അമ്മ ചീത്തയല്ലേ, എന്തിനാണ് അമ്മയുടെ കൂടെ നിൽക്കുന്നതെന്ന് മകളോട് ചിലർ ചോദിച്ചു! അച്ഛനും അമ്മയും കുറ്റക്കാരായി
സംഗീത റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാര്‍ സിംഗറില്‍ മത്സരിച്ചാണ് അമൃത സുരേഷ് ഗായികയായി ശ്രദ്ധിക്കപ്പെടുന്നത്. ഈ ഷോയില്‍ വിധികര്‍ത്താവായി വന്ന നടന്‍ ബാലയുമായി ഇഷ്ടത്തിലായ അമൃത അദ്ദേഹത്തെ വിവാഹം കഴിച്ചു. പിന്നീട് ഇവരുടെ ദാമ്പത്യ ജീവിതത്തില്‍ നടന്ന വിവാദങ്ങളൊക്കെ പുറത്തുവന്നിരുന്നു.
നിയമപരമായി ബന്ധം വേര്‍പെടുത്തിയിട്ട് വര്‍ഷങ്ങളായെങ്കിലും അമൃതയും ബാലയും തമ്മിലുള്ള വഴക്കുകള്‍ അവസാനിച്ചിരുന്നില്ല. ഒടുവില്‍ പിതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി പാപ്പു എന്ന് വിളിക്കുന്ന മകള്‍ അവന്തിക രംഗത്ത് വന്നു. ഇത് വീണ്ടും കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കി. അമൃതയ്‌ക്കൊപ്പം മകള്‍ കൂടി സോഷ്യല്‍ മീഡിയയില്‍ ആക്രമിക്കപ്പെട്ടു.

പിന്നാലെ ബാല മറ്റൊരു വിവാഹം കഴിക്കുകയും ആ ജീവിതവുമായി മുന്നോട്ടുപോയി. ഇപ്പോഴിതാ താങ്കളുടെ ജീവിതത്തില്‍ ഉണ്ടായ കോലാഹലങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് അമൃത സുരേഷും സഹോദരി അഭിരാമിയും. മകള്‍ പാപ്പുവിനോട് അനാവശ്യ ചോദ്യങ്ങള്‍ വന്നതാണ് പ്രതികരിക്കാന്‍ കാരണമായതെന്നാണ് ഗൃഹലക്ഷ്മിക്ക് നല്‍കിയ പുതിയ അഭിമുഖത്തിലൂടെ താരസഹോദരിമാര്‍ വ്യക്തമാക്കിയത്.
'ആ റിയാലിറ്റി ഷോ ജീവിതത്തെ ഇങ്ങനെ മാറ്റിമറിക്കുന്ന ഒന്നാവുമെന്ന് അറിഞ്ഞിരുന്നില്ല. വിവാഹവും വിവാദവും അങ്ങനെ പലതുമായി അതില്‍ പിന്നെ എയറില്‍ നിന്ന് ഇറങ്ങാന്‍ സമയം കിട്ടിയില്ലെന്ന് പറയാം. ഇപ്പോള്‍ ചിരിച്ചുകൊണ്ട് പറയാനായെന്ന് വരും, പക്ഷേ അനുഭവിച്ച വേദനകള്‍ ചെറുതായിരുന്നില്ല.
സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിക്കണമെന്ന് പറഞ്ഞാണ് അച്ഛനും അമ്മയും ഞങ്ങളെ വളര്‍ത്തിയത്. അവര്‍ പറഞ്ഞത് അനുസരിക്കാതെ ഞാന്‍ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനം എടുത്തു. അതിന് വലിയ വില കൊടുക്കേണ്ടി വന്നപ്പോഴും അവര്‍ എന്നെ കുറ്റപ്പെടുത്താതെ കൂടെ നില്‍ക്കുകയാണ് ഉണ്ടായതെന്ന് അമൃത പറയുന്നു.
ചേച്ചിയുടെ ജീവിതത്തിലെ അധ്യായങ്ങളില്‍ നിന്ന് പാഠം പഠിച്ചത് ഞാനാണെന്നാണ് അഭിരാമി പറയുന്നത്. എന്ത് ചെയ്യുമ്പോഴും രണ്ടാമതൊന്ന് ചിന്തിക്കാന്‍ അതെല്ലാം കാരണമായി. സ്‌നേഹത്തിലും പ്രണയത്തിലും മനുഷ്യരിലും ഉള്ള വിശ്വാസം മങ്ങി. എതിര്‍ക്കേണ്ട സമയത്ത് അതിന് കഴിഞ്ഞില്ല. പക്ഷേ ചേച്ചിയുടെ കോട്ട പോലെ ഞാന്‍ നില്‍ക്കേണ്ടതുണ്ടെന്ന് മനസ്സിലായി. ഒരു ആയുധവും എന്നെ തട്ടാതെ ചേച്ചിയിലേക്ക് എത്തരുത് എന്നുണ്ടായിരുന്നു. കാരണം അത്രയ്ക്കും ചേച്ചി അനുഭവിച്ചു.
പുരാണത്തില്‍ പറയുന്ന വനവാസകാലം 14 വര്‍ഷമാണെന്നാണല്ലോ. അങ്ങനെ ഒരു വനവാസകാലമായിരുന്നു ഞങ്ങളുടേതും. സോഷ്യല്‍ മീഡിയയില്‍ നിന്നും നേരിടേണ്ടിവന്ന ദുരാനുഭവങ്ങള്‍ക്ക് കണക്കില്ല. മനസ്സ് മരവിച്ച അവസ്ഥയായിരുന്നു. ഡിപ്രഷന്റെ ഭീകരമുഖം കണ്ടു. എന്റെ തീരുമാനം ആണല്ലോ ഇതിനൊക്കെ കാരണം. അതിന്റെ പ്രശ്‌നങ്ങള്‍ എന്നില്‍ ഒതുങ്ങേണ്ടതല്ലേ? പക്ഷേ അങ്ങനെയല്ല സംഭവിച്ചതെന്ന് അമൃത പറയുന്നു.

എന്റെ അച്ഛനും അമ്മയും കുറ്റക്കാരായി. വളര്‍ത്തു ദോഷമാണെന്ന് പലരും പറഞ്ഞു. ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും മുന്‍പില്‍ മറുപടിയില്ലാതെ അവര്‍ക്ക് തലകുനിച്ചു നില്‍ക്കേണ്ടിവന്നു. എല്ലാവരോടും എല്ലാ കാര്യങ്ങളും പറയാന്‍ പറ്റില്ലല്ലോ. പിന്നെ മറുവശത്തുള്ളവര്‍ പറയുന്നത് ശരിയാണെന്ന് കണ്ണുമടച്ച് വിശ്വസിക്കുന്നവരും കുറവായിരുന്നില്ല. സോഷ്യല്‍ മീഡിയ തുറക്കാന്‍ പോലും ഭയമായിരുന്നു. സഹിക്കാനാവാത്ത വെറുപ്പ് എനിക്ക് നേരെ വന്നു. മറുവശത്ത് കാര്യങ്ങള്‍ അനുകൂലമായിരുന്നു.
അമ്മ ചീത്തയല്ലേ, എന്തിനാണ് അമ്മയുടെ കൂടെ നില്‍ക്കുന്നത്? എന്ന ചോദ്യം പോലും മകള്‍ പാപ്പുവിന് കേള്‍ക്കേണ്ടി വന്നു. നിരന്തരം ഇത്തരം ചോദ്യങ്ങള്‍ കേള്‍ക്കേണ്ടി വന്നതോടെ അവള്‍ വീട്ടില്‍ വന്ന് കരച്ചിലായി. മമ്മി സൈലന്റ് ആവുന്നത് കൊണ്ടല്ലേ ഞാനിത് കേള്‍ക്കേണ്ടി വരുന്നതെന്ന് അവള്‍ ചോദിക്കാന്‍ തുടങ്ങി. അതോടെയാണ് പ്രതികരിക്കാന്‍ തീരുമാനിച്ചത്. പാപ്പുവാണ് പ്രതികരിക്കാനുള്ള എനര്‍ജി തന്നത്.
ഈ കോലാഹലങ്ങള്‍ ഞങ്ങള്‍ക്ക് നഷ്ടമാക്കിയത് മനസ്സമാധാനം മാത്രമല്ല അവസരങ്ങള്‍ കൂടിയാണെന്നും അമൃത വെളിപ്പെടുത്തി. സിനിമയില്‍ എന്നെ പാടിക്കരുതെന്ന് പരോക്ഷ വിലക്ക് ചിലരുടെ ഭാഗത്തു നിന്നുണ്ടായിരുന്നു. റിലീസിന് കാത്തിരുന്ന സിനിമകളില്‍ നിന്ന് പോലും ഞാന്‍ പാടിയ പാട്ടുകള്‍ ഒഴിവാക്കിയിട്ടുണ്ട്. പാടാന്‍ വിളിക്കരുത്, അവസരം കൊടുക്കരുത് എന്നൊക്കെ ഫോണ്‍ വിളിച്ച് ആവശ്യപ്പെട്ടതായി പലരും പറഞ്ഞിട്ടുണ്ട്. നഷ്ടങ്ങള്‍ എനിക്ക് മാത്രമല്ല സഹോദരി അഭിരാമിക്കും ഉണ്ടായതായി', അമൃത പറയുന്നു.


Click it and Unblock the Notifications