'ബിലിറൂബിൻ വളരെ കൂടുതലായിരുന്നു, ബാലയുടെ ലിവറിന് 20-30 പെർസെന്റ് പ്രവർത്തനമെ ഉണ്ടായിരുന്നുള്ളു'; ഡോക്ടർ
ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ബിലിറൂബിന്റെ അളവ് ബാലയിൽ വളരെ കൂടുതലായിരുന്നുവെന്നാണ് താരത്തെ ചികിത്സിച്ച ഡോക്ടർ കരൾ രോഗ വിദഗ്ധൻ സുധീന്ദ്രൻ വൺ ഇന്ത്യ മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്
കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ ബാല ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. രണ്ട് ദിവസം മുമ്പ് ബാല ഗുരുതരാവസ്ഥയിലാണെന്ന തരത്തിൽ വാർത്തകളും റിപ്പോർട്ടുകളും വന്നിരുന്നു. എന്നാൽ നടൻ സ്റ്റേബിളാണെന്നാണ് താരത്തെ ചികിത്സിച്ച ഡോക്ടർ പറയുന്നത്.
ഭക്ഷണം കഴിക്കാൻ സാധിക്കാതെ ബാല ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയും ഇനിയും ആശുപത്രിയിൽ എത്തിച്ചില്ലെങ്കിൽ അവസ്ഥ ഗുരുതരമാകുമെന്നും മനസിലായതോടെയാണ് താരത്തിന്റെ സഹായികളും സുഹൃത്തുക്കളും ചേർന്ന് ആംബുലൻസിൽ നടനെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ശേഷം സിനിമാ സുഹൃത്തുക്കൾ അടക്കം നിരവധി പേർ ബാല സന്ദർശിക്കാൻ എത്തുകയും വിവരങ്ങൾ തിരക്കുകയും ചെയ്തിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ബിലിറൂബിന്റെ അളവ് ബാലയിൽ വളരെ കൂടുതലായിരുന്നുവെന്നാണ് താരത്തെ ചികിത്സിച്ച ഡോക്ടർ കരൾ രോഗ വിദഗ്ധൻ സുധീന്ദ്രൻ വൺ ഇന്ത്യ മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
ബന്ധുക്കളുടെ അഭ്യർത്ഥന മാനിച്ചുകൊണ്ട് മെഡിക്കൽ ബുള്ളറ്റിൻ ആശുപത്രി അധികൃതർ വിട്ടിട്ടില്ല. കൂടുതൽ വിവരങ്ങൾ പങ്കുവെയ്ക്കാൻ ബാലയുടെ ബന്ധുക്കളുടെ പെർമിഷൻ കൂടി വേണമെന്നും ബാലയെ ചികിത്സിച്ച ഡോക്ടർ പറയുന്നു.
'അഡ്മിറ്റായ സമയത്ത് അവസ്ഥ കുറച്ച് ക്രിട്ടിക്കൽ ആയിരുന്നു. ബിലിറൂബിന്റെ അളവ് വളരെ കൂടുതൽ ആയിരുന്നു. രക്തം കട്ടപിടിക്കുന്നതിന് സമയം എടുത്തിരുന്നു. ലിവറിന്റെ 20-30 പെർസെന്റ് ഫങ്ക്ഷൻ മാത്രമെ ഉണ്ടായിരുന്നുള്ളൂ. സിറോസിസ് ബാധിച്ച ലിവർ ട്രാൻസ്‌പ്ലാന്റ് ചെയ്യുകയാണ് ഏറ്റവും നല്ലത്.'
'വർഷങ്ങളോളം ഉള്ള ഡാമേജ് ആയതുകൊണ്ട് മരുന്നിലൂടെ മാറ്റുക പ്രയാസം തന്നെയാണ്. എഫക്ടീവായ മരുന്ന് ഇല്ലെന്ന് പറയാം. ഇങ്ങനെ ഉള്ള സന്ദർഭങ്ങളിൽ ട്രാൻസ്‌പ്ലാന്റ് ചെയ്യുകയാണ് നല്ലത്. കൂടുതൽ വിവരങ്ങൾ പങ്കുവെയ്ക്കാൻ ബാലയുടെ ബന്ധുക്കളുടെ പെർമിഷൻ കൂടി വേണമല്ലോ....'
'ഒരു കാര്യം പറയാൻ സാധിക്കുന്നത്... ബാലയുടെ ആരോഗ്യസ്ഥിതി ഇപ്പോൾ സ്റ്റേബിളാണ്. മരുന്നുകളോട് പ്രതികരിക്കുന്നു എന്നാണ് തോന്നുന്നത്. ബാലയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുവരുമ്പോൾ ബോധമുണ്ടായിരുന്നു. പക്ഷെ നോർമൽ അല്ലായിരുന്നു. ലിവർ എംകലഫോപതിയെന്ന് പറയുന്നത് കുറച്ച് ചേഞ്ച് ഉണ്ടായിരുന്നു.'
'ഇപ്പോഴത്തെ സാഹചര്യത്തിൽ ലിവർ മാറ്റി വയ്‌ക്കേണ്ടി വരുമെന്ന് തന്നെ തോന്നുന്നു. ലിവർ ട്രാൻസ്പ്ലാന്റേഷൻ ഒരു വലിയ ഓപറേഷനാണ്. രോഗിയുടെ ലിവർ ശരീരത്തിൽ നിന്നും മാറ്റിയതിന് ശേഷമാണ് പുതിയ അവയവം വയ്ക്കുന്നത്. വിദേശങ്ങളിൽ മസ്തിഷ്ക മരണം സംഭവിച്ച രോഗികളുടെ അവയവങ്ങളാണ് പൊതുവെ അവയവദാനത്തിന് ഉപയോഗിക്കാറുള്ളത്.'
'കഷ്ടകാലത്തിന് ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിലത്തരം സംഭവങ്ങൾ വളരെ കുറവാണ്. കരൾ രോഗങ്ങൾക്ക് മദ്യം ഒരു പ്രധാന കാരണമാണ് എങ്കിലും ഏകദേശം മുപ്പത് ശതമാനം രോഗികളെ മദ്യപാനികൾ ആയിട്ടുള്ളൂ. മദ്യപിക്കാത്ത ആളുകൾക്കും കരൾ രോഗം വരുന്നുണ്ട്. ഫാറ്റി ലിവർ പോലുള്ള അസുഖങ്ങൾ ഗുരുതരമായി മാറുന്നതും കരൾ രോഗത്തിന് കാരണമാണ്.'
'മദ്യപിക്കുന്ന കരൾ രോഗികൾ പൊതുവെ ഇടയ്ക്കിടെ ടെസ്റ്റ് ചെയ്യുന്നവരാണ്. അവർ സാധാരണയായി എസ്ജിപിടി, എസ്ജിഒടി ഇത് രണ്ടുമാണ് ചെക്ക് ചെയ്യുന്നത്. ഇവ രണ്ടും മിക്കവാറും നോർമലായി തന്നെയാണ് കാണുക.'

'ഈ റിസൾട്ട് നോക്കി അവർ കരുതും ഇനിയും മദ്യപിക്കാമെന്ന്. ലിവർ ഫങ്ക്ഷൻ അമ്പത് ശതമാനം പ്രശ്‌നമാകുന്നത് വരെ ഈ രണ്ട് ഫാക്ടേഴ്‌സും നോർമൽ തന്നെ ആയിരിക്കും. എസ്ജിപിടി, എസ്ജിഒടി വാല്യൂസ് അബ്നോർമലായി കാണിക്കുന്ന സമയത്ത് ലിവറിന്റെ പകുതിയോളം നശിച്ചിരിക്കും. എല്ലാ ടെസ്റ്റുകളും നോർമൽ ആണെങ്കിൽ പോലും നമ്മൾ കരളിനെ സഹായിക്കുന്ന ജീവിതരീതി പാലിക്കേണ്ടതാണ്.'
'സാധാരണ ആളുകൾ വിചാരിക്കുന്നത് മഞ്ഞപ്പിത്തം ലിവറിനെ ബാധിക്കുന്നു എന്നാണ്. എന്നാൽ വാസ്തവം നേരെ തിരിച്ചാണ്. ലിവറിനെ സംബന്ധിച്ചിടത്തോളം ബിലിറൂബിൻ ഉത്പാദിപ്പിക്കുന്നത് എളുപ്പമാണ്. പക്ഷെ ഈ കൊഴുത്ത ദ്രാവകം പമ്പ് ചെയ്ത് കുടലിൽ എത്തിക്കുക എന്നത് ബുദ്ധിമുട്ടുള്ളതുമാണ്.'
'കരളിന് പമ്പ് ചെയ്യാനുള്ള ശേഷി കുറയുമ്പോൾ ഈ ബിലിറൂബിൻ കുടലിൽ എത്താതെ രക്തത്തിൽ കലരുകയും മഞ്ഞപ്പിത്തം ആവുകയും ചെയ്യുന്നു. ലിവറിന് ശേഷി കുറയുമ്പോഴാണ് മഞ്ഞപ്പിത്തം ഉണ്ടാകുന്നത്. കരൾ രോഗം തീവ്രമാകുന്നത് വരെ യാതൊരു ലക്ഷണങ്ങളും കാണിക്കുന്നില്ല. പകുതിയോളം നശിച്ച ശേഷമാണ് രോഗലക്ഷണങ്ങൾ കാണിക്കുന്നത്. പക്ഷെ ലിവർ സ്വയം റിക്കവർ ചെയ്യാൻ കഴിവുള്ള ഒരു അവയവമാണ്.'
'എഴുപത് ശതമാനത്തോളം നശിച്ചാലും ലിവറിന് രണ്ട്, മൂന്ന് മാസങ്ങൾ കൊണ്ട് വീണ്ടും പൂർവസ്ഥിതിയിൽ എത്താൻ സാധിക്കും' ഡോക്ടർ പറഞ്ഞു. ഏറ്റവും അവസാനമായി ബാല അഭിനയിച്ച് തിയേറ്ററുകളിലെത്തിയ സിനിമ ഷെഫീക്കിന്റെ സന്തോഷമാണ്.


Click it and Unblock the Notifications