രവി മോഹൻ-ആർതി ജീവനാംശ വിവാദത്തിനിടെ സമാന്തയെ പ്രശംസിച്ച് സോഷ്യൽ മീഡിയ; മഞ്ജുവിനെ മറന്നതോ?
ജയം രവി എന്ന രവി മോഹന്റെയും, മുൻ ഭാര്യ ആർതിയുടെയും വിവാഹമോചനം വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. വാർത്താകുറിപ്പുകളൂടെ കടുത്ത ആരോപണങ്ങളുമായി രവിയും ആർതിയും എത്തിയപ്പോൾ, നടന് സപ്പോർട്ടുമായ് എത്തിയത് സ്പിരിച്യുൽ ഹീലറും കാമുകിയുമായി കെനീഷ ഫ്രാൻസിസാണ്. അതിനിടെ, രവിയിൽ നിന്നും മാസം 40 ലക്ഷം രൂപ ആർതി ജീവംശമായി ആവശ്യപ്പെട്ടത് കൂടുതൽ വിവാദങ്ങൾക്ക് വഴിയൊരുക്കി. എന്നാൽ ഇതിനിടെ, 200 കോടി രൂപയുടെ ജീവനാംശം വേണ്ടെന്ന് വച്ച സമാന്തക്ക് പ്രശംസയുമായി എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. തൊട്ടു പിന്നാലെ, ഇതിന് വളരെ മുൻപേ സമാനമായ നയം സ്വീകരിച്ച മഞ്ജുവിനെ ഓർമ്മിച്ച് മലയാളി പ്രേക്ഷകരും എത്തി.
രവി-ആർതി ജീവനാംശ വിവാദത്തിനിടെ പ്രശംസ പിടിച്ചുപറ്റി സമാന്ത
തമിഴ് സിനിമ കണ്ടിട്ടുള്ള ഏറ്റവും വലിയ വിവാദങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ് ജയം രവിയും മുൻ ഭാര്യ ആർതിയും തമ്മിലുള്ള വിവാഹമോചനം. ആർതി തന്നെ ആർഭാട ജീവിതത്തിനുമായി ഉപയോഗിച്ചുവെന്നും, മാതാപിതാക്കൾക്ക് പണമയക്കാൻ പോലും സാധിക്കാത്ത വിധം സാമ്പത്തിക സ്വാതന്ത്ര്യം നിഷേധിച്ചുവെന്നും, മക്കൾക്കായി മാത്രമാണ് ഇത്രയും നാൾ സഹിച്ചതെന്നും അടുത്തിടെ പുറത്തിറക്കിയ പത്രക്കുറിപ്പിൽ രവി വെളിപ്പെടുത്തിയിരുനന്നു.

എന്നാൽ, കെനിഷ ഫ്രാൻസിസുമായി അടുത്തതോടെ നടന്റെ സ്വഭാവം മാറുകയായിരുന്നു എന്നും, താൻ അത് കണ്ടെത്തിയതോടെ രവി സ്വയം വീട്ടിൽ നിന്ന് ഇറങ്ങിപോവുകയായിരുന്നു എന്നും ആർതി ആരോപിക്കുന്നു. ഇതിനിടെ, പ്രൊഡ്യൂസർ ഇശാരി കെ ഗണേഷിന്റെ മകളുടെ വിവാഹ ആഘോഷങ്ങളിൽ കെനിഷയ്‌ക്കൊപ്പം രവി എത്തിയതോടെ, വിവാദങ്ങൾ കൊഴുത്തു. അതോടെ കൂടുതൽ കുപിതയായ ആർതി രവിയെ എളുപ്പത്തിൽ സ്വതന്തനാക്കാൻ ഇല്ല എന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുകയും, ജീവനാംശമായി മാസം 40 ലക്ഷം ആവശ്യപ്പെടുകയുമായിരുന്നു എന്നാണ് റിപോർട്ടുകൾ. ഈ നീക്കത്തോടെ, ആർതിയെ കുറിച്ച് രവി ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പുണ്ടെന്നാണ് സോഷ്യൽ മീഡിയ പ്രേക്ഷകർ വിശ്വസിക്കുന്നത്.

ഇതിനിടെ, ഓണത്തിനിടക്ക് പുട്ടു കച്ചവടം എന്ന ചൊല്ല് അന്വർത്ഥമാക്കും വിധം, സമാന്ത തന്റെ വിവാഹമോചന സമയത്ത് എടുത്ത നിലപാടിനെ പ്രശംസിക്കുന്നു തിരക്കിലാണ് സോഷ്യൽ മീഡിയ. മുൻഭർത്താവ് നാഗ ചൈതന്യയുമായി വിവാഹമോചിതയായപ്പോൾ, 200 കോടിക്ക് മുകളിൽ ജീവനാംശം നൽകാമെന്ന് നടൻ വാഗ്ദാനം ചെയ്‌തെങ്കിലും, സമാന്ത അത് തിരസ്കരിച്ചിരുന്നു. പണത്തിന് മുകളിൽ സ്വന്തം ആത്മാഭിമാനത്തിന് പ്രാധാന്യം കൊടുത്ത നടിയുടെ തീരുമാനത്തെ വാനോളം പുകഴ്ത്തുകയാണ് റെഡിറ്റ് അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ആരാധകർ. സമാന്ത-നാഗ ചൈതന്യ വിവാഹമോചനം നടന്നതും, രവി-ആർതി ദമ്പതികൾ വേർപിരിഞ്ഞതിന് സമാനമായ സാഹചര്യത്തിലാണെന്നും, ചിലർ ചൂണ്ടിക്കാണിക്കുന്നു.
സമാന്തക്ക് മുൻപേ മാതൃകയായ മഞ്ജു വാര്യർ

എന്നാൽ ഇതിനിടെ, വളരെ വർഷങ്ങൾക്ക് മുൻപേ മുൻ ഭർത്താവ് ദിലീപ് വാഗ്ദാനം ചെയ്ത ജീവനാംശം തള്ളിക്കളഞ്ഞ മഞ്ജു വാര്യരെ എല്ലാവരും മറന്നോ എന്നാണ്, മലയാളികളായ സോഷ്യൽ മീഡിയ പ്രേക്ഷകർ ചോദിക്കുന്നത്. 16 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ചു പടിയിറങ്ങിയപ്പോൾ, മഞ്ജുവിന്റെ കൈയിൽ സമ്പാദ്യമായി ഒന്നും തന്നെ ഇല്ലായിരുന്നു എന്നാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. പിന്നീട് അഭിനയ ജീവിതത്തിലേക്ക് തിരിച്ചു വന്ന നടി, എല്ലാം വീണ്ടും ഒന്നിൽ നിന്നും കെട്ടിപ്പടുക്കുകയായിരുന്നു. എന്നാൽ ഒരിക്കൽ പോലും തന്റെ വിവാഹമോചനത്തെ കുറിച്ച് മാധ്യമങ്ങളോട് ചർച്ച ചെയ്യാനോ, സഹതാപം നേടാനോ മഞ്ജു ശ്രമിച്ചിട്ടില്ല. സമാന്തയെ പോലെ പി.ആർ. സഹായം തേടി സോഷ്യൽ മീഡിയ ക്യാമ്പയിൻ നടത്തി നല്ല ഇമേജ് ഉണ്ടാക്കാനും മഞ്ജു മുതിരാറില്ല എന്നും ആരാധകർ ഓർമിപ്പിക്കുന്നു.


Click it and Unblock the Notifications











