'എത്ര പ്രശ്നങ്ങളുണ്ടായാലും മാധ്യമങ്ങൾക്ക് മുന്നിൽ നാറ്റക്കേസാകാതെ പരിഹരിച്ചയാൾ, 'അമ്മ'യ്ക്ക് സംഭവിച്ച അധപതനം'
താരസംഘടനയായ എഎംഎംഎയിൽ വീണ്ടും കൂട്ടരാജി സംഭവിച്ചിരിക്കുന്നു. പ്രസിഡന്റ് ശ്വേത മേനോൻ അടക്കമുള്ളവർ കഴിഞ്ഞ ദിവസം നടന്ന ജനറൽ ബോഡി യോഗത്തിനുശേഷമാണ് സ്ഥാനം രാജിവെച്ച് അമ്മ വിട്ടിറങ്ങിയത്. ശ്വേത അടക്കം ഉൾപ്പെട്ടിരുന്ന ഭരണ സമിതിക്ക് എതിരെ സാമ്പത്തികക്രമക്കേട് അടക്കമുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. സംഘടനയിലെ പുതിയ സംഭവ വികാസങ്ങളേയും വിവാദങ്ങളേയും കുറിച്ച് ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടൊരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
നടൻ ഇന്നസെന്റ് സംഘടനയെ നയിക്കാൻ ഉണ്ടായിരുന്നുവെങ്കിൽ ഇപ്പോൾ ഇത്രത്തോളം അമ്മ അധപതിക്കില്ലായിരുന്നുവെന്നാണ് ജെറി പൂവക്കല കുറിച്ചത്. കുറിപ്പിലൂടെ തുടർന്ന് വായിക്കാം... മലയാള സിനിമയിലെ താരസംഘടനയായ അമ്മ ഇന്ന് വാർത്തകളിൽ നിറയുന്നത് കലയുടെയോ കാരുണ്യത്തിന്റെയോ പേരിലല്ല... മറിച്ച് ചേരിപ്പോരുകളുടെയും പരസ്യമായ ചെളി വാരിയെറിയലുകളുടെയും പേരിലാണ്.

ഒരു കാലത്ത് ഒത്തൊരുമയുടെയും സ്നേഹത്തിന്റെയും പ്രതീകമായിരുന്ന ഒരു സംഘടന ഇന്ന് വെറും തല്ലുകൂടൽ കേന്ദ്രമായി അധപതിക്കുമ്പോൾ മലയാളികൾക്ക് ഒരൊറ്റ മുഖമെ ഓർമ വരുന്നുള്ളൂ അത് അമ്മയെ കാൽനൂറ്റാണ്ടോളം നെഞ്ചോട് ചേർത്ത് പിടിച്ച് നയിച്ച ഇന്നസെന്റ് എന്ന അതികായന്റേതാണ്. ശരിക്കും പറഞ്ഞാൽ ഇന്നത്തെ ഈ നാണംകെട്ട തല്ലുകൾക്കിടയിൽ അമ്മയ്ക്ക് ഏറ്റവും വലിയ നഷ്ടം ഇന്നസെന്റിന്റെ അഭാവം തന്നെയാണ്.
ചിരിപ്പൂക്കൾ കൊണ്ട് കോട്ട കെട്ടിയ ഇന്നസെന്റ് കാലം... ഏത് വലിയ കൊടുങ്കാറ്റിനെയും ഒരു ചെറിയ തമാശയിലൂടെയോ തോളിൽ കൈയിട്ടുള്ള ഒരു സംസാരത്തിലൂടെയോ ശാന്തമാക്കാൻ കഴിഞ്ഞിരുന്ന അസാധ്യമായൊരു ഭരണപാടവം ഇന്നസെന്റിനുണ്ടായിരുന്നു. സൂപ്പർതാരങ്ങളുടെ ഈഗോയും യുവതാരങ്ങളുടെ ആവേശവും ഒരുപോലെ നിയന്ത്രിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത് അധികാരം പ്രയോഗിച്ചല്ല. മറിച്ച് എല്ലാവരെയും ഒരേ കണ്ണോടെ കണ്ട സ്നേഹം കൊണ്ടാണ്.
സംഘടനയ്ക്കുള്ളിൽ എത്ര വലിയ ആഭ്യന്തര പ്രശ്നങ്ങളുണ്ടായാലും അത് മാധ്യമങ്ങൾക്ക് മുന്നിൽ ഒരു നാറ്റക്കേസ് ആകാതെ വീട്ടുചുമരുകൾക്കുള്ളിൽ പരിഹരിക്കാൻ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. നമുക്കിത് ചിരിച്ച് തീർക്കാം എന്ന അദ്ദേഹത്തിന്റെ ലൈൻ പല വലിയ പ്രതിസന്ധികളെയും നിസാരമായി ഇല്ലാതാക്കി. ഇന്നസെന്റ് പ്രസിഡന്റായിരുന്ന കാലത്ത് അമ്മ എന്നത് കേവലമൊരു സംഘടനയായിരുന്നില്ല മറിച്ച് എല്ലാവർക്കും തണലേകുന്ന ഒരു വലിയ തറവാടായിരുന്നു.
ആ പേരിന് ഒരു പവിത്രതയുണ്ടായിരുന്നു. പവിത്ര നാമം തെരുവിൽ വലിച്ചിഴയ്ക്കപ്പെടുമ്പോൾ എന്നാൽ ഇന്ന് ആ തറവാടിന്റെ അവസ്ഥയെന്താണ്?. ഇന്നസെന്റ് കെട്ടിപ്പടുത്ത ആ പവിത്രമായ പീഠത്തിലിരുന്നാണ് ഇന്നത്തെ ഭാരവാഹികൾ പരസ്പരം ചെളി വാരിയെറിയുന്നത്. ഈഗോയും അധികാരമോഹവും ഗ്രൂപ്പിസവും തലയ്ക്കുപിടിച്ച കുറച്ചുപേർ ചേർന്ന് അമ്മ എന്ന സംഘടനയെ തെരുവിൽ വിചാരണയ്ക്ക് വെച്ചിരിക്കുകയാണ്.
വാർത്താസമ്മേളനങ്ങളിൽ വന്ന് പരസ്യമായി വെല്ലുവിളിക്കുന്നവരും മാധ്യമങ്ങൾക്ക് മുന്നിൽ സംഘടനയെ നാണംകെടുത്തുന്നവരും ഓർക്കേണ്ട ഒന്നുണ്ട്... നിങ്ങൾ തകർക്കുന്നത് ഒരു കാലത്ത് ഒരുപാട് പേർ വിയർപ്പൊഴുക്കി ഉണ്ടാക്കിയെടുത്ത ഒരു പ്രസ്ഥാനത്തിന്റെ അന്തസാണ്.

ഉള്ളിലെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് തീർക്കാൻ കഴിയാത്തവിധം ഇന്നത്തെ നേതൃത്വം പാപ്പരമായിക്കഴിഞ്ഞു. ഇന്നസെന്റ് എന്ന വലിയ തണൽമരം ഒഴിഞ്ഞുപോയതോടെ ആർക്കും എപ്പോഴും കയറി കൊട്ടാവുന്ന ഒരു ചീട്ടുകൊട്ടാരമായി അമ്മ മാറി എന്നത് ഖേദകരമായ ഒരു വാസ്തവമാണ്. എവിടെ ആ നയതന്ത്രജ്ഞത?. ഒരു പ്രശ്നമുണ്ടാകുമ്പോൾ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുകയോ അല്ലെങ്കിൽ പരസ്യമായി ആക്രോശിക്കുകയോ ചെയ്യുന്നതാണ് ഇന്നത്തെ രീതി. ഇവിടെയാണ് ഇന്നസെന്റ് എന്ന ലീഡറുടെ പ്രസക്തി നാം വീണ്ടും തിരിച്ചറിയുന്നത്.
എത്ര വലിയ പ്രതിസന്ധി ഘട്ടത്തിലും അദ്ദേഹം മാധ്യമങ്ങളെ നേരിട്ടത് കൃത്യമായ നയതന്ത്രജ്ഞതയോടെയാണ്. ചോദ്യശരങ്ങളെ തമാശയിൽ മുക്കി മറുപടി നൽകുമ്പോഴും പറയേണ്ട കാര്യങ്ങൾ കൃത്യമായി പറയാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഇന്നത്തെ ഭാരവാഹികൾ തമ്മിൽ അടികൂടുമ്പോൾ തോറ്റുപോകുന്നത് മലയാള സിനിമയുടെ ഒരുമയാണ്. തങ്ങളുടെ വ്യക്തിപരമായ അജണ്ടകൾ നടപ്പിലാക്കാൻ സംഘടനയെ ഉപയോഗിക്കുന്നവർ ഇന്നസെന്റ് എന്ന മനുഷ്യന്റെ ചരിത്രം എടുത്ത് പഠിക്കേണ്ടതുണ്ട്.
അധികാരം എങ്ങനെ വിനയത്തോടെ കൈകാര്യം ചെയ്യണമെന്നും പ്രതിസന്ധികളിൽ എങ്ങനെ ഒരു രക്ഷാധികാരിയാകണമെന്നും അദ്ദേഹം കാണിച്ചുതന്നു. ഒടുവിലായി... അമ്മയ്ക്ക് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ അധപതനം കാണുമ്പോൾ ഏതൊരു മലയാളിയുടെയും മനസ് വിങ്ങും. കോടികളുടെ ആസ്തിയോ വലിയ ഓഫീസുകളോ ഉണ്ടായാൽ മാത്രം പോരാ. അതിനെ നയിക്കാൻ വലിയൊരു മനസുകൂടി വേണം.
ആ വലിയ മനസിന്റെ പേരായിരുന്നു ഇന്നസെന്റ്. ഇന്നത്തെ ഈ നാറ്റക്കേസുകളും പരസ്യ തല്ലുകളും കാണുമ്പോൾ മലയാളികൾ ഒരേസ്വരത്തിൽ പറയുന്നുണ്ടാകും... ഇന്നസെന്റ് ചേട്ടാ.... നിങ്ങളുണ്ടായിരുന്നെങ്കിൽ ഈ വീട് ഇങ്ങനെ തകരില്ലായിരുന്നു. ഇപ്പോഴത്തെ ഭാരവാഹികൾ ഈ അടിപിടികൾ നിർത്തി ആ വലിയ മനുഷ്യൻ കാണിച്ച് തന്ന സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും വഴിയിലേക്ക് തിരിച്ചുവന്നില്ലെങ്കിൽ ചരിത്രം നിങ്ങളെയൊന്നും മാപ്പാക്കില്ല എന്നുമായിരുന്നു കുറിപ്പ്.


Click it and Unblock the Notifications


