യപാനികളായ താരങ്ങളെ താൻ കണ്ടിട്ടുണ്ടെന്ന് ശാന്തിവിള ദിനേശ് പറയുന്നു. ലഹരി ഉപയോഗിക്കുന്ന ഒരുപാട് പേരെ കണ്ടിട്ടുണ്ട്. ബെപ്പാസ് സർജറി കഴിഞ്ഞ തിലകൻ ചേട്ടനോട് ദിവസം രണ്ട് പെഗ് കഴിക്കാമെന്ന് ഡോക്ടർ പറഞ്ഞിരുന്നു. പുള്ളി ഓരോ ആഹാരത്തിന് മുമ്പും ബ്രീഫ്കെയ്സ് തുറന്ന് വെച്ച് മദ്യം ഒഴിക്കും. ചേട്ടാ ബെെപ്പാസ് സർജറി കഴിഞ്ഞതല്ലേ എന്ന് ഞാൻ ചോദിച്ചു. രണ്ട് അടിക്കാൻ ഡോക്‌ടർ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം.

പക്ഷെ പുള്ളി ഓരോ ആഹാരം കഴിയുമ്പോഴും രണ്ടെണ്ണം വീതം അടിക്കുകയാണ്. പക്ഷെ തിലകൻ ചേട്ടനെ കൊണ്ട് സെറ്റിൽ പ്രശ്നമുണ്ടാകില്ല. നല്ല മദ്യപാനികളുടെ കൂടെ സഹകരിച്ചിട്ടുള്ള ആളാണ് ഞാൻ. ശ്രീനിവാസനും എംജി സോമനുമടക്കം. സോമേട്ടൻ കഴിച്ചത് പോലെയൊന്നും മലയാള സിനിമയിൽ ഒരുത്തനും ഇപ്പോൾ കഴിക്കില്ല. പക്ഷെ അവർ ഒരിക്കലും സിനിമയ്ക്ക് ദോഷം ചെയ്തിട്ടില്ല. ഷൂട്ടിംഗിനെ ബാധിക്കുന്ന ഒന്നും അവർ ചെയ്യില്ല. തിലകൻ ചേട്ടനടക്കം.
അങ്ങനെയല്ല ഇന്നത്തെ സാഹചര്യം ഇപ്പോൾ അടിച്ച് ഫിറ്റായി, എല്ലാ ലഹരിയും കയറ്റി സമയമുണ്ടെങ്കിൽ അഭിനയിക്കാമെന്നായെന്നും ശാന്തിവിള ദിനേശ് തുറന്നടിച്ചു. ലഹരി ഉപയോഗം മലയാള സിനിമയിൽ ഇന്ന് വന്നതല്ല. എന്നാൽ മുമ്പുള്ളവർക്ക് സിനിമയ്ക്ക് ശേഷമായിരുന്നു ലഹരിയും പെണ്ണുമെല്ലാം. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. ലഹരി കഴിഞ്ഞ് സമയമുണ്ടെങ്കിൽ സിനിമയെടുത്താൽ മതിയെന്നായെന്നും ശാന്തിവിള ദിനേശ് വിമർശിച്ചു. മലയാള സിനിമയ്ക്ക് വലിയ സംഭാവനകൾ നൽകുന്ന നാലഞ്ച് നായക നടൻമാർ സിന്തറ്റിക് ലഹരി ഉപയോഗം കാരണം എല്ലും പല്ലും പൊടിഞ്ഞ് ഈയടുത്ത് മരിക്കുമെന്നും ശാന്തിവിള ദിനേശ് പറയുന്നുണ്ട്. ഈ നടൻമാരുടെ പേര് വെളിപ്പെടുത്താൻ സംവിധായകൻ തയ്യാറായില്ല.
അഭിപ്രായങ്ങൾ തുറന്ന് പറയുന്ന സംവിധായകനാണ് ശാന്തിവിള ദിനേശ്. പലപ്പോഴും പരാമർശങ്ങൾ വിവാദത്തിലായിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സൂപ്പർതാരങ്ങളെ ശക്തമായ ഭാഷയിൽ ശാന്തിവിള വിമർശിച്ചിട്ടുണ്ട്. ബംഗ്ലാവിൽ ഔതയാണ് ശാന്തിവിള ദിനേശ് സംവിധാനം ചെയ്ത സിനിമ. നിരവധി സിനിമകളിൽ അസിസ്റ്റന്റ് ഡയരക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. നേരത്തെ ഭാഗ്യലക്ഷ്മി, സാന്ദ്ര തോമസ് തുടങ്ങിയവർ ശാന്തിവിള ദിനേശിനെതിരെ പരാതി നൽകിയിരുന്നു. ഇവർക്കെതിരെയുള്ള പരാമർശങ്ങളിലായിരുന്നു പരാതി. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അനുകൂലിച്ചാണ് ശാന്തിവിള ദിനേശ് സംസാരിക്കാറുള്ളത്. ദിലീപ് നിരപരാധിയാണെന്നാണ് ഇദ്ദേഹം പറയുന്നത്. മലയാള സിനിമാ രംഗത്തെ വിവാദ വിഷയങ്ങളിലെല്ലാം ശാന്തിവിള ദിനേശ് അഭിപ്രായം പങ്കുവെക്കാറുണ്ട്.


Click it and Unblock the Notifications











