സൗത്ത് ഇന്ത്യയിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടി, നല്ല സ്വഭാവം, സൗന്ദര്യയുടെ വേർപാട് വലിയൊരു സങ്കടം; വിപിൻ മോഹൻ
ഇരുപത്തിരണ്ട് വർഷം മുമ്പ് ഹെലികോപ്റ്റർ തകർന്നാണ് തെന്നിന്ത്യൻ താര സുന്ദരിയായിരുന്ന നടി സൗന്ദര്യ മരിച്ചത്. മലയാളത്തിൽ അടക്കം ആരാധകരുള്ള അഭിനേത്രിയായിരുന്നു സൗന്ദര്യ. അതുകൊണ്ട് തന്നെ മലയാളികൾക്ക് പോലും നടിയുടെ വേർപാട് വലിയൊരു ഷോക്കായിരുന്നു. കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി സൗന്ദര്യയാണ് മാധ്യമങ്ങളിലും സോഷ്യൽമീഡിയയിലും ചർച്ചാ വിഷയം. നടിയുടേത് അപകടമരണമല്ലെന്നും തെലുങ്ക് നടൻ മോഹൻ ബാബുവുമായി ബന്ധപ്പെട്ട സ്വത്ത് തർക്കത്തെ തുടര്‍ന്നുള്ള കൊലപാതകമാണെന്നും ആരോപണം ഉയർന്നതോടെയാണ് സൗന്ദര്യയുടെ മരണവും സ്വകാര്യ ജീവിതവും വീണ്ടും ചർച്ച വിഷയമായത്.
സൗന്ദര്യയ്ക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള മുതിർന്ന ഛായാഗ്രഹകൻ നടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. സൗന്ദര്യം, സ്വഭാവം എന്നിവ കൊണ്ട് മറ്റാരേക്കാളും മിടുക്കിയായിരുന്നു സൗന്ദര്യയെന്നും ആ നഷ്ടം വലിയൊരു സങ്കടമാണെന്നുമാണ് വിപിൻ മോഹൻ റെഡ് എഫ്എം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

സൗന്ദര്യ നായികയായ ജയറാമിന്റെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സിനിമയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചത് വിപിൻ മോഹനായിരുന്നു. സൗന്ദര്യ സൗത്ത് ഇന്ത്യയിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടിയായിരുന്നു. നല്ല ആർട്ടിസ്റ്റായിരുന്നു. നല്ല സ്വഭാവമാണ്. ഏത് സമയത്ത് ഷൂട്ട് പറഞ്ഞാലും മേക്കപ്പ് അടക്കം ചെയ്ത് സെറ്റിൽ കൃത്യ സമയത്ത് സൗന്ദര്യ പ്രസന്റായിരിക്കും. അങ്ങനൊരു കുട്ടിയായിരുന്നു.
ആ കുട്ടി പോയത് വലിയൊരു സങ്കടമായിപ്പോയി. യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സൗന്ദര്യ മലയാളത്തിൽ ചെയ്ത അവസാന സിനിമയായിരുന്നു. സത്യൻ അന്തിക്കാടിനൊപ്പം ഞാൻ പ്രവർത്തിച്ച അവസാന സിനിമയും അതായിരുന്നു എന്നുമാണ് വിപിൻ മോഹൻ പറഞ്ഞത്. 2004 ഏപ്രിൽ 17നാണ് സൗന്ദര്യ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹൈദരാബാദിലേക്ക് പോകവേ വിമാനം തകർന്ന് മരിച്ചത്.
ബെംഗളൂരുവിനടുത്ത് ജക്കൂരിലായിരുന്നു അപകടം. നടി സഞ്ചരിച്ച അഗ്നി ഏവിയേഷന്റെ ചെറുവിമാനം പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ ജക്കൂരിലെ കാർഷിക സർവകലാശാലയുടെ കൃഷി വികാസ് കേന്ദ്രം ക്യാമ്പസിനുള്ളിൽ തകർന്ന് വീഴുകയായിരുന്നു. സംഭവത്തിൽ സൗന്ദര്യയും സഹോദരനും ഉൾപ്പെടെ നാലുപേരാണ് മരിച്ചത്. ഇതേ അഭിമുഖത്തിൽ വെച്ച് വിപിൻ മോഹൻ നാടോടിക്കാറ്റ് സിനിമയുടെ ഷൂട്ടിങ് ഓർമകളും പങ്കുവെച്ചു. നടോടിക്കാറ്റ് സിനിമ എപ്പോൾ ഷൂട്ട് ചെയ്യാൻ തുടങ്ങിയാലും രണ്ട് ദിവസം കഴിയുമ്പോൾ ബ്രേക്ക് വരും.
എങ്ങനെ പോയാലും അത് സംഭവിച്ചിരിക്കും. എന്തെങ്കിലും പ്രശ്‌നം വരും. അങ്ങനെ അഞ്ചാമത്തെ ഷെഡ്യൂള്‍ കോഴിക്കോട് നടന്നുകൊണ്ട് ഇരിക്കുകയായിരുന്നു. ഞങ്ങള്‍ എല്ലാവരും തിലകന്‍ ചേട്ടന്‍ വരുന്നതും കാത്തിരുന്നു. അപ്പോഴാണ് ഈ സിനിമയുടെ പ്രൊഡ്യൂസര്‍ കൊച്ചുമോന്‍ ചേട്ടന്‍ എന്നാണ് ഞങ്ങള്‍ വിളിച്ചുകൊണ്ടിരുന്നത് പുള്ളി ഓടി വന്ന് തിലകന്‍ ചേട്ടന്‍ വരില്ലെന്ന് പറഞ്ഞത്.

സത്യന്‍ അന്തിക്കാട് എന്തുപറ്റിയെന്ന് ചോദിച്ചു. തിലകന്‍ ചേട്ടന്റെ വണ്ടി അപകടത്തില്‍ പെട്ടെന്നും ഇനി ഒരു മാസം കഴിഞ്ഞേ ശരിയാകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഷൂട്ടിങ് നിര്‍ത്താം എന്ന രീതിയിലുള്ള സംസാരമെല്ലാം വന്നു. അപ്പോള്‍ സത്യന്‍ പറഞ്ഞു തീരുമാനിക്കാന്‍ വരട്ടെയെന്ന്. അന്ന് ക്ലൈമാക്‌സ് രംഗം ഷൂട്ട് ചെയ്‌തെ മതിയാകൂ. മൊത്തം സെറ്റും റെഡിയായി ഇരികുകയിരുന്നു. സത്യന്‍ എന്നോട് എന്ത് ചെയ്യാന്‍ പറ്റുമെന്ന് ചോദിച്ചു.
ഞങ്ങള്‍ നോക്കുമ്പോള്‍ നമ്മുടെ കോസ്റ്റ്യൂം ഡിസൈനറും തിലകന്‍ ചേട്ടനും ഒരേ പോലെ... ഒരേ പോലെ എന്നതുകൊണ്ട് ഉദ്ദേശിച്ചത് ഒരേ മുഖം എന്നല്ല. ശരീരം ഒരുപോലെ ഉണ്ടെന്നാണ്. അങ്ങനെ അദ്ദേഹത്തെ തിലകന്‍ ചേട്ടന്റെ വേഷം ഇടീപ്പിച്ചാണ് ക്ലൈമാക്‌സ് ഷൂട്ട് ചെയ്തതെന്നും വിപിൻ മോഹൻ പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് വിപിൻ മോഹൻ.


Click it and Unblock the Notifications











