'പബ്ലിക്ക് ന്യൂയിസൻസാണെന്ന് കമന്റ് എഴുതിയവർക്കും തോന്നിയിട്ടുണ്ടാകും, ഇനി കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു'
കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒന്നാണ് ചെകുത്താന്‍ എന്നറിയപ്പെടുന്ന യുട്യൂബർ അജു അലക്സിന്റെ അറസ്റ്റ്. ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനൻ്റ് കേണൽ പദവി വഹിക്കുന്ന മോഹൻലാൽ പട്ടാള യൂണിഫോമിൽ വയനാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ സ്ഥലം സന്ദർശിച്ചതിന് എതിരെയാണ് അജു അലക്സ് യുട്യൂബ് ചാനലിലൂടെ അപകീർത്തിപ്പെടുത്തി പരാമർശം നടത്തിയത്. അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖിന്റെ പരാതിയിലായിരുന്നു അറസ്റ്റ്. മുമ്പും മോഹൻലാലിനേയും അദ്ദേഹത്തിന്റെ സിനിമകളേയും വ്യക്തി ജീവിതത്തെയും പലപ്പോഴായി വീഡിയോയിലൂടെ അധിക്ഷേപിച്ചിട്ടുള്ള വ്യക്തിയാണ് അജു അലക്സ്.
അജുവിന്റെ അറസ്റ്റിന്റെ വാർത്ത പുറത്തുവന്നപ്പോൾ സിദ്ദിഖിനൊപ്പമായിരുന്നു സോഷ്യൽമീഡിയ മുഴുവൻ. വൻ തുക പിഴ ചുമത്തി അജുവിന്റെ യുട്യൂബ് ചാനൽ പൂട്ടിക്കുകയാണ് വേണ്ടതെന്ന് അടക്കമുള്ള കമന്റുകളാണ് അറസ്റ്റ് വാർത്ത വൈറലായപ്പോൾ പ്രത്യക്ഷപ്പെട്ട കമന്റുകൾ.

ഇപ്പോഴിതാ അജു അലക്സ് വിഷയത്തിൽ സിദ്ദിഖ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. നുണക്കുഴി സിനിമയുടെ പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു സിദ്ദിഖിന്റെ പ്രതികരണം. അമ്മയുടെ സ്ഥാനത്ത് ഒരു കാരണവർ വന്നപ്പോൾ കാര്യങ്ങൾക്കൊക്കെ നടപടിയായി തുടങ്ങിയെന്നൊക്കെയുള്ള തരത്തിൽ കമന്റുകൾ വന്നിരുന്നു. അത്തരം കമന്റുകൾ ശ്രദ്ധിച്ചിരുന്നുവോയെന്ന് ചോദിച്ചപ്പോഴായിരുന്നു സിദ്ദിഖ് അജു അലക്സിന്റെ അറസ്റ്റിനെ കുറിച്ച് സംസാരിച്ചത്.
നമ്മുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചാലും നെഗറ്റീവ് കമന്റുകൾ വരും. നമ്മൾ ചെയ്ത കാര്യം വലിയൊരു കാര്യമായി എനിക്ക് തോന്നുന്നില്ല. ഞങ്ങൾ ചെയ്തതുപോലെ നിങ്ങൾ ചെയ്താലും പോലീസിന്റെ ഭാഗത്ത് നിന്ന് ആക്ഷനുണ്ടാവും. ഞങ്ങളുടെ വാർത്തയ്ക്ക് താഴെ പോസിറ്റീവ് കമന്റുകൾ വന്നിട്ടുണ്ടെങ്കിൽ അത്രയധികം ഒരു പബ്ലിക്ക് ന്യൂയിസൻസാണ് അയാളെന്ന് കമന്റ് എഴുതിയവർക്കും തോന്നിയതുകൊണ്ടാകും.
ഞാൻ പരാതിപ്പെട്ടതുപോലെ ആര് പരാതിപ്പെട്ടാലും ഇതേ നിയമ നടപടികൾ തന്നെയുണ്ടാവും. ഞാൻ ഒരു സംഘടനയുടെ നേതൃസ്ഥാനത്ത് ഇരിക്കുന്നതുകൊണ്ട് നമ്മുടെ സംഘടനയിൽപ്പെട്ടൊരാളെ പറ്റി ഇത്തരത്തിൽ പറഞ്ഞ് കേട്ടപ്പോൾ പരാതിപ്പെട്ടുവെന്ന് മാത്രം. നല്ല കമന്റ് വന്നതുപോലെ മോശം കമന്റ് വരാനും ചെറിയൊരു പിഴവ് മതി. നിങ്ങളുടെ മുമ്പിൽ ഇരുന്ന് സംസാരിക്കുമ്പോൾ ഞാൻ പ്രാർത്ഥിക്കുന്നത് എന്റെ വായിൽ നിന്നും ഒരു അവിവേകവും വീഴരുതെന്നാണ്.
ഒരുപാട് ആലോചിച്ചതിനുശേഷമാണ് ഓരോ പ്രവൃത്തിയും ചെയ്യുന്നത്. അമ്മയുടെ ഭാരവാഹിയായതുകൊണ്ട് ഇനിയിപ്പോൾ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നുവെന്നാണ് സിദ്ദിഖ് പറഞ്ഞത്. ശേഷം ഏജന്റുമാർ മലയാള സിനിമയെ നശിപ്പിക്കുന്നുവെന്ന പ്രസ്താവനയോട് യോജിക്കുന്നുവോയെന്ന ചോദ്യത്തിന് ടിക്കറ്റുകൾ വിറ്റ് പോയാലും തിയേറ്ററിൽ ആളില്ലെന്ന കാര്യം തിയേറ്ററുടമകൾ പറയാറുണ്ടെന്നും സിദ്ദിഖ് പറയുന്നു.

ബുക്ക് മൈ ഷോയിൽ അറുപത് ടിക്കറ്റുകൾ വിറ്റ് പോയാലും തിയേറ്ററിൽ ആളില്ലെന്ന കാര്യം തിയേറ്ററുടമകൾ പറയാറുണ്ട്. ഒരു സിനിമ നല്ലതാണെങ്കിൽ വലിയ പബ്ലിസിറ്റിയില്ലെങ്കിലും അത് അർഹിക്കുന്ന വിജയം നേടുമെന്ന് പ്രതീക്ഷിക്കുന്നയാളാണ് ഞാൻ. ജാൻ എ മൻ റിലീസിനുശേഷമാണ് ആ സിനിമയെ പറ്റി ഞാൻ അറിയുന്നത്. ജനങ്ങൾ നിഷ്പക്ഷരാണ് അവർ നല്ല സിനിമ കണ്ടാൽ കയ്യടിക്കുകയും മോശം സിനിമ കണ്ടാൽ കൂവുകയും ചെയ്യും.
അതുകൊണ്ട് തന്നെ ജനങ്ങളെ രസിപ്പിക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്നും സിദ്ദിഖ് പറഞ്ഞു. പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശിയാണ് അജു അലക്സ്. ഭാരതീയ ന്യായ സംഹിത കേരള പൊലീസ് ആക്റ്റ് എന്നിവ പ്രകാരമാണ് അജുവിനെതിരെ കേസ് എടുത്തിരിക്കുന്നത്. മുമ്പ് അജുവും നടൻ ബാലയും തമ്മിൽ വലിയ പ്രശ്നം നടന്നിരുന്നു.
ബാലയ്ക്ക് എതിരെ വീഡിയോ ചെയ്തതിന്റെ പേരിൽ ആയിരുന്നു അത്. പിന്നാലെ തോക്കുമായി അജു വീട്ടിൽ എത്തിയ ബാല അജുവിന്റെ സുഹൃത്തിനെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് അജു കേസും കൊടുത്തിരുന്നു.


Click it and Unblock the Notifications











